തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സർവീസ് സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ ബാങ്കിന്റെ മുൻ പ്രസിഡന്റും സിപിഐ നേതാവുമായ എൻ.ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം. ഭാസുരാംഗനെ ഇഡി ഉദ്യോഗസ്ഥർ ആദ്യം കണ്ടല സഹകരണ ആശുപത്രിയിൽ എത്തിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി. ഭാസുരാംഗനെ കസ്റ്റഡിയിൽ എടുക്കാനായിരുന്നു ഇഡി തീരുമാനം. അറസ്റ്റു ചെയ്യാനും ആലോചനയുണ്ടായിരുന്നു. ഇതിനിടെയാണ് അസുഖം വന്നത്.

100 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപണം നേരിടുന്ന കണ്ടല സർവീസ് സഹകരണ ബാങ്കിലും ഭാസുരാംഗന്റെയും മുൻ സെക്രട്ടറിമാരുടേയും വീടുകളിലും അടക്കം ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു കേന്ദ്ര സേനയുടെ അകമ്പടിയോടെ ഇ.ഡി സംഘം എത്തിയത്. റെയ്ഡ് 24 മണിക്കൂർ പിന്നിട്ട് തുടരുകയാണ്. റെയ്ഡിനിടെ ഇഡി ഭാസുരാംഗനെ ചോദ്യം ചെയ്തു. പല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം ഭാസുരാംഗന് നൽകാനായില്ല. ഇതോടെയാണ് കസ്റ്റഡിയും അറസ്റ്റുമെല്ലാം ഇഡി ആലോചിച്ചത്. ഇതിനിടെയാണ് ഭാസുരാംഗൻ വീണത്. ഇതോടെ കസ്റ്റഡിയിൽ എടുക്കാൻ കഴിയാത്ത സാഹചര്യമുണ്ടായി.

കണ്ടല ബാങ്കിലെ നിക്ഷേപങ്ങൾ, വായ്പകൾ ഉൾപ്പെടെയുള്ള ഇടപാട് രേഖകൾ ഇഡി സംഘം പരിശോധിച്ചു. ഭാസുരാംഗന്റെ പൂജപ്പുരയിലെ വീട്ടിൽ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് മാറനല്ലൂരിലെ വീട്ടിൽ എത്തിച്ച് പരിശോധന നടത്തിയത്. ഇതിനിടെയാണ് ഭാസുരാംഗന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.പൂജപ്പുരയിലെ വീട്ടിലെ പരിശോധന പൂർത്തിയായതിന് പിന്നാലെയാണ് ഇന്നലെ രാത്രിയോടെ ഇഡി ഉദ്യോഗസ്ഥർ ഭാസുരാംഗനുമായി കണ്ടലയിലെ വീട്ടിലേക്ക് പോയത്. ഭാസുരാംഗൻ കണ്ടലയിലെ വീട്ടിൽ നിന്നും ആറു മാസം മുമ്പ് താമസം മാറിയിരുന്നു.

ഇഡി ഉദ്യോഗസ്ഥർ രാവിലെ മുതൽ ഇവിടെ ഉണ്ടെങ്കിലും തുറന്ന് പരിശോധിക്കാൻ കഴിഞ്ഞിരുന്നില്ല. സംശയനിവാരണത്തിനായാണോ രേഖകൾ ശേഖരിക്കാനാണോ ഭാസുരാംഗനെ വാഹാനത്തിൽ കണ്ടലയിലെ വീട്ടിലേക്ക് കൊണ്ടുപോയതെന്ന് ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ കസ്റ്റഡിയിൽ എടുത്തതായും സൂചനകളെത്തി. എന്നാൽ ഇതൊന്നും കേന്ദ്ര ഏജൻസി സ്ഥിരീകരിച്ചില്ല. കിംസ് ആശുപത്രിയിൽ പ്രവേശിച്ചതോടെ ഉടൻ ഭാസുരാംഗനെ അറസ്റ്റു ചെയ്യാൻ കഴിയാത്ത സാഹചര്യം ഇഡിക്ക് മുന്നിലുണ്ട്.

കരുവന്നൂരിന് പിന്നാലെയാണ് കണ്ടല സർവ്വീസ് സഹകരണ ക്രമക്കേടിലും ഇഡി ഇടപെടലുണ്ടായത്. ബാങ്കിലും ബാങ്ക് സെക്രട്ടറിമാരുടെ വീട്ടിലും ആയി ആറിടങ്ങളിലാണ് പരിശോധന.സിപിഐ നേതാവ് ഭാസുരാംഗൻ പ്രസിഡന്റായിരുന്ന ഭരണ സമിതിക്കെതിരെ 101 കോടിയോളം രൂപയുടെ സാമ്പത്തിക തിരിമറി ആക്ഷേപമാണ് ഉയർന്നിട്ടുള്ളത്. 30 വർഷത്തോളം കണ്ടല സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനത്തിരുന്ന സിപിഐ നേതാവ് ഭാസുരാഗന്റെ നേതൃത്വത്തിൽ നടന്ന കോടിക്കകണക്കിന് രൂപയുടെ ക്രമക്കേട് മറുനാടൻ മലയാളിയാണ് ആദ്യം വാർത്തയാക്കിയത്. പിന്നാലെ മറ്റ് ചാനലുകളും ഏറ്റെടുത്തു.

ഈയിടെ ഭരണ സമിതി രാജിവച്ച് ബാങ്ക് അഡ്‌മിനിസ്‌ട്രേറ്റീവ് ഭരണത്തിലായി. കണ്ടല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് സഹകരണ രജിസ്ട്രാർ രണ്ടാഴ്ച മുൻപ് ഇഡിക്ക് കൈമാറിയിരുന്നു.