കൊച്ചി: എറണാകുളം കളമശ്ശേരി പോളിടെക്‌നിക് ലഹരി കേസില്‍ ബോയ്‌സ് ഹോസ്റ്റലില്‍ കഞ്ചാവെത്തിച്ച 2 ഇതരസംസ്ഥാനക്കാര്‍ അറസ്റ്റില്‍. സുഹൈല്‍ ഷേഖ്, അഹിന്ത മണ്ഡല്‍ എന്നിവരാണ് പിടിയിലായത്. ഇവരാണ് കഞ്ചാവ് എത്തിച്ചതെന്ന് നേരത്തെ പിടിയിലായ പൂര്‍വ വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിരുന്നു. നാല് പാക്കറ്റ് കഞ്ചാവാണ് ഇവര്‍ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

കേസില്‍ നിര്‍ണായകമായത് അറസ്റ്റിലായ പൂര്‍വവിദ്യാര്‍ത്ഥികളായ രണ്ട് പേരുടെ മൊഴികളാണ്. സുഹൈല്‍ ഭായ് എന്നയാളാണ് കഞ്ചാവ് എത്തിച്ചതെന്നായിരുന്നു ഇവരുടെ മൊഴി. ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളുടെ അറസ്റ്റ്.

കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയാണ് കോളേജ് ഹോസ്റ്റലില്‍ റെയ്ഡ് നടന്നത്. മുറികളില്‍ നടത്തിയ പരിശോധനയില്‍, ഒരു മുറിയില്‍നിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയില്‍നിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി.കൊല്ലം സ്വദേശിയായ ആകാശിന്റെ മുറിയില്‍നിന്നാണ് 1.9 കിലോ കഞ്ചാവ് കണ്ടെത്തിയത്. ആലപ്പുഴ സ്വദേശിയായ ആദിത്യന്‍, കൊല്ലം സ്വദേശിയായ അഭിരാജ് എന്നിവരുടെ മുറിയില്‍നിന്നാണ് ഒമ്പതുഗ്രാം കഞ്ചാവ് പിടികൂടിയത്.

കോളേജ് ഹോസ്റ്റലില്‍ ഏഴ് തവണ കഞ്ചാവ് എത്തിച്ചെന്ന് അറസ്റ്റിലായ വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു. യു.പി.ഐ. വഴി 16,000 രൂപയാണ് കഞ്ചാവിനായി ഇടനിലക്കാര്‍ക്ക് കൈമാറിയത്. ആറുമാസങ്ങള്‍ക്ക് മുമ്പാണ് ഇവരില്‍നിന്ന് കഞ്ചാവ് വാങ്ങാന്‍ തുടങ്ങിയതെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.അറസ്റ്റിലായ കൊല്ലം കരുനാഗപ്പള്ളി സ്വദേശി അനുരാജില്‍നിന്നാണ് പോലീസിന് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. കോളേജിലെ പൂര്‍വ്വവിദ്യാര്‍ഥികളായിരുന്ന ആഷിഖ്, ഷാലിഫ് എന്നിവര്‍ക്കാണ് കഞ്ചാവ് വാങ്ങിയതിന്റെ പണം കൈമാറിയത്

ആറുമാസം മുമ്പാണ് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വില്‍പ്പന ആരംഭിച്ചത്. ആഷിഖും ഇരുവരും കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. അതേസമയം, കളമശ്ശേരി പോളിടെക്‌നിക് കോളേജില്‍ മാത്രമല്ല ലഹരി വിപണനം നടന്നതെന്നാണ് പോലീസ് നല്‍കുന്ന സൂചന. അതിനാല്‍ സമീപത്തെ മറ്റ് കോളേജ് ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് അന്വേഷണവും പരിശോധനയും തുടങ്ങിയിട്ടുണ്ട്. യു.പി.ഐ. ഇടപാടായി പണം കൈമാറിയെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇവരുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് വഴി നടത്തിയ അന്വേഷണത്തില്‍ വിതരണക്കാരിലെത്തിയെന്നാണ് സൂചനകള്‍.