- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ട്രെയിനിൽ സഞ്ചരിച്ച് പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് മോഷണം; രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുരന്ന് മോഷണം നടത്തിയ മൂന്നംഗ സംഘം അടൂർ പൊലീസിന്റെ വലയിൽ; തൊരപ്പൻ മോഷ്ടാക്കൾ പിടിയിലായത് കരിക്കിനേത്ത് സിൽക്ക് ഗലേറിയ കൊള്ളയടിച്ച കേസിൽ
അടൂർ: രാജ്യം മുഴുവൻ ട്രെയിനിൽ സഞ്ചരിച്ച് നഗരങ്ങൾ കേന്ദ്രീകരിച്ച് വ്യാപാര സ്ഥാപനങ്ങൾ തുരന്ന് മോഷണം നടത്തുന്ന സംഘത്തിലെ മൂന്നു പേരെ അടൂർ പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ കരിക്കിനേത്ത് സിൽക്ക് ഗലേറിയോയുടെ മേൽക്കൂര തുരന്ന് അകത്ത് കടന്ന് പണവും വസ്ത്രവും മോഷ്ടിച്ച് കടന്ന സംഘത്തെയാണ് ദിവസങ്ങൾ നീണ്ട അലച്ചിലിനൊടുവിൽ ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിൽ കുബേർപ്പൂർ തെഹസിൽദാർ സിങ് മകൻ രാഹുൽ സിങ് (29), സഹോദരൻ ഓം പ്രകാശ് (51), ഈറ്റ ജില്ലയിൽ ജലേസർ രാജകുമാർ മകൻ അങ്കൂർ (29),എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ നിർദ്ദേശ പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പതിനെട്ടിന് രാത്രിയും 19 ന് പുലർച്ചെയുമാണയാണ് കരിക്കിനേത്ത് സിൽക്ക് ഗലേറിയോയിൽ മോഷണം നടന്നത്. മേൽക്കൂരയുടെ ഷീറ്റിളക്കി അകത്തിറങ്ങിയ മോഷ്ടാക്കൾ പണവും വസ്ത്രങ്ങളും മോഷണം ചെയ്ത ശേഷം കടന്നു കളഞ്ഞു.
പിൻഭാഗത്തുള്ള പൈപ്പ് വഴി മോഷ്ടാക്കൾ അഞ്ചു നിലകളുള്ള കെട്ടിടത്തിന്റെ മുകളിൽ കയറി മേൽക്കൂരയുടെ ഷീറ്റ് ഇളക്കി മാറ്റിയശേഷം മുകളിലത്തെ ഭിത്തി തുരന്ന് കടയിലെ ഉള്ളിൽ കയറി ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവും വസ്ത്രങ്ങളും മോഷണം ചെയ്ത് കടന്നു കളയുകയായിരുന്നു. രാവിലെ ജീവനക്കാർ വസ്ത്ര വ്യാപാരശാലയിൽ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നതും അടൂർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുന്നതും, ഉടമയുടെ മൊഴി വാങ്ങി കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഫിംഗർപ്രിന്റ്, സയന്റിഫിക് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പ്രാഥമിക തെളിവുകൾ ശേഖരിച്ചിരുന്നു.
ഡിവൈ.എസ്‌പി ആർ. ജയരാജിന്റെ മേൽനോട്ടത്തിൽ പൊലീസ് ഇൻസ്പെക്ടർ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം സംഭവ ദിവസം തന്നെ രൂപീകരിക്കുകയായിരുന്നു. സ്ഥാപനത്തിലെയും പരിസരപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് പ്രതികൾ ഇതരസംസ്ഥാനക്കാർ ആണെന്ന് തിരിച്ചറിച്ചു.
ആദ്യഘട്ടത്തിൽ സ്ഥാപനത്തിലെയും പരിസര സ്ഥാപനങ്ങളിലെയും അറ്റകുറ്റപ്പണികൾക്കായി എത്തിയിട്ടുള്ള തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അടൂർ ടൗണിൽ ക്യാമറകളുടെ അഭാവം ഉള്ളതിനാൽ പരിസരപ്രദേശങ്ങളിലെയും കച്ചവട സ്ഥാപനങ്ങളിലെയും നൂറുകണക്കിന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. കുറ്റകൃത്യം ചെയ്യുന്നതിന് മുമ്പ് പ്രതികൾ വന്ന വഴികളിലെയും മോഷണം നടത്തി പോയ വഴികളിലെയും സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയത് അന്വേഷണം വേഗത്തിലാക്കി. മോഷണത്തിന് ശേഷം പ്രതികൾ കൊല്ലം ഭാഗത്തേക്ക് പോയിട്ടുള്ളതായി മനസ്സിലാക്കിയ പൊലീസ് കൊട്ടാരക്കര, കൊല്ലം തിരുവനന്തപുരം ജില്ലകളിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിലും റെയിൽവേ സ്റ്റേഷനുകളിലും ലോഡ്ജുകളിലും വ്യാപക പരിശോധനയും അന്വേഷണവും നടത്തി.
പ്രതികൾ കൊല്ലം റെയിൽവേ സ്റ്റേഷന് സമീപം എത്തിയിട്ടുള്ള ദൃശ്യങ്ങൾ ലഭിച്ചതിനാൽ ദിവസങ്ങളോളം ഈ പ്രദേശത്തെ നിരവധി സിസിടിവി ക്യാമറകളും ലോഡ്ജുകളും പരിശോധിച്ചു. പ്രതികൾ എന്ന് സംശയിക്കുന്ന ആളുകൾ റൂമെടുത്ത ലോഡ്ജ് കണ്ടെത്തി. ഇവിടെ നൽകിയ മേൽവിലാസവും, ഫോൺനമ്പരും പരിശോധിച്ചത് പ്രതികളിലേക്കുള്ള സൂചനയായി.
ഫോൺ നമ്പർ നിലവിൽ ഉപയോഗത്തില്ലാത്തതാണെന്നും മേൽവിലാസം പൂർണമല്ലെന്നും പൊലീസ് മനസിലാക്കി. മേൽവിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ ഡൽഹി, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ ആണെന്നുള്ള വിവരം ലഭിച്ചു. അന്വേഷണം തുടരുമ്പോൾ
പ്രതികൾ നിരന്തരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ട്രെയിനിൽ സഞ്ചരിക്കുന്നതായി മനസിലായി. പ്രതികൾ ഡൽഹിയിലുള്ളതായി സംശയിച്ച് അന്വേഷണ സംഘം ട്രെയിൻ മാർഗം അവിടേക്ക് യാത്ര തിരിച്ചു. യാത്രാമധ്യേയാണ് പ്രതികൾ ഡൽഹിയിൽ നിന്നും തെക്കൻ സംസ്ഥാനങ്ങളിലേക്ക് വീണ്ടും വരുന്നുവെന്ന വിവരം കിട്ടുന്നതയ്.
തുടർന്ന്, അന്വേഷണ സംഘം മഹാരാഷ്ടയിൽ നിന്നും വിമാനമാർഗം കർണാടകയിൽ എത്തി. അവിടെ നിന്ന് പ്രതികളെ പിന്തുടർന്ന് തമിഴ്‌നാട്ടിലെത്തി പുളിയൻകുടിയിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. മോഷണം ചെയ്യാൻ തെരഞ്ഞെടുക്കുന്ന സ്ഥലങ്ങളിൽ എത്തിയാൽ ഫോൺ സ്വിച്ചോഫ് ചെയ്യുന്നതാണ് പ്രതികളുടെ രീതി.
കർണാടകയിലെത്തി ഫോൺ സ്വിച്ച് ഓഫ് ചെയ്ത പ്രതികളെ കണ്ടെത്താൻ അന്വേഷണ സംഘം വളരെ ബുദ്ധിമുട്ടിയിരുന്നു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ഡിവൈ.എസ്. പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. കേരളത്തിനകത്തും പുറത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും നിരവധി സമാന കുറ്റകൃത്യങ്ങൾ ചെയ്തതായി സംശയിക്കുന്നുവെന്ന് ഡിവൈ.എസ്‌പി പറഞ്ഞു.
കുന്നംകുളം, കൊട്ടിയം, സുൽത്താൻ ബത്തേരി, ഫറോക്ക് എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ നടന്ന വലിയ മോഷണങ്ങളിൽ പ്രതികൾക്ക് പങ്കുള്ളതായി സംശയിക്കുന്നു. ട്രെയിനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തി മോഷണം നടത്തിയ ശേഷം സ്വന്തം നാട്ടിലേക്ക് പോകാതിരിക്കുകയാണ് പ്രതികളുടെ രീതി. ഒരു സംസ്ഥാനത്ത് മോഷണം കഴിഞ്ഞാൽ മറ്റൊരു സംസ്ഥാനത്തെത്തി വീണ്ടും മോഷണം നടത്തും. പ്രതികൾ നിരന്തരം ബംഗളൂരു, കോയമ്പത്തൂർ, ചെന്നൈ തുടങ്ങിയ മഹനഗരങ്ങളിൽ എത്തുകയും ഫോൺ സ്വിച്ചോഫ് ആക്കി അടുത്ത സംസ്ഥാനങ്ങളിലേക്ക് പോവുകയും ചെയ്യും.
തങ്ങുന്ന സ്ഥലങ്ങളിൽ ഇവർ മോഷണം നടത്തിയിട്ടുണ്ടാകാമെന്നും വിവിധ സംസ്ഥാനങ്ങളിലെ പൊലീസുമായി ബന്ധപ്പെട്ടാൽ മാത്രമേ കൂടൂതൽ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്നും ഡിവൈ.എസ്‌പി പറഞ്ഞു. മുഖ്യപ്രതിയായ രാഹുൽസിങ് ഓരോ മോഷണത്തിനും പ്രത്യേകം ആളുകളെ കൂടെക്കൂട്ടും. രാഹുലിന്റെ സഹോദരനും മൂന്നാം പ്രതിയുമായ ഓം പ്രകാശ് ബെൽറ്റ് കച്ചവടത്തിന്റെ മറവിൽ വിവിധ സ്ഥലങ്ങളിലെത്തി നീരീക്ഷണം നടത്തി കച്ചവട സ്ഥാപനങ്ങളുടെ വിവരങ്ങൾ രാഹുലിന് കൈമാറും.
വിശ്രമമില്ലാതെ രാത്രിയും പകലും ദിവസങ്ങളോളം നടത്തിയ കൃത്യമായ അന്വേഷണത്തിനുള്ളിലാണ് പ്രതികൾ പൊലീസിന്റെ വലയിലാവുന്നത്. ആയിരക്കണക്കിന് കോൾ ഡീറ്റെയിൽസുകളും നൂറോളം സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. രാത്രിയിലും കച്ചവടം നടക്കുന്ന വസ്ത്ര വ്യാപാരശാലകളിൽ പൊതുവെ അധികമായി പണം സൂക്ഷിച്ചിട്ടുണ്ടാവും എന്നുള്ള ബോധ്യത്തിലാണ് പ്രതികൾ നിരന്തരംവസ്ത്ര വ്യാപാരശാലകൾ മോഷണത്തിനായി തിരഞ്ഞെടുക്കുന്നത് എന്നാണ് പൊലീസിന്റെ നിരീക്ഷണം. പ്രതികൾ ഒരു സ്ഥലത്തെത്തി ഗൂഗിളിലും മറ്റും പരിശോധിച്ചാണ് കടകൾ കണ്ടെത്തുന്നതെന്നും മോഷണത്തിന് മുമ്പ് സ്ഥലത്ത് എത്തി കെട്ടിടം കൃത്യമായി നിരീക്ഷിക്കുമെന്നും അന്വേഷണത്തിൽ മനസ്സിലായിട്ടുണ്ട്.
അറസ്റ്റിലായ പ്രതികളിൽ നിന്നും കരിക്കിനേത്ത് വസ്ത്രശാലയിൽ നിന്നും മോഷ്ടിച്ച പണവും വസ്ത്രങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അടൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം.മനീഷ്, സിവിൽ പൊലീസ് ഓഫിസർമാരായ സൂരജ്.ആർ.കെ,ശ്യാംകുമാർ, പ്രവീൺ.റ്റി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. തെളിവെടുപ്പിന് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കുമെന്നും, കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്താലേ സംസ്ഥാനത്തിനകത്തും, പുറത്തും പ്രതികൾ ചെയ്തിട്ടുള്ള കൂടുതൽ കുറ്റകൃത്യങ്ങൾ ബോധ്യമാകു എന്നും അടൂർ ഡി.വൈ.എസ്‌പി ആർ.ജയരാജ് അറിയിച്ചു.




