ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ചോര്‍ത്തി നല്‍കി ലക്ഷങ്ങള്‍ സമ്പാദിച്ച നാവിക സേനാ ആസ്ഥാനത്തെ ക്ലര്‍ക്ക് അറസ്റ്റില്‍. നാവിക സേന ആസ്ഥാനത്തെ ഡയറക്ടറേറ്റ് ഓഫ് ഡോക്ക് യാര്‍ഡിലെ അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്കായ വിശാല്‍ യാദവ് ആണ് പിടിയിലായത്. ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ ഹരിയാന സ്വദേശിയായ വിശാല്‍ പാക് ചാരയ്ക്കാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ സൈന്യം നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച വിവരങ്ങള്‍ പോലും കേവലം 50,000 രൂപയ്ക്ക് വിശാല്‍ കൈമാറിയെന്ന് സുരക്ഷാ വിഭാഗം സിഐഡി ഐജിയായ വിഷ്ണുകാന്ത് ഗുപ്ത വെളിപ്പെടുത്തുന്നു.

ഇന്ത്യക്കാരിയെന്ന് നടിച്ച പാക് വനിത ഫെയ്‌സ്ബുക്കിലൂടെയാണ് വിശാലുമായി ബന്ധം സ്ഥാപിച്ചത്. പ്രിയ ശര്‍മയെന്ന വ്യാജ അക്കൗണ്ടില്‍ നിന്നും ഇവര്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. സൗഹൃദം ദൃഢമായതോടെ വാട്‌സാപ്പിലായി സംഭാഷണങ്ങള്‍. ഇത് മെല്ലെ ടെലഗ്രാമിലേക്ക് മാറിയെന്നും അന്വേഷണ സംഘം പറയുന്നു. ചെറിയ രഹസ്യങ്ങള്‍ക്ക് 5000 മുതല്‍ 6000 രൂപയാണ് പ്രിയ വിശാലിന് നല്‍കി വന്നത്. പ്രിയയുടെ പ്രലോഭനത്തില്‍ മയങ്ങിയ വിശാല്‍ അതീവ രഹസ്യ വിവരങ്ങള്‍ വരെ നേവി ആസ്ഥാനത്ത് നിന്നും ചോര്‍ത്തി.

വിശാലിന്റെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ നിരീക്ഷിച്ചതോടെയാണ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തെളിവുസഹിതം പിടികൂടുകയായിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് വിശാല്‍ അടിമയായിരുന്നുവെന്നും ഇതും പണത്തിനായുള്ള ആര്‍ത്തി കൂട്ടിയെന്നും അന്വേഷണ സംഘം പറയുന്നു. ഓപറേഷന്‍ സിന്ദൂര്‍ സംബന്ധിച്ച വിവരങ്ങള്‍ കൈമാറിയതിന് ലഭിച്ച തുകയ്ക്ക് പുറമെ രണ്ട് ലക്ഷത്തോളം രൂപ വിശാലിന്റെ അക്കൗണ്ടിലെത്തിയിട്ടുണ്ട്. പ്രതിഫലം പലതും ക്രിപ്‌റ്റോ കറന്‍സി വഴിയാണെന്നും കണ്ടെത്തിയിട്ടുണ്ട്.

രാജസ്ഥാന്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കി. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി നാലു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.1923ലെ ഔദ്യോഗിക രഹസ്യ നിയമ പ്രകാരമാണ് ഹരിയാനയിലെ രെവാരിയിലെ പുനിസ്‌ക സ്വദേശിയായ വിശാല്‍ യാദവിനെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം യാദവിന്റെ പ്രവര്‍ത്തനങ്ങള്‍ കുറച്ചു നാളുകളായി നിരീക്ഷിച്ചുവരുകയായിരുന്നു. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ യുവതിയുമായി സാമൂഹിക മാധ്യമത്തിലൂടെ വിശാല്‍ യാദവ് ബന്ധം സ്ഥാപിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് സിഐഡി ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിഷ്ണുകാന്ത് ഗുപ്ത പറഞ്ഞു. പാകിസ്ഥാനി യുവതിക്ക് തന്ത്രപ്രധാനമായ വിവരങ്ങള്‍ കൈമാറികൊണ്ടിരുന്ന വിശാലിന് തന്റെ ക്രിപ്‌റ്റോ കറന്‍സി ട്രേഡിങ് അക്കൗണ്ടിലൂടെ അമേരിക്കന്‍ ഡോളറായാണ് പണം കൈമാറിയിരുന്നത്. വിശാലിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടും പണം എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

മെയ് ഏഴിന് പുലര്‍ച്ചെ ഇന്ത്യ നടപ്പാക്കിയ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട നാവിക-പ്രതിരോധ മേഖലയുാമയി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ വിശാല്‍ കൈമാറിയെന്നും കണ്ടെത്തി. വിശാലിന്റെ മൊബൈല്‍ ഫോണിലെ ചാറ്റുകളും രേഖകളും ഫോറന്‍സിക് പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയില്‍ നിന്നാണ് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്ന് കണ്ടെത്തിയത്. ജയ്പൂരില്‍ പൊലീസ് കസ്റ്റഡിയിലുള്ള വിശാല്‍ യാദവിനെ വിവിധ രഹസ്യാന്വേഷണ ഏജന്‍സികളിലെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തുവരുകയാണ്.

ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായിട്ടാണ് ഇന്ത്യന്‍ സൈന്യം ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യം നടപ്പാക്കിയത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരതാവളങ്ങളാണ് ദൗത്യത്തിലൂടെ തകര്‍ത്തത്. ഇതിനുപിന്നാലെ പാകിസ്ഥാന്‍ ഇന്ത്യയുടെ അതിര്‍ത്തി മേഖലയിലേക്ക് ഡ്രോണുകളും മിസൈലുകളും അയച്ചെങ്കിലും ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനം അതിനെയെല്ലാം തകര്‍ക്കുകയായിരുന്നു. പ്രത്യാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാനിലെ വ്യോമതാവളങ്ങളടക്കം ആക്രമിച്ചു.