തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിനെത്തുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിശീലകന്‍ എം. മനു പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗുരുതര ആരോപണങ്ങളാണ് മനുവിനെതിരെയുള്ളത്. മനു കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കിയതായി സംശയമുണ്ട്. കുട്ടികളുടെ ദൃശ്യങ്ങള്‍ അടങ്ങിയ ഡിവൈസുകള്‍ പിടിച്ചെടുത്ത് നശിപ്പിക്കണം. കേസില്‍ മനു ഒറ്റയ്ക്കല്ല, ഇയാളുടെ സുഹൃത്തിലേക്കും കെ.സി.എയിലെ ജീവനക്കാരിലേക്കും അന്വേഷണം എത്തേണ്ടതുണ്ട്. നേരത്തെയുണ്ടായിരുന്ന കേസ് മനു പണംകൊടുത്ത് ഒതുക്കിയെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

ഇയാള്‍ക്കെതിരെ നേരത്തേയുണ്ടായ കേസ് പണംകൊടുത്ത് ഒതുക്കിയെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നുണ്ട്. പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ മനു ഇപ്പോള്‍ റിമാന്‍ഡിലാണ്. പത്തുവര്‍ഷത്തോളമായി ഇയാള്‍ പീഡനം തുടരുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയതിനടക്കം നിലവില്‍ ആറുകേസുകളാണ് മനുവിനെതിരെയുള്ളത്. ഇയാള്‍ അറസ്റ്റിലായതോടെ കൂടുതല്‍പ്പേര്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.

അവയെക്കുറിച്ചും അന്വേഷിക്കുമെന്നാണ് പൊലീസ് പറയുന്നത്. മനുവിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. കൂടാതെ സംഭവത്തില്‍ വിശദീകരണം തേടി കേരള ക്രിക്കറ്റ് അസോസിയേഷന് നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരമൊരു സംഭവം ഉണ്ടാകാനിടയായ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

മനു കഴിഞ്ഞ പത്ത് വര്‍ഷമായി കേരള ക്രിക്കറ്റ് അസോസിയേഷനിലെ കോച്ചാണ്. ക്രിക്കറ്റ് ടൂര്‍ണമെന്റിന് പോകുമ്പോള്‍ മാത്രമല്ല പീഡനം നടന്നതെന്നും കെ സി എ ആസ്ഥാനത്തുവച്ചും പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്തിട്ടുണ്ടെന്നുമാണ് വിവരം. ജിംനേഷ്യത്തിലെ പരിശീലനത്തിന് ശേഷം ഒരു പെണ്‍കുട്ടി ശുചിമുറിയില്‍ പോയപ്പോഴും പ്രതി അതിക്രമം നടത്തിയിരുന്നു

പെണ്‍കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയതിനും ഇയാള്‍ക്കെതിരേ കേസുണ്ട്. ആറ് പരാതികളിലാണ് നിലവില്‍ മനുവിനെതിരേ പോലീസ് കേസെടുത്തിരിക്കുന്നത്. ഇതിനിടെ കൂടുതല്‍പേര്‍ പ്രതിക്കെതിരേ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. പ്രതി നിലവില്‍ റിമാന്‍ഡിലാണ്.

അതേ സമയം പരിശീലകന്‍ മനുവിനെതിരായ പീഡന പരാതിയില്‍ വീഴ്ച സമ്മതിച്ച് കേരള ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തെത്തി. "ചില കാര്യങ്ങള്‍ അന്വേഷിക്കാതെയാണ് മനുവിനെ ജോലിയില്‍ തിരിച്ചെടുത്തത്. രക്ഷിതാക്കളുടെയും കുട്ടികളുടെയും ആവശ്യ പ്രകാരമാണ് മനുവിനെ തിരിച്ചെടുത്തത്. അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. പരാതിയില്‍നിന്നു പിന്‍മാറാന്‍ ഒരു രക്ഷിതാവിനോടും ആവശ്യപ്പെട്ടിട്ടില്ല."- കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.

"ആരോപണ വിധേയനായ ക്രിക്കറ്റ് പരിശീലകന്‍ മനുവിനെ ഏതെങ്കിലും തരത്തില്‍ സംരക്ഷിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ശ്രമിച്ചിട്ടില്ല. അത്തരത്തിലൊരാളെ സംരക്ഷിച്ചുനിര്‍ത്തേണ്ട ആവശ്യവും അസോസിയേഷനില്ല. ഇത്തരമൊരു വ്യക്തിയെ സംരക്ഷിച്ചുകൊണ്ട് ആരോപണത്തിന്റെ കരിനിഴലില്‍ നില്‍ക്കാന്‍ ഉദ്ദേശിക്കുന്ന സംഘടനയല്ല ക്രിക്കറ്റ് അസോസിയേഷന്‍. മനുവിനെതിരായ കേസന്വേഷണവുമായി എല്ലാവിധത്തിലും അസോസിയേഷന്‍ സഹകരിക്കുന്നുണ്ട്.

2012 ഒക്ടോബര്‍ 12നാണ് മനു തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷനില്‍ പരിശീലകനായെത്തുന്നത്. 2022ല്‍ മനുവിനെതിരായ ആദ്യ ആരോപണം ഉയര്‍ന്നുവെങ്കിലും അപ്പോഴും കുട്ടികളോ രക്ഷിതാക്കളോ അസോസിയേഷനില്‍ ഏതെങ്കിലുംവിധത്തില്‍ പരാതി നല്‍കിയിരുന്നില്ല. ചൈല്‍ഡ് ലൈനും പോലീസും അന്വേഷണവുമായി എത്തുമ്പോള്‍ മാത്രമാണ് ഇക്കാര്യങ്ങള്‍ അസോസിയേഷന്‍ അറിയുന്നത്. തുടര്‍ന്ന് മനുവിനെ പരിശീലക സ്ഥാനത്തുനിന്നു മാറ്റിയെങ്കിലും മനുവിനുകീഴില്‍ പരിശീലനത്തിലുണ്ടായിരുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും അയാള്‍ക്കുവേണ്ടി രംഗത്തെത്തി.

മനുവിനെ നിലനിര്‍ത്തണമെന്നും സിലക്ഷനുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങള്‍മൂലം മനുവിനെതിരെ ആരോപണം ഉന്നയിക്കുന്നതാണെന്നുമായിരുന്നു അവരുടെ വാദം. മനുവിനെ തിരിച്ചെടുക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും ആദ്യം അസോസിയേഷന്‍ അതിനു തയാറായില്ല. പിന്നീട് ഈ കുട്ടികളും രക്ഷിതാക്കളും പൊലീസിലുള്‍പ്പെടെ മനുവിന് അനുകൂലമായി മൊഴി നല്‍കുകയും മനുവിന് ജാമ്യം ലഭിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇയാളെ തുടരാന്‍ അനുവദിച്ചത്. പിന്നീട് ഈ കേസില്‍ കോടതി മനുവിനെ തെളിവില്ലെന്നുകണ്ട് വെറുതേവിടുകയും ചെയ്തു.

തന്റെ മകള്‍ക്ക് മനു വേണ്ടവിധത്തിലുള്ള പരിശീലനം നല്‍കുന്നില്ലെന്നു കാട്ടി 2024 ഏപ്രില്‍ 19ന് ഒരു രക്ഷിതാവ് ജില്ലാ അസോസിയേഷനില്‍ പരാതി നല്‍കിയിരുന്നു. 2022ലെ കേസില്‍ മനുവിന് അനുകൂലമായി പൊലീസിലും കോടതിയിലും മൊഴി നല്‍കിയവരായിരുന്നു ഇവര്‍. ഈ പരാതിയില്‍ മനുവിനോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും ഏപ്രില്‍ 21ന് മനു രാജിക്കത്ത് നല്‍കി. എന്നാല്‍ രാജിയ്ക്ക് നടപടി ക്രമമുള്ളതിനാല്‍ നോട്ടിസ് കാലാവധി പൂര്‍ത്തിയാക്കണമെന്ന് മനുവിനോട് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ആ കാലവധിക്കുള്ളിലാണ് പിങ്ക് ടൂര്‍ണമെന്റ് നടക്കുന്നത്. ആ സമയത്തൊന്നും മനുവിനെതിരെ ലൈംഗികാരോപണ കേസുകള്‍ ഉണ്ടായിരുന്നുമില്ല. മനുവിനെതിരായി നല്‍കിയ പരാതിയില്‍ അസോസിയേഷന്‍ ജില്ലാ ഘടകം പരാതിക്കാരന് മെയ് 5ന് മറുപടി നല്‍കുകയും ചെയ്തു.

ജൂണ്‍ ആദ്യ ആഴ്ചയിലാണ്, നേരത്തേ ഇവിടെ പരിശീലനം നേടിയിരുന്ന ഒരു പെണ്‍കുട്ടിയും രക്ഷിതാവും മനുവിനെതിരെ പുതിയ ആരോപണവുമായി പൊലീസിനെ സമീപിക്കുന്നതും തുടര്‍ന്ന് അസോസിയേഷനിലെത്തി വാക്കാല്‍ വിവരം പറയുന്നതും. പുതിയ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ മനുവിനെ പരിശീലകനായി നിയോഗിക്കരുതെന്ന് എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളേയും രേഖാമൂലം അറിയിച്ചു. നാഷനല്‍ ക്രിക്കറ്റ് അക്കാദമിയിലെ മനുവിന്റെ കോച്ചിംഗ് സര്‍ട്ടിഫിക്കേഷന്‍ റദ്ദാക്കാനും കെസിഎ നിര്‍ദേശം നല്‍കി. കെസിഎ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.