കാസര്‍കോട്: പത്താം ക്ലാസിലെ വിദ്യാര്‍ഥികളുടെ യാത്രയയപ്പ് ആഘോഷം കളറാക്കാന്‍ കഞ്ചാവിന്റെ ലഹരിയും. വിദ്യാര്‍ഥികളില്‍നിന്നു കഞ്ചാവ് പിടിച്ചെടുത്തു. സംശയം തോന്നിയ വിദ്യാര്‍ഥികളില്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് സ്‌കൂളും വിദ്യാര്‍ഥികളും പൊലീസ് നിരീക്ഷണത്തിലായിരുന്നു. വിദ്യാര്‍ഥികള്‍ക്കിടയില്‍ കഞ്ചാവ് എത്തിച്ച കളനാട് സ്വദേശി കെ.കെ.സമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുക്കാനെത്തിയ പൊലീസുകാരനെ ആക്രമിച്ച കേസില്‍ ഇയാള്‍ക്കെതിരെ മറ്റൊരു കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സ്‌കൂളില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ കഞ്ചാവ് ഉപയോഗിച്ചാണ് സെന്റ് ഓഫ് പാര്‍ട്ടി ആഘോഷിച്ചത്. സ്‌കൂളില്‍ കഞ്ചാവ് ലഹരി പാര്‍ട്ടി നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കാസര്‍കോട് പൊലീസ് സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു.

തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് പൊലീസ് തയ്യാറാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയ കളനാട് സ്വദേശി കെ.കെ സമീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞെട്ടിക്കുന്ന സംഭവമാണ് കാസര്‍കോട് നിന്നും പുറത്തുവന്നത്. കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളിലാണ് സംഭവം.

സ്‌കൂളിന്റെ പേരുവിവരങ്ങളടക്കമുള്ള വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. പത്തോളം കുട്ടികള്‍ കഞ്ചാവ് ഉപയോഗിച്ചതായാണ് പൊലീസിന്റെ കണ്ടെത്തല്‍. കുട്ടികളുടെ കയ്യില്‍ നിന്ന് കഞ്ചാവ് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് കഞ്ചാവ് നല്‍കിയത് ആരാണെന്ന് കുട്ടികള്‍ വെളിപ്പെടുത്തിയത്.

പൊലീസ് അന്വേഷണത്തിലാണ് കളനാട് സ്വദേശി കെകെ സമീറിനെ പിടികൂടിയത്. സമീറിനെ പിടികൂടാന്‍ പോയപ്പോള്‍ പൊലീസുകാര്‍ക്കുനേരെയും ആക്രമണം ഉണ്ടായി. കഞ്ചാവ് കേസിന് പുറമെ പൊലീസിനെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്.

എന്‍ഡിപിഎസ് ആക്ട്, ജുവനൈല്‍ ജസ്റ്റിസ് ആക്ട് എന്നിവയാണ് പ്രതിക്കു മേല്‍ ചുമത്തിയിട്ടുള്ള മറ്റു പ്രധാന വകുപ്പുകള്‍. സെന്റ് ഓഫ് പാര്‍ട്ടിക്കിടെ കഞ്ചാവ് ഉപയോഗിക്കുകയും കൈവശം വെക്കുകയും ചെയ്തതിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ സോഷ്യല്‍ ബാക്ക്ഗ്രൗണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. ഇതിനായുള്ള അന്വേഷണത്തിനിടെയാണ് കുട്ടികള്‍ തന്നെ പ്രതിയുടെ പേര് പറഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

കാസര്‍ഗോഡ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും കുട്ടികള്‍ ലഹരിവിരുദ്ധ സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും ജില്ലാ പോലീസ് മേധാവി ശ്രീമതി ശില്പ ഡി ഐ പി എസ് പറഞ്ഞു. ഇങ്ങനെ സെന്റ് ഓഫ് പാര്‍ട്ടിയ്ക്ക് ലഹരി ഉപയോഗം നടക്കുന്നുവെന്ന് വിവരം ലഭിച്ചപ്പോള്‍ സംശയം തോന്നിയ വിദ്യാര്‍ത്ഥികളുടെ ബാഗുകള്‍ പരിശോധിക്കുകയും തുടര്‍ന്ന് ചോദ്യം ചെയ്യുകയുമായിരുന്നു. ഇങ്ങനെയാണ് സമീറിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.