പാലക്കാട്: ഒറ്റപ്പാലത്ത് സഹപാഠിയുടെ ആക്രമണത്തില്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്. പാലക്കാട് ഒറ്റപ്പാലം സ്വകാര്യ ഐടിഐ വിദ്യാര്‍ത്ഥി സാജനാണ് (20) മര്‍ദനമേറ്റത്. ക്ലാസ് റൂമില്‍ വെച്ച് യാതൊരു പ്രകോപനവുമില്ലാതെ മര്‍ദിക്കുകയായിരുന്നുവെന്ന് എഫ്‌ഐആര്‍ പറയുന്നു. സാജന്റെ മൂക്കിന്റെ എല്ല് പൊട്ടി. ഇദ്ദേഹത്തെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു.

സാജന്റെ മൂക്കിനും ഇടതു വശത്തെ കണ്ണിന് താഴെയും ആഴത്തിലുള്ള മുറിവുണ്ട്. സംഭവത്തില്‍ സഹപാഠിയായ കിഷോര്‍ (20) നെതിരെ ഒറ്റപ്പാലം പൊലീസ് കേസെടുത്തു. ഫെബ്രുവരി 19 ന് രാവിലെയാണ് സംഭവം നടന്നത്. മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതിക്കെതിരെ ചുമത്തിയത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണെന്നും പ്രതിയെ കസ്റ്റഡിയിലെടുത്ത ശേഷം സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടെന്നും ഒറ്റപ്പാലം പൊലീസ് പറഞ്ഞു.

ക്ലാസ് മുറിയിലേക്ക് കയറി വന്ന വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ പിടിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ മറ്റേ വിദ്യാര്‍ത്ഥി ചോദ്യംചെയ്യുകയും വാക്‌പോര് മര്‍ദനത്തില്‍ കലാശിച്ചതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. പരിക്ക് ഗുരുതരമാണെന്നാണ് വിവരം.

മര്‍ദനമേറ്റ വിദ്യാര്‍ഥി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ തമ്മില്‍ മുമ്പും പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെ മൊഴി എടുക്കാന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. മൊഴി രേഖപ്പെടുത്തിയതിന് ശേഷമേ സംഭവത്തില്‍ കൂടുതല്‍ നടപടികളിലേക്ക് പോലീസ് കടക്കുകയുള്ളൂവെന്നാണ് വിവരം.

കിഷോര്‍ യാതൊരു പ്രകോപനവുമില്ലാതെ സാജനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ എഫ്ഐആറില്‍ പറയുന്നത്. സീറ്റിലിരിക്കുമ്പോള്‍ ആക്രമിക്കുകയായിരുന്നുവെന്നാണ് മകന്‍ പറഞ്ഞതെന്ന് സാജന്റെ അമ്മ സിന്ധു പറഞ്ഞു. മകന് മൂന്ന് സ്റ്റിച്ച് ഉണ്ട്.

മകന്റെ നില ഗുരുതരമാണ്. മൂക്കിന്റെ പാലം വളഞ്ഞു. സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. ഇതിന് മുന്‍പും കിഷോര്‍ ആക്രമിച്ചതായി മകന്‍ പറഞ്ഞുവെന്നും പുറത്തുപറഞ്ഞാല്‍ ശരിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സിന്ധു വെളിപ്പെടുത്തി.