- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആളില്ലാത്ത തക്കം നോക്കി വിഷ്ണുവിന്റെ ഇടനെഞ്ചിൽ കഠാര താഴ്ത്തി; ഇരിക്കൂറിൽ ദളിത് യുവാവിനെ കൊന്നത് വ്യക്തി വൈരാഗ്യം മൂലം; കൊല്ലപ്പെട്ട വിഷ്ണുവുമായി പാപ്പച്ചന് മുൻപേ വാക്കുതർക്കവും പ്രശ്നങ്ങളും; കൊല ആസൂത്രിതമെന്ന് പൊലീസ്
കണ്ണൂർ: നാടിനെ നടുക്കിയ ദളിത് യുവാവിന്റെ കൊലപാതകത്തിന് പിന്നിൽ വ്യക്തി വൈരാഗ്യമാണെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി ഇരിക്കൂർ പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട വിഷ്ണുവും കൊല ചെയ്ത പാപ്പച്ചനും തമ്മിൽ നേരത്തെ ചില പ്രശ്‌നങ്ങളിൽ വാക്കുതർക്കവും വൈരാഗ്യവുമുണ്ടായിരുന്നു. ഇതാണ് തക്കം പാർത്തു നിന്ന പാപ്പച്ചൻ വളരെ ആസുത്രിതമായി കൊല നടത്താൻ ഇടയാക്കിയത്. വിഷ്ണുവിനെ പുറത്തു നിന്നും സൗകര്യപൂർവ്വം കിട്ടാത്തതിനെ തുടർന്നാണ് ആളില്ലാത്ത സമയം ഇയാൾ വിഷ്ണുവിന്റെ വീട്ടിൽ കയറി കഠാര ഇട നെഞ്ചിൽ ആഴ്‌ത്തിയത്.
ഇന്ന് വൈകുന്നേരമാണ് ഇരിക്കൂർ പടിയൂരിൽ യുവാവ് കുത്തേറ്റു മരിച്ച സംഭവത്തിലെപ്രതിയെ പൊലീസ് അറസ്റ്റു ചെയ്തത്. ആര്യങ്കോട്ടെ പാപ്പച്ചനെയാണ് ഇരിക്കൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കൊലയ്ക്കുപയോഗിച്ച കത്തിയും കണ്ടെടുത്തിട്ടുണ്ട്. ആര്യങ്കോട് കോളനിയിലെ വിഷ്ണുവിനെ (26)യാണ് കുത്തിക്കൊലപ്പെടുത്തിയത്. നെഞ്ചിൽ ആഴമുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
ഇരിക്കൂർ പടിയൂരിലെ ആര്യങ്കോട് കോളനിയിലെ ദളിത് യുവാവായ വിഷ്ണു (26)വാണ് വെള്ളിയാഴ്ച സന്ധ്യയോടെയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വിഷ്ണുവിന്റെ അമ്മ രാധ വീട്ടിൽ നിന്നും വെള്ളമെടുക്കാൻ പുറത്ത് പോകാൻ ഒരുങ്ങുമ്പോഴാണ് പുറത്തു പോയിരിക്കുകയായിരുന്ന വിഷ്ണു മടങ്ങിയെത്തിയത്.
കുറച്ചു സമയം കഴിഞ്ഞ് അമ്മ പുറത്തേക്കിറങ്ങുമ്പോൾ വിഷ്ണു വീട്ടിൽ നിൽപ്പുണ്ടായിരുന്നുവെന്ന് ഇവർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. അമ്മ വെള്ളമെടുത്ത് വീട്ടിൽ വന്നപ്പോൾ അബോധാവസ്ഥയിൽ ചെരിഞ്ഞു കിടക്കുന്ന വിഷ്ണുവിനെയാണ് കണ്ടത്. അമ്മയുടെ കരച്ചിൽ കേട്ടെത്തിയ അയൽവാസികൾ നെഞ്ചിൽ നിന്നും ചോരയൊലിച്ചു അർധബോധാവസ്ഥയിലായ വിഷ്ണുവിനെ ഇരിട്ടി താലുക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും വഴിമധ്യേ മരണമടയുകയായിരുന്നു.
കൊല നടക്കുന്ന സമയത്ത് പാപ്പച്ചൻ അവിടെ വന്നിരുന്നുവെന്ന അയൽവാസികൾ പൊലീസിന് നൽകിയ മൊഴിയാണ് പ്രതിയെ പിടികൂടാൻ അന്വേഷണ സംഘത്തെ സഹായിച്ചത്. വ്യക്തിപരമായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒളിവിൽ കഴിയുന്ന പാപ്പച്ചനായി ഇരിക്കൂർ പൊലീസ് തെരച്ചിൽ നടത്തി മണിക്കൂറുകൾക്കുള്ളിൽ പിടികൂടുകയായിരുന്നു. കാർഷിക ജോലികൾ ചെയ്തു ജീവിക്കുന്ന തൊഴിലാളിയാണ് വിഷ്ണു. സുകുമാരൻ - രാധ ദമ്പതികളുടെ മകനാണ്. സഹോദരൻ ജിഷ്ണു വിഷ്ണുവിന്റെ മൃതദേഹം പരിയാരത്തെ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു.




