കോഴിക്കോട്: ചാരിറ്റിയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മലപ്പുറം സ്വദേശി വാഖിയത് കോയക്കെതിരെ കേസെടുത്തു. ആശുപത്രി ബില്‍ അടയ്ക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ശരീരത്തില്‍ കടന്ന് പിടിച്ചു. പ്രതിയുടെ അശ്ലീല ശബ്ദ സന്ദേശവും പുറത്ത് വന്നു. ബിഎന്‍എസ് 75,78 വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടക്കാവ് പൊലീസ് പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.

ശസ്ത്രക്രിയ കഴിഞ്ഞ് ബില്‍ അടയ്ക്കാന്‍ കഴിയാതെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ തുടരുകയാണ് പെണ്‍കുട്ടിയുടെ പിതാവ്. ആശുപത്രിയിലെ ബില്‍ അടയ്ക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞാണ് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചെന്നും ശരീത്തില്‍ സ്പര്‍ശിച്ചെന്നും പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടിയുടെ പിതാവിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്തിരുന്നു. ഒന്നര ലക്ഷം രൂപ ബില്‍ അടച്ചെങ്കിലും വീണ്ടും ഒന്നര ലക്ഷത്തോളം അടയ്ക്കാനുണ്ടായിരുന്നു. അതിനാല്‍ ഡിസ്ചാര്‍ജ് ആയി 20 ദിവസമായിട്ടും ആശുപത്രിയില്‍നിന്നു പോകാന്‍ സാധിച്ചില്ല. വാടകവീട്ടില്‍ താമസിച്ചിരുന്ന കുടുംബത്തിന് ഒന്നര ലക്ഷം രൂപ കണ്ടെത്താന്‍ സാധിക്കാതെ വന്നതോടെ പെണ്‍കുട്ടി സഹായം അഭ്യര്‍ഥിച്ച് വിഡിയോ ചെയ്തു. ഈ വിഡിയോ കണ്ടാണ് വാഖിയത്ത് കോയ ആശുപത്രിയില്‍ എത്തിയത്.

പെണ്‍കുട്ടിയെ കാറില്‍ കയറ്റിക്കൊണ്ടുപോയി മരുന്നുകള്‍ വാങ്ങി നല്‍കി. തിരിച്ചുവരുന്ന സമയത്ത് വയനാട്ടില്‍ പോയി റൂം എടുക്കാമെന്നും കൂടുതല്‍ അടുത്താല്‍ കൂടുതല്‍ സഹായിക്കാമെന്നും പറഞ്ഞു. ഇതിനിടെ ശരീരത്തില്‍ പിടിക്കുകയും ചെയ്തു. ആശുപത്രിയില്‍ തിരിച്ചെത്തിച്ചശേഷം ഫോണിലൂടെയും നിരന്തരം ശല്യം തുടര്‍ന്നു. പെണ്‍കുട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചതോടെ ഇയാള്‍ പണം നല്‍കാന്‍ സാധിക്കില്ലെന്ന നിലപാടിലേക്ക് മാറി. ഇയാള്‍ പെണ്‍കുട്ടിക്ക് അയച്ച അശ്ലീല സന്ദേശങ്ങള്‍ ഉള്‍പ്പെടെയാണ് പൊലീസില്‍ പരാതി നല്‍കിയത്.

ഇതിനിടെ സാമൂഹിക പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തില്‍ പണം അടച്ചശേഷം പെണ്‍കുട്ടിയെയും കുടുംബത്തേയും ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. പുതിയ വാടക വീടും ഏര്‍പ്പാടാക്കി.