ഹോളിവുഡ് നടി പമേല ബക്ക് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. യുഎസിലെ ഹോളിവുഡ് ഹില്‍സിലെ വസതിയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയില്‍ സ്വയം നിറയൊഴിച്ച് മരിച്ച നിലയിലാണ് കണ്ടത്. 62 വയസായിരുന്നു.

ആത്മഹത്യ ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. ആത്മഹത്യ കാരണം വ്യക്തമല്ല. മാര്‍ച്ച് അഞ്ചിന് ആത്മഹത്യ എന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആത്മഹത്യ കുറിപ്പുകള്‍ ഒന്നും ലഭ്യമായിട്ടില്ല. അമേരിക്കന്‍ നടനും ഗായകനുമായ ഡേവിഡ് ഹസല്‍ഹോഫിന്റെ മുന്‍ ഭാര്യയാണ്. പമേലയുടെ മരണത്തില്‍ ഹസല്‍ഹോഫ് അനുശോചനമറിയിച്ചു. ഇരുവര്‍ക്കും ടെയ്ലര്‍, ഹെയ്ലി എന്നീ പേരുകളുള്ള രണ്ട് മക്കളുണ്ട്. ഹെയ്ലി അവളുടെ അച്ഛനമ്മമാരുടെ കൂടെയുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. അമ്മയ്ക്ക് അനുശോചനമര്‍പ്പിച്ചുകൊണ്ട് പങ്കുവെച്ചതാണെന്നാണ് പറയപ്പെടുന്നത്.

പമേലയെക്കുറിച്ച് വിവരമില്ലാതായതോടെ കുടുംബാംഗങ്ങള്‍ അന്വേഷിക്കുകയായിരുന്നു. വീട്ടില്‍ ചെന്നപ്പോള്‍ മുറി പൂട്ടിയിരിക്കുന്നതായും അകത്ത് മരിച്ചുകിടക്കുന്നതായും കണ്ടെത്തി. 1970-കളില്‍ പമേല സിനിമകളിലേക്ക് കടന്നുവരികയും ചിയേഴ്സ്, ദി ഫാള്‍ ഗയ്, ടി.ജെ. ഹുക്കര്‍, സൂപ്പര്‍ ബോയ്, വൈപ്പര്‍ ഉള്‍പ്പെടെ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ബക്കും ഹസല്‍ഹോഫും ഒരുമിച്ചഭിനയിച്ച ചിത്രമാണ് 'ദി യങ് ആന്‍ഡ് ദി റെസ്റ്റ്ലെസ്'. 1989-ല്‍ വിവാഹിതരായ ഇരുവരും 2006-ല്‍ വേര്‍പ്പിരിഞ്ഞു.

ജനുവരി ഒന്നിന് പോസ്റ്റുചെയ്ത പമേലയുടെ ചിത്രവും പേരക്കുട്ടിയുടെ വീഡിയോയുമാണ് അവസാനത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍, പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ എന്റെ ഹൃദയം നന്ദിയാല്‍ നിറയുന്നു. പ്രത്യേകിച്ച് എന്റെ പേരക്കുട്ടി ലണ്ടനോടുള്ള നന്ദി. അവള്‍ വളരുന്നത് കാണുന്നതും അവളുടെ പുഞ്ചിരി എന്റെ ലോകത്തെ പ്രകാശിപ്പിക്കുന്നതും കാണുന്നത് യഥാര്‍ഥത്തില്‍ ഏറ്റവും വലിയ അനുഗ്രഹമാണ്. ഈ വര്‍ഷം നിങ്ങള്‍ക്കെല്ലാവര്‍ക്കും ആരോഗ്യം, സന്തോഷം, സ്നേഹം എന്നിവ നേരുന്നു' എന്നിങ്ങനെ പോകുന്നു പോസ്റ്റിനു നല്‍കിയ വരികള്‍.