പത്തനംതിട്ട: പിണങ്ങിക്കഴിയുന്ന ഭാര്യയ്ക്കു നേരെ ഭർത്താവിന്റെ ആക്രമണം. യുവതിക്കും പിതാവിനും വെട്ടേറ്റു. കലഞ്ഞൂരിൽ ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. വെട്ടേറ്റ് അറ്റു തൂങ്ങിയ യുവതിയുടെ കൈ തുന്നിച്ചേർക്കാനുള്ള ശ്രമം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കുകയാണ്. ഇന്നലെ രാത്രി ആരംഭിച്ച ശസ്ത്രക്രിയ ഇനിയും അവസാനിച്ചിട്ടില്ല.

കലഞ്ഞൂർ ചാവടിമല സ്വദേശി വിദ്യയുടെ രണ്ട് കൈയിലുമാണ് ഭർത്താവ് സന്തോഷ് വെട്ടിയത്. യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ആക്രമണം. തുടർന്ന് ഒളിവിൽപ്പോയ സന്തോഷിനെ ഇന്ന് പുലർച്ചെ അടുരിൽ നിന്ന് കൂടൽ ഇൻസ്പെക്ടർ ജി. പുഷ്പകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

വിദ്യയെ ആക്രമിക്കുന്നത് തടയുന്നതിനിടയിൽഅച്ഛൻ വിജയനും പരുക്കെറ്റു. വിദ്യയുടെ രണ്ട് കൈകൾക്കും ആഴത്തിൽ മുറിവുണ്ട്. വിദ്യയും സന്തോഷും ഏറെ നാളായി പിണങ്ങി കഴിയുകയാണ്. ഇരുവരുടെയും വിവാഹമോചന കേസ് കോടതിയിലാണ്. ബൈക്കിലെത്തി കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെട്ട സന്തോഷിന് വേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ബൈക്ക് നമ്പർ പിന്തുടർന്നാണ് മണിക്കൂറുകൾക്കം ഇയാളെ പൊലീസ് പൊക്കിയത്.

ഇന്നലെ രാത്രി തന്നെ ആരംഭിച്ച വിദ്യയുടെ ശസ്ത്രക്രിയ സങ്കീർണമായിരുന്നു. വലതുകൈ മുട്ടിന് താഴെ വച്ച് ഏറെക്കുറെ അറ്റു തുങ്ങിയ നിലയിലാണ്. യുവതിക്ക് ജീവന് ഭീഷണിയില്ലെന്നും കൈതുന്നിച്ചേർക്കാൻ പറ്റുമോ എന്നതിൽ മാത്രമാണ് ആശങ്കയെന്നും പൊലീസ് പറഞ്ഞു.