തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിച്ച കേസില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ പ്രതി പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിലും കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി. തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജ് അഞ്ജു മീര ബിര്‍ളയാണ് മുട്ടത്തറ സ്വദേശി ജയകുമാര്‍ ജയന്‍ (65) എന്നയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഇയാളുടെ ശിക്ഷ വിധിക്കും.

2025 ഏപ്രില്‍ മാസം എട്ടിന് രാത്രി ഏഴോടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സംഭവ ദിവസം തനിച്ചു നടന്നു പോകുകയായിരുന്ന കുട്ടിയെ വഴിയരികില്‍ ഇരിക്കുകയായിരുന്ന പ്രതി കൈ കാണിച്ചു വിളിച്ചു. പ്രതിയെ വീട്ടില്‍ ജോലിക്ക് വന്നു കണ്ട് പരിചയം ഉള്ള കുട്ടി അടുത്തേക്ക് ചെന്നു. കുട്ടിക്ക് പ്രതി ഷേക്ക് ഹാന്‍ഡ് കൊടുതിട്ട് അടുത്തേയ്ക്ക് വലിച്ചിട്ട് കുട്ടിയുടെ സ്വകാര്യ ഭാഗത്തേയ്ക്ക് പിടിച്ച് പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് അടുത്തുള്ള മുടക്കിലേക്ക് പോകാന്‍ കുട്ടിയെ നിര്‍ബന്ധിച്ചു. ഇതൊന്നും ആരോടും പറയരുതെന്നും ഇങ്ങനെ ഒക്കെ ചെയ്തത് കുട്ടിയോട് ഉള്ള ഇഷ്ടം കൊണ്ട് ആണെന്നും പ്രതി കുട്ടിയോട് പറഞ്ഞു. പേടിച്ചു പോയ കുട്ടി കുറച്ച് മാറി നില്‍ക്കുകയായിരുന്ന അച്ഛന്റെ സുഹൃത്തുക്കളോട് സംഭവം പറഞ്ഞു. തുടര്‍ന്ന് ഓടിപ്പോകുകയും അമ്പലത്തില്‍ കാത്തുനിന്ന അമ്മൂമ്മയുടെ ഫോണില്‍ നിന്നും അച്ഛനെ വിവരം അറിയിച്ചു.. തുടര്‍ന്നാണ് പോലീസിനെ വിവരം അറിയിച്ചത്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രൊസീക്യൂട്ടര്‍ അഡ്വ.ആര്‍.എസ് വിജയ് മോഹന്‍ ഹാജരായി. വഞ്ചിയൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ അലക്‌സ്. സി ആണ് കേസ് അന്വേഷിച്ചത്. 2012 മെയ് പതിഞ്ഞിനാണ് ഇതേ പ്രതി ഒരു കല്യാണമണ്ഡപത്തില്‍ വാച്ചറായിരിക്കെ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ മണ്ഡപത്തിലെ കുളിമുറിയില്‍ വെച്ച് പീഡിപ്പിച്ചതിന് ഏഴ് വര്‍ഷം ശിക്ഷിച്ചിരുന്നു.ഈ കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് ശേഷമാണ് ഈ പീഡനം നടത്തിയത്.