കോട്ടയം: കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ സിപിഒ ശ്യാമ പ്രസാദിന്റെ കൊലപാതകത്തില്‍ പ്രതി ജിബിന്‍ ജോര്‍ജിനെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനെത്തിച്ചപ്പോള്‍ തെല്ലും കൂസലില്ലാതെയാണ് പ്രതി കൊലപാതകം നടത്തിയ രീതി പൊലീസിന് വിവരിച്ച് നല്‍കിയത്. മുഖം മിനുക്കിയും മുടി ഒതുക്കിയും ക്യാമറകള്‍ക്ക് മുഖം കൊടുത്ത് വാഹനത്തില്‍ നിന്ന് ഇറങ്ങിയ പ്രതി ശ്യാമ പ്രസാദിനെ കൊലപ്പെടുത്തിയത് എങ്ങനെയെന്ന് പൊലീസിന് വിശദീകരിച്ചുകൊടുത്തു.

പൊലീസ് ഉദ്യേഗസ്ഥനെ തള്ളിയിടുന്നതും ചവിട്ടി വീഴ്ത്തിയതും മര്‍ദ്ദിച്ചതുമെല്ലാം തെല്ലും കുറ്റബോധമില്ലാതെ ജിബിന്‍ പൊലീസിന് കാട്ടിക്കൊടുത്തു. നെഞ്ചിന് ചവിട്ടി ഗുരുതര പരുക്കേല്‍പ്പിച്ച സ്ഥലവും രീതിയും വിവരിച്ചു. ക്യാമറിയില്‍ നിന്ന് മുഖം മാറ്റാതെ പ്രതി ജീപ്പില്‍ കയറി. കോട്ടയം ഡിവൈഎസ്പി കെ.ജി.അനീഷ് കുമാറിന്റെ നേതൃത്വത്തില്‍ എറ്റുമാനൂര്‍ എസ്എച്ച്ഒ എ.എസ്.അന്‍സലും സംഘവുമാണ് ഇന്നലെ വൈകിട്ട് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. കനത്ത പൊലീസ് കാവലിലായിരുന്നു തെളിവെടുപ്പ്.

വധശ്രമം, അടിപിടി, മോഷണം തുടങ്ങി ഒട്ടേറെ കേസുകളില്‍ പ്രതിയാണ് കോക്കാടന്‍ എന്ന് വിളിക്കുന്ന ജിബിന്‍. കനത്ത പൊലീസ് സുരക്ഷയിലായിരുന്നു തെളിവെടുപ്പ്. ബാറുകളില്‍ കയറി മറ്റുളളവരെ ഭീഷണിപ്പെടുത്തി മദ്യപിക്കുന്നത് ജിബിന്റെ വിനോദമാണെന്ന് നാട്ടുകാര്‍ പറഞ്ഞു. നിലവില്‍ പാറമ്പുഴ സ്വദേശി വിനീതിനേയും സഹോദരനേയും മര്‍ദ്ദിച്ച കേസില്‍ ജിബിനും സുഹൃത്തുക്കള്‍ക്കുമെതിരെ ഗാന്ധി നഗര്‍ പൊലീസില്‍ പരാതിയുണ്ട്.

തെളളകത്തെ ബാര്‍ ഹോട്ടലിന് സമീപം എംസി റോഡിലുളള സാലി ശശിധരന്‍ എന്നയാളുടെ കടയിലാണ് തര്‍ക്കമുണ്ടായത്. ഇത് പരിഹരിക്കാനായി ശ്യാമ പ്രസാദ് അങ്ങോട്ട് എത്തിയപ്പോഴാണ് ജിബിന്‍ ജോര്‍ജ് ആക്രമിച്ചത്. പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുമ്പോള്‍ ജിബിന്റെ കൂടെ മൂന്ന് സുഹൃത്തുക്കളും ഉണ്ടായിരുന്നതായി കടയുടമ പറഞ്ഞു. കട അടയ്ക്കാന്‍ സമ്മതിക്കാതെ ഇവര്‍ കടയുടമ സാലിയുമായി തര്‍ക്കിക്കുകയായിരുന്നു.

ഇതിനിടെയാണ് ശ്യാംപ്രസാദ് സംഭവ സ്ഥലത്തേക്ക് എത്തുന്നത്. പൊലീസ് ഉദ്യേഗസ്ഥനെ മര്‍ദ്ദിക്കുമ്പോഴും പ്രകാശന്റെ കടയില്‍ ജിബിന്റെ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു.കൊലപാതകത്തിന് ശേഷം പൊലീസ് എത്തിയപ്പോള്‍ ജിബിന്റെ സുഹൃത്തുക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും സാലി പറഞ്ഞു.