കണ്ണൂര്‍: കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ച് കൈയുടെ എല്ലൊടിച്ചു. കോട്ടയം സര്‍ക്കാര്‍ നഴ്‌സിങ് കോളേജിലെ ക്രൂരമായ റാഗിങ്ങിന്റെ ഞെട്ടല്‍ വിട്ടുമാറുംമുമ്പാണ് കണ്ണൂരില്‍നിന്നും സമാനമായ സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗിങ്ങിന് ഇരയാക്കിയതായാണ് പരാതി. കൊളവല്ലൂര്‍ പി.ആര്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മുഹമ്മദ് നിഹാലിനെ പ്ലസ് ടു വിദ്യാര്‍ഥികളായ അഞ്ചുപേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.

ആക്രമണത്തില്‍ മുഹമ്മദ് നിഹാലിന്റെ ഇടതുകൈയുടെ എല്ലിന് പൊട്ടലുണ്ട്. സംഭവത്തില്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ക്കുഎതിരേ കൊളവല്ലൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഇക്കഴിഞ്ഞ 12-ാം തീയതിയായിരുന്നു കേസിന് ആസ്പദമായ സംഭവം. സീനിയര്‍ വിദ്യാര്‍ഥികളെ ബഹുമാനിക്കുന്നില്ലെന്നും നോട്ടം ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് സീനിയര്‍ വിദ്യാര്‍ഥികള്‍ മുഹമ്മദ് നിഹാലിനെ മര്‍ദ്ദിച്ചത്. പരിക്കേറ്റ നിഹാലിനെ തലശ്ശേരിയിലെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിഹാലിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

പ്ലസ് ടു വിദ്യാര്‍ഥികളായ 5 പേരെ പ്രതി ചേര്‍ത്തു എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തെന്നു പൊലീസ് പറഞ്ഞു. പ്ലസ്ടു വിദ്യാര്‍ഥികളെ അനുസരിച്ചില്ലെന്ന് പറഞ്ഞ് ആക്രമിച്ചതായാണ് പരാതി. നിലത്തിട്ടു വലിച്ചതായും ആരോപണമുണ്ട്. തോളെല്ലിനു പരുക്കേറ്റ നിഹാലിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.

പ്ലസ്വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ തമ്മില്‍ സ്‌കൂളില്‍ ആരംഭിച്ച സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായി പാറാട് ടൗണില്‍ സംഘം എത്തുകയായിരുന്നു. രണ്ടാഴ്ചയായി സ്‌കൂളില്‍ സംഘര്‍ഷാവസ്ഥയുണ്ട്. ഒരേ സംഘടനയില്‍ പെട്ടവരാണ് ഭൂരിഭാഗം വിദ്യാര്‍ഥികളെങ്കിലും നേതൃത്വം വേണ്ട രീതിയില്‍ ഇടപെട്ടില്ലെന്ന് ആരോപണമുണ്ട്. സംഭവം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പിടിഎ യോഗം വിളിച്ചു.