കോട്ടയം: കാണക്കാരി കപ്പടക്കുന്നേല്‍ ജെസി(50)യുടെ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കൊല നടത്തിയതിന് ശേഷം കാണക്കാരിയില്‍ നിന്ന് കാറിലാണ് ഭര്‍ത്താവ് സാം(59) മൃതദേഹം ചെപ്പുകുളത്ത് എത്തിച്ചത്. ഭാര്യയും ഭര്‍ത്താവും പിണങ്ങിയാണ് കഴിഞ്ഞിരുന്നത്. പരസ്ത്രീ ബന്ധത്തെ ചോദ്യം ചെയ്തതാണ് പ്രതികാരം. ഇവിടെ വിദേശികളായിരുന്നു പരസ്ത്രീകള്‍. സാം വിദേശവനിതകള്‍ ഉള്‍പ്പെടെയുള്ളവരുമായി പരസ്യബന്ധം പുലര്‍ത്തിയിരുന്നത് ജെസി ചോദ്യംചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലുകളാണ് കൊലപാതകമായി മാറിയത്.

വിവാഹിതരായത് മുതല്‍ ജെസി നേരിട്ടത് വലിയ പീഡനങ്ങളായിരുന്നു. 2008ല്‍ സൗദിയില്‍ ഒരുമിച്ച് താമസിച്ചിരുന്ന സമയത്ത് മറ്റൊരു വിദേശ വനിതയുമായിട്ടുള്ള ബന്ധം ചോദ്യം ചെയ്തതിന് ക്രൂര പീഡനമാണ് ജെസി നേരിടേണ്ടി വന്നിട്ടുള്ളത്. വാതിലിന്റെ ലോക്ക് ഊരി പലതവണ തലയില്‍ അടിച്ചു. ബോധരഹിതയായ ജെസി രണ്ട് മാസത്തോളം വെന്റിലേറ്ററിലായിരുന്നു. പോലീസിനോട് അന്ന് ബാത്ത്റൂമില്‍ തലയടിച്ച് വീണെന്നാണ് സാം പറഞ്ഞിരുന്നത്. ജെസി സ്വബോധത്തോടെ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍, തനിക്ക് തെറ്റ് പറ്റിയെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും പറഞ്ഞതോടെ ജെസി പോലീസില്‍ പരാതിപ്പെട്ടില്ല. പിന്നീടും ഇയാള്‍ പലതവണ ഇവരെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോഴും ഇവര്‍ മക്കളെ ഓര്‍ത്ത് പലതും സഹിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ വിദേശ സ്ത്രീകള്‍ വീണ്ടും വീക്ക് നെസായി മാറി. ഇതോടെയാണ് രണ്ടു പേരും അകന്നത്. അവിഹിതങ്ങള്‍ 'സൈക്കോ' ആക്കിയ വ്യക്തിയായിരുന്നു സാം.

ഇരുനിലവീട്ടില്‍ പരസ്പരബന്ധമില്ലാതെ താമസിച്ചിരുന്ന സമയങ്ങളില്‍ ഇയാള്‍ വിദേശ വനിതകള്‍ ഉള്‍പ്പെടെയുള്ളവരുമായി ജെസിയുടെ കണ്‍മുമ്പിലൂടെ വീട്ടില്‍ എത്തിയിരുന്നു. ഇവിടേക്ക് എത്തിയ സ്ത്രീകളോട് താന്‍ അവിവാഹിതനാണെന്ന് പറഞ്ഞാണ് എത്തിച്ചിരുന്നതും. എന്നാല്‍ വീട്ടിലെത്തുന്ന സ്ത്രീകളോട് താന്‍ സാമിന്റെ ഭാര്യയാണെന്നും മൂന്ന് മക്കളുണ്ടെന്നും ജെസി അറിയിച്ചിരുന്നു. ഇതോടെ പലരും വീട്ടില്‍നിന്നും അപ്പോള്‍ തന്നെ മടങ്ങിയിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ വിയറ്റ്നാം സ്വദേശിനിയായ സ്ത്രീ താന്‍ ചതിക്കപ്പെട്ടാണ് ഇവിടെ എത്തിയതെന്നും തന്നോട് ക്ഷമിക്കണമെന്നും ജെസിയോട് പറഞ്ഞാണ് മടങ്ങിയത്. ജെസിയുടെ മൊബൈല്‍ നമ്പറും ഇവര്‍ മേടിച്ചിരുന്നു. വിയറ്റ്നാം സ്വദേശിനിയെ സാം നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഇവര്‍ ഒഴിഞ്ഞുമാറി.

തന്റെ ബന്ധം തകര്‍ത്ത ജെസിയെയും മകനായ സാന്റോയെയും കൊലപ്പെടുത്തുമെന്ന് ഇയാള്‍ വിദേശ വനിതയെ അറിയിച്ചു. ഇതില്‍ ഭയന്ന ഇവര്‍ വേഗം ഈ വിവരം മെസേജിലൂടെ ജെസിയെ അറിയിച്ചു. പരിചയമില്ലാത്തവരുമായി അധികം ബന്ധം സ്ഥാപിക്കരുതെന്നും സാം നിങ്ങളെ ഏതുവിധേനയും കൊലപ്പെടുത്താന്‍ ശ്രമിക്കുമെന്നും അറിയിച്ചു. ഇതേ തുടര്‍ന്ന് കുറേ മാസത്തേക്ക് ജെസി വളരെ കരുതലോടെയാണ് വീട്ടില്‍ താമസിച്ചതെന്ന് ഇവരുടെ അഭിഭാഷകനായ അഡ്വ. ശശികുമാര്‍ പറഞ്ഞു. ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയില്‍ കഴിഞ്ഞ ദിവസമാണ ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. സാമിന്റെ ആദ്യഭാര്യ ഉപേക്ഷിച്ചുപോയശേഷം 1994ലാണ് ജെസിയെ വിവാഹം ചെയ്തത്.

വഴക്കിനെ തുടര്‍ന്ന് 15 വര്‍ഷമായി കാണക്കാരി രത്നഗിരിപ്പള്ളിക്ക് സമീപമുള്ള വീട്ടില്‍ രണ്ട് നിലകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. ഈ വീട്ടില്‍ സമാധാനപരമായി താമസിക്കാന്‍ നല്‍കിയ കേസില്‍ ജെസിക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി 2018ല്‍ പാല അഡീഷണല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. സാമിന് ഇതേ വീട്ടില്‍തന്നെ താമസിക്കാന്‍ ജെസി അനുവാദം നല്‍കി. വീട്ടില്‍ കയറാതെ പുറത്തുനിന്ന് സ്റ്റെയര്‍ക്കെയ്‌സ് പണിതാണ് സാമിന് രണ്ടാംനിലയില്‍ താമസസൗകര്യമൊരുക്കിയത്. ആറുമാസമായി എംജി യൂണിവേഴ്സിറ്റിയില്‍ ടൂറിസം ബിരുദാനന്തര കോഴ്സ് പഠിക്കുകയായിരുന്നു സാം. ഇതിനിടെ സാം, ഭാര്യയെ ഈ വീട്ടില്‍നിന്നും മാറ്റി മറ്റൊരിടത്ത് താമസിപ്പിക്കാന്‍ കോടതിയെ സമീപിച്ചു. എന്നാല്‍, ജെസി കോടതിയില്‍ ഇതിനെ എതിര്‍ത്തു. ഇറാനി സ്ത്രീയെ കൂടെ കൂട്ടാനായിരുന്നു ഇത്.

തനിക്കെതിരായി കോടതിയില്‍നിന്ന് വിധി വന്നേക്കുമെന്ന് കരുതിയ സാം ഇവരെ കൊല്ലുകയായിരുന്നു. 26ന് വൈകിട്ട് ആറിന് വീട്ടിലെത്തിയ സാമും വീട്ടിലുണ്ടായിരുന്ന ജെസിയും തമ്മില്‍ സിറ്റൗട്ടില്‍ വച്ചുതന്നെ വാക്കുതര്‍ക്കം ഉണ്ടായി. കൈയില്‍ കരുതിയിരുന്ന മുളക് സ്‌പ്രേ പ്രയോഗിച്ചതിന് ശേഷം സാം, ജെസിയെ കിടപ്പുമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി. തുടര്‍ന്ന് ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു. അടുത്തദിവസം പുലര്‍ച്ചെ കാറില്‍ ചെപ്പുകുളം ചക്കുരംമാണ്ട് ഭാഗത്ത് എത്തി. റോഡില്‍നിന്ന് മൃതദേഹം കൊക്കയിലേക്ക് തള്ളിയിട്ടു.

29ന് ജെസിയെ സുഹൃത്ത് ഫോണില്‍ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ ഇവര്‍ കുറവിലങ്ങാട് പോലീസില്‍ പരാതിപ്പെട്ടു. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ബംഗളൂരുവിലുണ്ടെന്ന് മനസലാക്കി. പോലീസ് ബംഗുളൂരുവിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജെസിയുടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ മക്കളായ സ്റ്റെഫി സാം, സോനു സാം, സാന്റോ സാം എന്നിവര്‍ വിദേശത്താണ്.