കാലടി: പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ അശ്ലീല ഫെയ്‌സ് ബുക് ഗ്രൂപ്പുകളില്‍ ദുരുദ്ദേശ്യപരമായ കമന്റുകളോടെ പ്രചരിപ്പിച്ച മുന്‍ എസ്എഫ്‌ഐ നേതാവിനെ രക്ഷിച്ചത് ഉന്നത ഇടപെടല്‍. നേതാവിനെ കാലടി പൊലീസ് അറസ്റ്റ് ചെയ്തുവെങ്കിലും പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ഇതിന് പിന്നില്‍ ഉന്നത ഇടപെടലുണ്ടായിരുന്നു. മതിയായ വകുപ്പുകള്‍ ചേര്‍ക്കാത്തതാണ് ജാമ്യം കിട്ടാന്‍ കാരണം.

കാലടി ശ്രീശങ്കര കോളജിലെ ബിരുദ വിദ്യാര്‍ഥിനി നല്‍കിയ പരാതിയെ തുടര്‍ന്നാണ് എസ്. രോഹിതിന്റെ അറസ്റ്റ്. 19 പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ രോഹിത് വിവിധ അശ്ലീല ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തിയത്. ഗുരുതര കുറ്റകൃത്യം ചെയ്തിട്ടും രോഹിത്തിന് സ്‌റ്റേഷന്‍ ജാമ്യം തന്നെ പോലീസ് നല്‍കി. ഇത് അട്ടിമറിയുടെ ഭാഗമാണെന്ന ആരോപണം ശക്തമാണ്.

വ്യാജ ഐഡി ഉപയോഗിച്ചാണ് ഫോട്ടോകളും കമന്റുകളും പോസ്റ്റ് ചെയ്തത്. 2020 ല്‍ കാലടി ശ്രീശങ്കര കോളജില്‍ ബിരുദം പഠനം പൂര്‍ത്തിയാക്കിയ രോഹിത് കൂടെ പഠിച്ചിരുന്നവരുടെയും ഇപ്പോള്‍ കോളജില്‍ പഠിക്കുന്നവരുടെയും ഫോട്ടോകളാണ് ദുരുപയോഗം ചെയ്തത്. ഇതെല്ലാം പോലീസിന് ബോധ്യമുണ്ടായിട്ടും രോഹിത്തിനെ ജയിലില്‍ അടയ്ക്കാനായില്ലെന്നതാണ് വിചിത്രം.

കോളജില്‍ പഠിച്ചിരുന്ന കാലത്ത് ഇയാള്‍ എസ്എഫ്‌ഐ യൂണിറ്റ് ഭാരവാഹിയായിരുന്നു. പരാതിക്കാരിയായ പെണ്‍കുട്ടി പിറന്നാളിന് എടുത്ത പടം കൂട്ടുകാരികള്‍ വാട്‌സാപ്പില്‍ സ്റ്റാറ്റസ് ആക്കിയപ്പോള്‍ രോഹിത്ത് പടം എടുത്ത് അശ്ലീല ഗ്രൂപ്പുകളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. മുന്‍ വിദ്യാര്‍ത്ഥി നേതാവിനെതിരെ കൂടുതല്‍ പേര്‍ പൊലീസില്‍ പരാതി നല്‍കിയേക്കും. കോളേജിലെ വിദ്യാര്‍ത്ഥിനികളില്‍ ഒരാളുടെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയുടെ ചിത്രവും കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ രോഹിത് അശ്ലീല ഗ്രൂപ്പുകളില്‍ പങ്കുവെച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

അതേസമയം രോഹിത് എസ്എഫ്‌ഐ നേതാവ് അല്ലെന്ന് എസ്എഫ്‌ഐ ജില്ലാ നേതൃത്വം അറിയിച്ചു. ക്യാമ്പസില്‍ പഠിക്കുന്ന കാലത്ത് പോലും എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ രോഹിത് പ്രവര്‍ത്തിച്ചിട്ടില്ലെന്നും എസ്എഫ്‌ഐ ജില്ലാ നേതൃത്വം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. വിഷയത്തില്‍ എസ്എഫ്‌ഐക്കെതിരെ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കെഎസ്യു അടക്കം പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍.

രോഹിത്തിന്റെ രണ്ട് ഫോണുകളും പൊലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ കേരള പൊലീസ് ആക്ടിലെ 119 ബി വകുപ്പ് പ്രകാരം കേസെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടുവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. കോളേജില്‍ പഠിച്ചിരുന്നപ്പോള്‍ എസ്എഫ്ഐ ഭാരവാഹിയായിരുന്നു ഇയാളെന്ന് പരാതിക്കാരി പറഞ്ഞു. കോളേജിന് സമീപത്ത് തന്നെയായിരുന്നു ഇയാളുടെ വീടെന്നും പഠിച്ചിറങ്ങിയിട്ടും ഫോട്ടോഗ്രാഫറായ ഇയാള്‍ കോളേജിലെ പരിപാടികള്‍ക്ക് വന്നിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.