ഏറ്റുമാനൂര്‍: കാണക്കാരിയില്‍ കൊല്ലപ്പെട്ട ജെസിയുടെ ഉമിനീര്‍ സ്രവവും സാമിന്റെ രക്തസാംപിളും സത്യം തെളിയിക്കും. കൊലപാതകം ഉദ്ദേശിച്ചില്ലായിരുന്നുവെന്നും സ്വയരക്ഷ മാത്രമാണ് ഉദ്ദേശിച്ചതെന്നുമുള്ള കൊല ചെയ്ത ഭര്‍ത്താവ് സാമിന്റെ വാദങ്ങളും പൊളിയും. അതിനിടെ ഈ കേസില്‍ ദുരൂഹത പുതിയ തലത്തില്‍ എത്തുകയാണ്. സാമിന് ആദ്യ ഭാര്യയില്‍ ഒരു കുഞ്ഞുണ്ടായിരുന്നുവെന്നും ഇവര്‍ ഈ കൈക്കുഞ്ഞിനെ സാമിനെ ഏല്‍പിച്ച ശേഷം പോയെന്നുമാണ് വിവരം. എന്നാല്‍ പിന്നീട് ഇവര്‍ക്കെന്ത് സഭവിച്ചുവെന്നതില്‍ വ്യക്തത ഇല്ല. ഇവര്‍ വേറെ വിവാഹം കഴിച്ചെന്നും തമിഴ്‌നാട്ടില്‍ കുടുംബവുമായി താമസിക്കുന്നെന്നുമാണ് സാം പൊലീസിനു നല്‍കിയ മൊഴി. ഇക്കാര്യം പൊലീസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല. അമ്മ കൈക്കുഞ്ഞിനെ ഉപേക്ഷിച്ച് പോകാനാവുമോ എന്ന സംശയത്തിലാണ് പൊലീസ്. അതിനിടെ ആരോ കൊലപ്പെടുത്തിയതാണെന്ന സംശയം പോലീസിനുണ്ട്.

കുറുവിലങ്ങാട് കൊല്ലപ്പെട്ട ജെസിയുടേയും ഭര്‍ത്താവ് സാമിന്റേതും പ്രണയ വിവാഹമായിരുന്നു. മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെ എതിര്‍ത്തതോടെയാണ് ജെസിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയത്. ഇടുക്കി ഉടുമ്പന്നൂര്‍ ചെപ്പുകുളം വ്യൂ പോയിന്റില്‍ റോഡില്‍ നിന്ന് 50 അടി താഴ്ചയില്‍നിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിനുശേഷം മൈസൂരിലേക്ക് കടന്ന സാം അവിടെവച്ചാണ് അറസ്റ്റിലായത്. പ്ലസ്വണ്ണിനു പഠിക്കുന്ന കാലത്താണ് ജെസി ആദ്യമായി സാമിനെ കണ്ടത്. സാമിന്റെ പ്രണയാഭ്യര്‍ഥനയോടെയാണ് ആ ബന്ധം ശക്തമായത്. ജെസിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പായിരുന്നു. 1994ല്‍ ബെംഗളൂരുവിലെ വിവേക് നഗറില്‍ വച്ചായിരുന്നു ഇരുവരും മാത്രമായ വിവാഹച്ചടങ്ങ്. താലി കെട്ടിയതല്ലാതെ വിവാഹം റജിസ്റ്റര്‍ ചെയ്യുകയോ മറ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയോ ചെയ്തില്ല. ഈ സമയം മുന്‍ ബന്ധത്തില്‍ സാമിന് ഒരു കുട്ടിയുണ്ടായിരുന്നു. വിവാഹശേഷം ഈ കുട്ടിയെയും ജെസി സ്വന്തം പോലെ വളര്‍ത്തി. പിന്നീട് രണ്ടു കുട്ടികള്‍ കൂടി ഇവര്‍ക്കുണ്ടായി. മറ്റൊരു ഭാര്യയില്‍ കുട്ടി പിറന്ന ദിവസമായിരുന്നു ഇരുവരും ബെംഗളൂരുവില്‍ വെച്ച് വിവാഹിതരാകുന്നത്. പിന്നീട് ആദ്യ ഭാര്യയിലുള്ള കുട്ടിയെ വളര്‍ത്തിയത് ജെസിയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. അതായത് ജെസിയെ വിവാഹം ചെയ്ത ശേഷം ആദ്യ ഭാര്യയെ കുറിച്ച് ആര്‍ക്കും അറിയില്ല. മറ്റൊരു ഭാര്യയില്‍ കുട്ടി പിറന്ന ദിവസമായിരുന്നു ഇരുവരും ബെംഗളൂരുവില്‍ വെച്ച് വിവാഹിതരാകുന്നത്. പിന്നീട് ആദ്യ ഭാര്യയിലുള്ള കുട്ടിയെ വളര്‍ത്തിയത് ജെസിയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇതെല്ലാം ദുരൂഹമാണ്.

കുരുമുളക് സ്‌പ്രേ ജെസിയുടെ മുഖത്തേക്ക് അടിച്ച ശേഷമാണ് സാം കൊല നടത്തിയത്. കുരുമുളക് സ്‌പ്രേയുടെ നീറ്റലിലും പുകച്ചിലിലും കണ്ണു പൊത്തി നിലവിളിച്ച ജെസിയെ നനഞ്ഞ തുണി ഉപയോഗിച്ചു ശ്വാസം മുട്ടിച്ചു കൊന്നുവെന്നാണ് പ്രതിയുടെ കുറ്റസമ്മതം. ജെസിയുടേത് കരുതിക്കൂട്ടിയുള്ള കൊലപാതകമായിരുന്നു. അതിനാല്‍ തെളിവുകളൊന്നും അവശേഷിപ്പിക്കാതെ കൃത്യം നടത്താനും പ്രതി ശ്രദ്ധിച്ചു. മല്‍പിടുത്തത്തിലൂടെയാണ് ജെസിയെ കീഴ്പ്പെടുത്തിയത്. മുഖത്ത് തുണി ഉപയോഗിച്ച് അമര്‍ത്തിയപ്പോള്‍ ശ്വാസം കിട്ടാതെ ജെസി പിടഞ്ഞു. ഇതിനിടെ പ്രാണഭയത്താല്‍ സാമിന്റെ കൈവിരല്‍ ജെസി കടിച്ചു മുറിച്ചു. മരണം ഉറപ്പിച്ച ശേഷമാണ് സാം പിന്‍വാങ്ങിയത്. ജെസിയുടെ ഘാതകന്‍ സാം തന്നെയാണെന്നതിന്റെ പ്രധാന തെളിവാണ് ജെസിയുടെ ഉമിനീര്‍ സ്രവവും സാമിന്റെ രക്തക്കറയും. ഇവ രണ്ടിന്റെ സാംപിളുകളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. സ്വയ രക്ഷയ്ക്കു വേണ്ടിയാണ് കുരുമുളക് സ്‌പ്രേ മുഖത്തടിച്ചത്. സ്‌പ്രേ അടിക്കുമ്പോള്‍ ബോധരഹിതയാകുമെന്ന് വിശ്വസിച്ചു. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കാനാണ് താന്‍ തീരുമാനിച്ചിരുന്നതെന്നും സാം പൊലീസിനോട് വിവരിച്ചു.

സാമിന്റെ വനിതാ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചു. വിദേശ വനിതകളുമായാണ് സാം കൂടുതല്‍ ചങ്ങാത്തം കൂടിയിരുന്നത്. വിയറ്റ്‌നാം, ഫിലിപ്പെന്‍സ്, ഇറാന്‍, ദുബായ് തുടങ്ങിയ രാജ്യങ്ങളിലുള്ള സ്ത്രീകളുമായി സാമിനു ബന്ധമുണ്ടായിരുന്നു. മറ്റു സ്ത്രീകളുമായി സാമിന്റെ ബന്ധം ജെസി അറിഞ്ഞതോടെയാണ് വഴക്ക് തുടങ്ങിയത്. 2005 വരെ കുടുംബം സൗദിയിലെ ജിദ്ദയില്‍ ആയിരുന്നു. കുടുംബ പ്രശ്‌നങ്ങളൊന്നും മറ്റുള്ളവരെ അറിയിക്കുന്ന സ്വഭാവം ജെസിക്ക് ഇല്ലാതിരുന്നതിനാല്‍ ഇത്തരം തര്‍ക്കങ്ങള്‍ ആരും അറിഞ്ഞിരുന്നില്ല. 2005ല്‍ ജെസി നാട്ടില്‍ കാണക്കാരിയിലേക്ക് വന്നെങ്കിലും സാം വിദേശത്ത് തുടര്‍ന്നു. വിദേശ വനിതകളെ സാം വീട്ടിലെത്തിച്ച് താമസിപ്പിക്കുന്നുണ്ടെന്ന് ജെസി പലതവണ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സാമിന്റെ കുടുംബവും സുഹൃത്തുക്കളും ജെസിയുടെ കുടുംബവും നല്‍കിയ പിന്തുണയിലാണ് മക്കളുടെ വിദ്യാഭ്യാസവും ജീവിതച്ചെലവുകളും കഴിഞ്ഞു പോന്നിരുന്നത്.

സ്വന്തം വീട്ടില്‍ നിന്ന് ലഭിച്ച പണം കൊണ്ടാണ് ജെസി കാണക്കാരിയില്‍ 20 സെന്റ് സ്ഥലവും വീടും 2005ല്‍ വാങ്ങുന്നത്. ഈ വീട് പുതുക്കിപ്പണിയാന്‍ പിന്നീട് ഒരു കോടിയിലേറെ രൂപ ചെലവായി. തനിക്ക് ജോലി ഉള്ളതിനാല്‍ വായ്പ ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിച്ച് സാം ഈ സ്ഥലം സ്വന്തം പേരില്‍ റജിസ്‌ട്രേഷന്‍ നടത്തി.