ബെംഗളൂരു: കര്‍ണാടകയുടെ മുന്‍ പോലീസ് മേധാവി ഓം പ്രകാശിനെ എച്ച്എസ്ആര്‍ ലേഔട്ടിലെ വസതിയില്‍ ഞായറാഴ്ച ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഓം പ്രകാശിനെ കൊലപ്പെടുത്തിയതാണെന്ന സംശയത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ ഓം പ്രകാശിന്റെ ഭാര്യ പല്ലവിയെ കൊലപാതകത്തില്‍ പ്രതി ചേര്‍ക്കുമെന്ന് സൂചനയുണ്ട്.

ഓം പ്രകാശിന്റെ ശരീരത്തില്‍ നിരവധി കുത്തേറ്റ മുറിവുകള്‍ ഉണ്ടായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് നില വീട്ടില്‍ കണ്ടെത്തിയ മൃതദേഹം രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. പല്ലവിയെയും മകളെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. ഭാര്യയാണ് വിവരം പൊലീസിനെ അറിയിച്ചത്. ജീവന് ഭീഷണിയുണ്ടെന്ന് മുന്‍ ഡിജിപി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഓം പ്രകാശിന്റെ മൃതദേഹം കണ്ടെത്തിയ മുറിയിലെ തറയിലാകെ രക്തമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കുത്തേറ്റ് മരിച്ച നിലയിലാണ് കണ്ടെത്തിയത്. ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലെ വീട്ടില്‍ ചോരവാര്‍ന്ന് വീണുകിടക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ഭാര്യയാണ് കൊലയ്ക്ക് പിന്നിലെന്നാണ് ഉയരുന്ന ആരോപണം. ഞായറാഴ്ച ഉച്ചയോടെയാണ് ഓം പ്രകാശിനെ വീട്ടില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് എത്തുമ്പോള്‍ ഭാര്യയും മകളും വീടിന്റെ സ്വീകരണമുറിയില്‍ ഉണ്ടായിരുന്നു. പൊലീസ് ആവശ്യപ്പെട്ടിട്ടും ഇവര്‍ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. എച്ച്എസ്ആര്‍ ലേ ഔട്ട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരു എച്ച്എസ്ആര്‍ ലേഔട്ടിലാണ് ഓം പ്രകാശ് താമസിച്ചിരുന്നത്. ഓം പ്രകാശിന്റെ ഭാര്യയാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കര്‍ണാടക കേഡറിലെ 1981 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് ഓം പ്രകാശ്. 2015 മുതല്‍ വിരമിക്കുന്ന 2017 വരെ അദ്ദേഹം കര്‍ണാടക പൊലീസില്‍ ഡിജിപിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബിഹാര്‍ ചംപാരന്‍ സ്വദേശിയായ അദ്ദേഹം

ജിയോളജിയില്‍ എംഎസ്എസി പൂര്‍ത്തിയാക്കിയിട്ടുണ്ട്.