നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ തീ കൊളുത്തി മരിച്ച വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതോടെ ഡിസിസി ജനറല്‍ സെക്രട്ടറിയും കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്‌ളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍. വായ്പ വാഗ്ദാനം ചെയ്ത് ജോസ് ഫ്രാങ്ക്‌ളിന്‍ തന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിച്ചതായും, തുടര്‍ന്നും കടയിലെത്തി ശല്യപ്പെടുത്തിയതായും വീട്ടമ്മയുടെ ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ എട്ടാം തീയതിയാണ് നെയ്യാറ്റിന്‍കരയില്‍ വീട്ടമ്മയെ ഗ്യാസ് പൊട്ടിത്തെറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം അപകട മരണമായി കരുതിയ സംഭവം, ആത്മഹത്യക്കുറിപ്പ് പോലീസിന് ലഭിച്ചതോടെയാണ്് വഴിമാറിയത്. ജോസ് ഫ്രാങ്ക്‌ളിന് വഴങ്ങിക്കൊടുക്കാതെ ജീവിക്കാന്‍ സമ്മതിക്കുന്നില്ലെന്ന് ആത്മഹത്യക്കുറിപ്പില്‍ വീട്ടമ്മ വ്യക്തമാക്കുന്നു. 'ഭര്‍ത്താവില്ലാത്ത സ്ത്രീയോട് ഇങ്ങനെ ചെയ്യാമോ, അവന്‍ എന്നെ ജീവിക്കാന്‍ സമ്മതിക്കില്ല' എന്നും കുറിപ്പിലുണ്ട്. 'വൃത്തികെട്ട് ജീവിക്കേണ്ട അതുകൊണ്ട് മരിക്കുന്നു' എന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.

ഇയാളുടെ ലൈംഗിക അതിക്രമങ്ങള്‍ കാരണം ജീവിക്കാന്‍ കഴിയില്ലെന്നും സഹായം തേടിയെത്തുന്നവരെ ഇയാള്‍ ചൂഷണം ചെയ്യുകയാണെന്നും കുറിപ്പില്‍ പറയുന്നു.

'മോനേ ഞാന്‍ ആത്മഹത്യ ചെയ്യുകയാണ്, ജോസ് ഫ്രാങ്ക്‌ളിന്‍ എന്നെ ജീവിക്കാന്‍ അനുവദിക്കില്ല, ഞാന്‍ അവന്റെ വെപ്പാട്ടി ആകണമെന്ന്, കടം തീര്‍ക്കാന്‍ ഒരു സബ്‌സിഡിയറി ലോണ്‍ ശരിയാക്കി തരാമെന്ന് പറഞ്ഞ് കുറച്ച് ബില്ലുകള്‍ കൊടുക്കാന്‍ പറഞ്ഞു, ഞാന്‍ ബില്ല്‌കൊടുക്കാന്‍ ഓഫീസില്‍ പോയി, അപ്പോള്‍ എന്റെ കൈ പിടിച്ച് എന്നെ ഇഷ്ടമാണെന്നും കൂടെ നില്‍ക്കണമെന്നും വിളിക്കുമ്പോഴെല്ലാം ചെല്ലണമെന്നും ആഴ്ചയിലൊരിക്കല്‍ എവിടെയെങ്കിലും കാണണമെന്നും പറഞ്ഞു, എന്റെ സ്വകാര്യ ഭാഗങ്ങളിലൊക്കെ പിടിച്ചു, അവന്റെ സ്വകാര്യഭാഗത്തൊക്കെ എന്റെ കൈ പിടിച്ചുവച്ചു, ലോണിന്റെ കാര്യമായതുകൊണ്ട് ഞാന്‍ ഒന്നും പറഞ്ഞില്ല, അവന്‍ വിളിക്കുമ്പോള്‍ അതുകൊണ്ടാണ് ഞാന്‍ നിന്നെ കൊണ്ടുപോകാത്തത്, ഒരു കൗണ്‍സിലര്‍ എന്ന നിലയില്‍ ആവശ്യങ്ങള്‍ക്ക് പോയാല്‍ ഇങ്ങനെയാണ്, ഭര്‍ത്താവില്ല എന്നുകരുതി ഇങ്ങനെയൊക്കെ ചെയ്യാമോ, എനിക്കിങ്ങനെ വൃത്തികെട്ട് ജീവിക്കണ്ട. അവന്‍ എന്നെ ജീവിക്കാന്‍ സമ്മതിക്കില്ല, ഞാന്‍ പോകുന്നു' എന്നിങ്ങനെ വളരെ ഗുരുതരമായ കാര്യങ്ങളാണ് വീട്ടമ്മ ജോസ് ഫ്ല്രാങ്ക്‌ലിനെതിരെ ഉന്നയിക്കുന്നത്.

ജോസ് ഫ്രാങ്ക്ളിന്‍ പലരെയും സമാനമായ രീതിയില്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. വട്ടിപ്പലിശക്ക് പണം നല്‍കി വീടും വസ്തുക്കളും എഴുതിവാങ്ങുക, തൊഴില്‍ വാഗ്ദാനം നല്‍കി പണം തട്ടിച്ചെടുക്കുക തുടങ്ങിയ പരാതികളും ഇയാള്‍ക്കെതിരെ നിലവിലുണ്ട്. ഇതിനിടെ, വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പിലെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് സമീപവാസികളില്‍ നിന്ന് മൊഴിയെടുത്തു. കേസില്‍ ജോസ് ഫ്രാങ്ക്ളിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ പരാതികളുമായി രംഗത്തെത്താന്‍ സാധ്യതയുണ്ട്.