കണ്ണൂര്‍: ആലക്കോട് കരുവഞ്ചാല്‍ ഹണി ഹൗസിന് സമീപം അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. മരിച്ച ആളെ തിരിച്ചറിയുക എന്നതാണ് ഇപ്പോള്‍ പൊലീസിന്റെ ലക്ഷ്യം. അതിന് ശേഷം മരണ കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് അന്വേഷണം നീളും.

അസ്ഥികൂടം കിടന്ന സ്ഥലത്ത് നിന്നും പോലീസിന് കിട്ടിയ മൊബൈല്‍ സിംകാര്‍ഡിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഈ സിംകാര്‍ഡ് കന്യാകുമാരി ജില്ലയിലെ തക്കല സ്വദേശി സോമന്‍ എന്നയാളുടെ പേരില്‍ എടുത്തതാണെന്നും തക്കല പൊലീസ് സ്റ്റേഷനില്‍ ഇതേ പേരിലുള്ള ആള്‍ കാണാതായ പരാതി സ്റ്റേഷനില്‍ ലഭിച്ചിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചു. ഈ സാഹചര്യത്തില്‍ ഡി എന്‍ എ പരിശോധനകള്‍ നടക്കും. ഇയാളാണോ മരിച്ചത് എന്ന് ഉറപ്പിക്കാന്‍ ആണിത്.

കാണാതായ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ എഫ്‌ഐആര്‍ അടുത്ത ദിവസം ആലക്കോട് പോലീസിന് ലഭിക്കും. ഇതോടെ കൂടുതല്‍ വിവരങ്ങള്‍ പോലീസിന് മനസ്സിലാക്കാന്‍ സാധിക്കും. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ അസ്തികൂടം കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ തിങ്കള്‍ രാവിലെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നു ഇതിന്റെ റിപ്പോര്‍ട്ടും പൊലീസിന് ലഭിച്ചു. മൂന്ന് മാസം മുതല്‍ ആറ് മാസം വരെ അസ്തികൂടത്തിന് പഴക്കം ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും 50നും 70നും ഇടയില്‍ പ്രായമുണ്ടെന്നുമാണ് പോലീസ് സര്‍ജന്റെ നിഗമനം. ഫോറന്‍സിക് റിപ്പോര്‍ട്ട് ഉള്‍പ്പെടെ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വ്യക്തത വരും.

ആക്രി സാധനങ്ങള്‍ പെറുക്കുന്നതിനോ മറ്റുമായി എത്തിയപ്പോള്‍ വീണ് മരണപ്പെട്ടതായിരിക്കാനുള്ള സാദ്ധ്യതയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോണിലെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതോടെ മരിച്ചയാളെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. തളിപ്പറമ്പ് ഡിവൈ.എസ്.പി. കെ.ഇ.പ്രേമച ന്ദ്രന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. സംഭവത്തിലെ ദുരൂഹത നീക്കാന്‍ ഊര്‍ജ്ജിതമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്.

വായാട്ടുപറമ്പില്‍ ആള്‍ താമസമില്ലാത്ത വീടിന് സമീപത്താണ്മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കരുവന്‍ചാല്‍- നടുവില്‍ മലയോര ഹൈവേയില്‍ വായാട്ടുപറമ്പ് ഹണി ഹൗസിന് സമീപത്തെ പ്രവാസിയുടെ വീട്ടുപറമ്പില്‍ ശനിയാഴ്ച വൈകുന്നേരമാണ് മനുഷ്യന്റ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയിരുന്നത്. കാട് വെട്ടുന്നതിനിടെ വിവരം പുറത്തുവന്നു. വീട്ടുപറമ്പിലെ കാട് മെഷീന്‍ ഉപയോഗിച്ച് തെളിക്കുന്നതിനിടെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. സമീപത്തായി കൈലിയും ഷര്‍ട്ടും കണ്ടെത്തിയിരുന്നു.