ഭോപ്പാല്‍: മധ്യപ്രദേശിലെ മോറേന ജില്ലയില്‍ പതിനേഴുകാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പെണ്‍കുട്ടിയെ അച്ഛന്‍ തന്നെയാണ് കൊലപ്പെടുത്തിയതെന്നും പിന്നീട് മൃതദേഹം പുഴയില്‍ കെട്ടിത്താഴ്ത്തിയതാണെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവം ദുരഭിമാനക്കൊല ആണോ എന്ന കാര്യത്തിലും പോലീസിന് സംശയം ഉണ്ട്. മരിച്ച പെണ്‍കുട്ടി അവളുടെ ജാതിയെക്കാള്‍ താഴ്ന്ന ജാതിയില്‍പെട്ട ആണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നു. ഇത് പെണ്‍കുട്ടിയുടെ അച്ഛന് ഇഷ്ടമായിരുന്നില്ല. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കരുതുന്നത്.

പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ ദിവ്യ സികാര്‍വറിനെ ശനിയാഴ്ച മുതല്‍ കാണാതാകുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സത്യാവസ്ഥ പുറത്ത് വന്നത്. വീടിനടുത്തുള്ളവരുടെ മൊഴികളും കുടുംബാംഗങ്ങളുടെ പരസ്പരവിരുദ്ധമായ പ്രസ്താവനകളും പോലീസിന് സംശയം ഉണ്ടാകാന്‍ കാരണമായി. ആദ്യമായി വൈദ്യുതി ഷോക്കാണെന്ന് പറഞ്ഞ കുടുംബം, പിന്നീട് അത് ആത്മഹത്യയാണെന്നും അവകാശപ്പെട്ടു. എന്നാല്‍ ഫൊറന്‍സിക് പരിശോധനയില്‍ ദിവ്യയുടെ തലയില്‍ വെടിയേറ്റ പാടുകള്‍ കണ്ടെത്തിയതോടെ കഥ മാറി.

എന്നാല്‍ വെടികൊണ്ടതാണ് മരണകാരം എന്ന് പറഞ്ഞപ്പോള്‍ കുടുംബം വീണ്ടും കള്ളം പറഞ്ഞു. കുട്ടി പരിക്കേറ്റ് കിടക്കുന്നത് കണ്ട് ആശുപത്രിയിലേക്ക് പോയെങ്കിലും വഴിയില്‍ വച്ച് മരിക്കുകയായിരുന്നു. ഇതോടെ പേടി തോന്നിയ അദ്ദേഹം പുഴയില്‍ അടക്കം ചെയ്യുകയായിരുന്നു എന്നാണ് പറഞ്ഞത്. ദിവ്യയാണ് വീട്ടിലെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തതെന്നും അമ്മാവന്റെ പേരില്‍ അവള്‍ തന്നെ തോക്ക് സ്വന്തമാക്കി അലമാരയില്‍ സൂക്ഷിച്ചിരുന്നെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഈ തോക്കില്‍ നിന്ന് തന്നെയാണോ വെടിയേറ്റത് എന്ന് പോലീസ് പരിശോധിക്കുകയാണ്.

അന്വേഷണത്തില്‍ പെണ്‍കുട്ടിയുടെ പിതാവായ ഭാരത് സികാര്‍വര്‍ മൃതദേഹം പ്ലാസ്റ്റിക് ചാക്കില്‍ കെട്ടിക്കൊണ്ടു പോയി വീടിന് 30 കിലോമീറ്റര്‍ അകലെയുള്ള കുന്‍വാരി പുഴയില്‍ കല്ലുവച്ച് കെട്ടിത്താഴ്ത്തിയതായി കണ്ടെത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം മറ്റ് സഹോദരങ്ങളെ വീട്ടില്‍ നിന്ന് മാറ്റിയതും പോലീസ് അന്വേഷിച്ച് വരികയാണ്. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും കൂടുതല്‍ വിവരം ലഭിക്കണമെങ്കില്‍ അന്വേഷണം പൂര്‍ത്തിയായലേ സാധിക്കുവെന്നും അന്വേഷണ ഉദ്യേഗസ്ഥര്‍ പറഞ്ഞു.