അഹമ്മദാബാദ്: ആൾമാറാട്ടവും തട്ടിപ്പുകളുമെല്ലാം നമ്മുടെ നാട്ടിൽ പതിവായ കാര്യമാണ്. എന്നാൽ വന്നു വന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരു പറഞ്ഞു പോലും തട്ടിപ്പുകൾ നടക്കുകയാണ്. പിഎംഒ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പു നടത്തിയ ആൾ അറസ്റ്റിലായെന്ന വാർത്തയാണ് പുറത്തുവരുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ മുതിർന്ന ഉദ്യോഗസ്ഥനായി ചമഞ്ഞ് ജമ്മു കശ്മീർ ഭരണകൂടത്തെ കബളിപ്പിച്ചാണ് ഒരു ഗുജറാത്തിയായ തട്ടിപ്പുകാരൻ വിലസിയത്. ഇസഡ് പ്ലസ് കാറ്റഗറിയിൽ അതിർത്തിയിൽ അടക്കം പോകുകയും ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തയാൾ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞപ്പോൾ എല്ലാവരും ഞെട്ടി.

പ്രധാനമന്ത്രിയുടെ ഓഫിസിലെ സ്ട്രാറ്റജി, ക്യാംപെയ്ൻ അഡീഷണൽ ഡയറക്ടർ ആണെന്നു പരിചയപ്പെടുത്തി കശ്മീരിലെത്തിയ കിരൺ ഭായ് പട്ടേലാണ് ഈതട്ടിപ്പുകഥയിലെ നായകൻ. പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് മുതിർന്ന ഉദ്യോഗസ്ഥരുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തുകയും ചെയ്തു. പത്തുദിവസം മുൻപ് പട്ടേലിനെ അറസ്റ്റ് ചെയ്തെങ്കിലും പൊലീസ് രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടതോടെയാണു വിവരം പുറത്തറിഞ്ഞത്. ഏതു ദിവസമാണ് ഇയാൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതെന്നു വ്യക്തമല്ല.

ട്വിറ്ററിൽ വേരിഫൈഡ് അക്കൗണ്ടുള്ള പട്ടേലിന് ഗുജറാത്തി ബിജെപി ജനറൽ സെക്രട്ടറി പ്രദീപ്സിങ് വഗേല ഉൾപ്പെടെ ആയിരത്തിലധികം ഫോളോവേഴ്സാണുള്ളത്. കശ്മീരിൽ 'ഔദ്യോഗിക സന്ദർശനം' നടത്തിയപ്പോൾ അർധസൈനിക വിഭാഗത്തിൽപ്പെട്ട സുരക്ഷാ ഗാർഡുകൾക്കൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങൾ പട്ടേൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. വിർജീനിയ കോമൺവെൽത്ത് സർവകലാശാലയിൽനിന്ന് പിഎച്ച്ഡി നേടിയിട്ടുണ്ടെന്നും ട്രിച്ചി ഐഐഎമ്മിൽനിന്ന് എംബിഎ നേടിയിട്ടുണ്ടെന്നും ഇയാളുടെ ട്വിറ്ററിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സൈനികർക്കൊപ്പം മഞ്ഞിൽ നടക്കുന്നതിന്റെ വിഡിയോയും ശ്രീനഗറിലെ ലാൽചൗക്കിലെ ക്ലോക്ക് ടവറിനു മുന്നിലെ ചിത്രവും പോസ്റ്റ് ചെയ്തിരുന്നു.

താഴ്‌വരയിലേക്കു ഗുജറാത്തിൽനിന്നു കൂടുതൽ വിനോദസഞ്ചാരികളെ എത്തിക്കുന്നതിനെക്കുറിച്ചാണ് ഉദ്യോഗസ്ഥരുമായി പട്ടേൽ ചർച്ച നടത്തിയത്. ദൂത്പത്രി എന്ന സ്ഥലത്തെ വിനോദസഞ്ചാര കേന്ദ്രമാക്കി മറ്റാമെന്ന് പട്ടേൽ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഫെബ്രുവരിയിൽ കശ്മീർ താഴ്‌വരയിൽ എത്തിയ പട്ടേൽ ഹെൽത്ത് റിസോർട്ടുകളിലാണു സന്ദർശനം നടത്തിയത്. കശ്മീർ സന്ദർശനത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം നിൽക്കുന്ന നിരവധി ചിത്രങ്ങൾ ഇയാൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും ഇവിടേയ്ക്ക് എത്തിയതോടെയാണ് പട്ടേലിനെക്കുറിച്ചു സംശയം ഉണ്ടായത്.

തുടർന്ന് ജില്ലാ മജിസ്ട്രേറ്റായ ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ 'മുതിർന്ന പിഎംഒ ഓഫിസറുടെ' സന്ദർശനത്തെക്കുറിച്ച് പൊലീസിൽ അറിയിക്കുകയായിരുന്നു. ഇയാളുടെ പശ്ചാത്തലം പരിശോധിച്ച രഹസ്യാന്വേഷണ ഏജൻസികൾ ഉടൻ തന്നെ തട്ടിപ്പിനെക്കുറിച്ചുള്ള വിവരം പൊലീസിനു കൈമാറി. പിന്നാലെ ശ്രീനഗറിലെ ഹോട്ടലിൽനിന്ന് പട്ടേലിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ തട്ടിപ്പ് തിരിച്ചറിയാൻ കഴിയാതിരുന്നതിനു രണ്ട് പൊലീസുകാർക്കെതിരെ നടപടി എടുത്തിട്ടുണ്ട്. ഗുജറാത്ത് പൊലീസും ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചു.

കാശ്മീർ ഉദ്യോഗസ്ഥരുമായി അടക്കം സംസാരിച്ചു കൊണ്ട് വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തിയ സംഭവം സുരക്ഷാ വീഴ്‌ച്ചയാണെന്ന ആരോപണവും ശക്തമായിട്ടുണ്ട്.