കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പു കേസില്‍ പ്രതി കെ ഡി പ്രതാപന് കൂരുക്കു മുറുക്കി കൂടുതല്‍ പരാതികള്‍. കേരളത്തില്‍ മാത്രമല്ല, മറ്റിടങ്ങളിലും പ്രതാപനും സംഘവും തട്ടിപ്പു നടത്തിയെന്നാണ് പുരത്തുവരുന്നത്. ഇതുമായി ബന്ധപ്പെട്ട് പരാതികള്‍ കൂടി എത്തിയതോടെ ഇഡി അന്വേഷണം വിപുലപ്പെടുത്തുകയാണ്.

അതേസമയം ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ ഇഡി കേസില്‍ പ്രതി കെ.ഡി. പ്രതാപന് കോടതി ഇന്നും ജാമ്യം നിഷേധിച്ചു. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് പ്രതിക്കെതിരായ കുറ്റങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതെന്ന് നിരീക്ഷിച്ച് ജാമ്യാപേക്ഷ തള്ളിയത്. തൃശൂരിലെ കൂടാതെ ഝാര്‍ഖണ്ഡ് കേന്ദ്രീകരിച്ചും പ്രതാപന്‍ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന വിവരങ്ങളിലാണ് ഇഡി അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ജൂലൈ നാലിനാണ് ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതി കെ.ഡി പ്രതാപന്‍ അറസ്റ്റിലാകുന്നത്.

ജാമ്യാപേക്ഷ പരിഗണിച്ച കൊച്ചിയിലെ പിഎംഎല്‍എ കോടതി പ്രതിക്ക് എതിരെയുള്ള ആരോപങ്ങള്‍ പ്രഥമദൃഷ്ട്യ നിലനില്‍ക്കുന്നതാണെന്ന് വ്യക്തമാക്കി. പ്രതി കുറ്റക്കാരനല്ലെന്ന് തെളിയിക്കാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ എറണാകുളം ജില്ലാ ജയിലില്‍ പ്രതിയുടെ റിമാന്‍ഡ് കാലാവധി നീളും. പ്രതാപനെതിരെ കൂടുതല്‍ പരാതികള്‍ പുറത്ത് വരുന്നതിനിടെയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ ഇ ഡി അന്വേഷണത്തിനിടയിലും ഝാര്‍ഖണ്ഡ് കേന്ദ്രീകരിച്ച് മറ്റൊരു നിക്ഷേപ തട്ടിപ്പ് പ്രതാപന്‍ നടത്തിയെന്നാണ് ഇഡി കണ്ടെത്തല്‍.

എച്ച് ആര്‍ ഇന്നവേഷന്‍ എന്ന പേരില്‍ 24 ദിവസം കൊണ്ട് ഝാര്‍ഖണ്ഡില്‍ നിന്ന് ഇയാള്‍ 68 ലക്ഷം രൂപയാണ് തട്ടിച്ചത്. ഈ വര്‍ഷം ആദ്യം ഹൈറിച്ചിനെതിരെ ഇഡി അന്വേഷണവും ഹൈകോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനും ഇടയിലാണ് പ്രതി തട്ടിപ്പുകള്‍ ആവര്‍ത്തിച്ചത്. ഝാര്‍ഖണ്ഡില്‍ നിക്ഷേപകരുടെ പേരില്‍ തന്നെ മറ്റൊരു കമ്പനി രജിസ്റ്റര്‍ ചെയ്തതായിരുന്നു നിക്ഷേപ തട്ടിപ്പ്. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ പ്രതാപനെ ഇഡി കഴിഞ്ഞയാഴ്ച ഒരു ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

ഹൈറിച്ച് മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് ശൃംഖലയില്‍ പങ്കാളികളായ നിക്ഷേപകരുടെയും, പ്രതാപന്റെ ഭാര്യ ശ്രീന തുടങ്ങിയവരെയും ഇഡി കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു. നിക്ഷേപകരില്‍ നിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ കളളപ്പണ ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്നാണ് ഇഡി കണ്ടെത്തല്‍ .പ്രതിയുടെ 243 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ട് കെട്ടിയിട്ടുണ്ട്.