പാലക്കാട്: ഭാര്യയെ കോയമ്പത്തൂരിലെത്തി വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. വണ്ടാഴി ഏറാട്ടുകുളമ്പ് കൃഷ്ണകുമാര്‍ (50), ഭാര്യ സംഗീത (47) എന്നിവരാണ് മരിച്ചത്. സംഗീത കോയമ്പത്തൂരിലും കൃഷ്ണകുമാര്‍ പാലക്കാട് ജില്ലയിലെ വണ്ടാഴിയിലും വെടിയേറ്റ് മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

കോയമ്പത്തൂരിലെത്തി ഭാര്യയെ വെടിവെച്ച് കൊന്നശേഷം കാറോടിച്ച് പാലക്കാട് വണ്ടാഴിയില്‍ വീട്ടിലെത്തി കൃഷ്ണകുമാര്‍ സ്വയം ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എയര്‍ഗണ്ണാണ് ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു.

വീടിന് മുന്‍വശത്തെ മുറ്റത്താണ് കൃഷ്ണ കുമാറിനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കോയമ്പത്തൂരില്‍ താമസിച്ചിരുന്ന ഭാര്യ സംഗീതയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ നാട്ടിലെത്തിയതെന്ന് വിവരമുണ്ട്.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാറോടിച്ച് നാട്ടിലെത്തിയ കൃഷ്ണ കുമാര്‍ സ്വയം ജീവനൊടുക്കിയതാവാം എന്ന സംശയത്തിലാണ് പൊലീസ്. ദമ്പതികള്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഭാര്യയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും സൂചനയുണ്ട്.