ബംഗളുരു: ഹാള്‍ മാര്‍ക്കിങിനായി കൊണ്ടുപോയ മൂന്നു കിലോഗ്രാമിലധികം സ്വര്‍ണാഭരണങ്ങളുമായി ഒരു ജ്വല്ലറി ജീവനക്കാരന്‍ മുങ്ങിയതായി പരാതി. ബംഗളുരു സി.ടി. സ്ട്രീറ്റിലുള്ള മെഹ്ത് ജ്വല്ലേഴ്സിന്റെ ഉടമ രാകേഷ് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. നഷ്ടമായ ആഭരണങ്ങളുടെ മൂല്യം ഏകദേശം 2.8 കോടി രൂപയിലധികമാണ്.

ജ്വല്ലറിയിലെ ജോലി ചെയ്തുവരികയായിരുന്ന രാജസ്ഥാന്‍ സ്വദേശിയായ രാജേന്ദ്രയാണ് കാണാതായത്. കഴിഞ്ഞ ഒരു വര്‍ഷമായി ജ്വല്ലറിയില്‍ ഹാള്‍ മാര്‍ക്കിങ് നടപടികളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തം ഏറ്റെടുത്ത് ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. ഹാള്‍ മാര്‍ക്കിങ് ചെയ്യാനായി 2.7 കിലോഗ്രാമ് സ്വര്‍ണവും പിന്നീട് 400 ഗ്രാം കൂടി അയച്ചുവിട്ടതുമാണ് ഉടമയുടെ വിശദീകരണം.

അഭരണങ്ങള്‍ കൈപ്പറ്റാന്‍ ലാബിലെത്തിയ രാജേന്ദ്ര, 3.1 കിലോഗ്രാമം തൂക്കം വരുന്ന ആഭരണങ്ങള്‍ സ്വീകരിച്ച ശേഷം ജ്വല്ലറിയില്‍ തിരിച്ചെത്തിയില്ല. തുടര്‍ന്ന് നടത്തിയ ഫോണികോളുകള്‍ക്കും പ്രതികരണം ലഭിച്ചില്ല. പരാതി ലഭിച്ചതിനെ തുടര്‍ന്ന് മോഷണക്കുറ്റം ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മുങ്ങിയ ജീവനക്കാരന്റെ തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കൂടുതല്‍ തെളിവുകള്‍ സമാഹരിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.