തിരുവനന്തപുരം: കേരളത്തെ നടുക്കിയ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊല കേസില്‍ പ്രതി അഫാന്‍ ലഹരി ഉപയോഗിച്ചതായി പ്രാഥമിക പരിശോധനയില്‍ തെളിവ്. ഏത് തരം ലഹരിയാണ് ഉപയോഗിച്ചതെന്ന് തുടര്‍ പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. അഞ്ച് പേരെയും കൊന്നത് ഒരേ ചുറ്റിക കൊണ്ട് അടിച്ചെന്ന് പ്രാഥമിക നിഗമനം. എല്ലാവര്‍ക്കും തലയില്‍ അടിയേറ്റ ക്ഷതം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. ഇടയ്ക്ക് മാനസിക വിഭ്രാന്തി പ്രകടിപ്പിക്കുന്ന സ്വഭാവം പ്രതിക്കുണ്ട്. പ്രതിയുടെ മാനസിക നില പരിശോധിക്കും. ചികിത്സയ്ക്കായി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാനാണ് തീരുമാനം. മാനസിക വിദഗ്ധര്‍ ഉള്‍പ്പെട്ട മെഡിക്കല്‍ സംഘം വിശദമായി പരിശോധിക്കും.

മാല പണയം വച്ച് പൈസ വാങ്ങിയെന്ന് പ്രതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വെഞ്ഞാറമൂട്ടിലെ പണമിടപാട് സ്ഥാപനത്തില്‍ അഫാന്‍ ഇടപാട് നടത്തിയിട്ടുണ്ട്. മൃതദേഹം കിടന്ന സ്ഥലത്ത് 500 രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു. അഫാന്‍ ലത്തീഫിനെ 20 ഓളം അടി അടിച്ചു എന്നാണ് പ്രാഥമിക കണ്ടെത്തല്‍. പെണ്‍കുട്ടിയുമായുള്ള ബന്ധത്തെ കുറിച്ച് സംസാരിക്കാന്‍ വേണ്ടിയാണ് ലത്തീഫ് ഇന്നലെ അഫാന്റെ വീട്ടിലെത്തിയത്. കുടംബത്തില്‍ എന്ത് പ്രശ്‌നം വന്നാലും സംസാരിക്കുന്നത് ലത്തീഫിന്റെ സാന്നിധ്യത്തിലാണ്. ലത്തീഫ് ഇടനിലയ്ക്ക് വന്നതിന് അഫാന് ദേഷ്യം ഉണ്ടാകാമെന്നും പൊലീസ് പറയുന്നു.

പരിക്കേറ്റ അമ്മയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. യുവാവിന്റെ ബന്ധുക്കളില്‍ പലരും ഗോകുലം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അവര്‍ക്ക് ഈ കുറ്റകൃത്യത്തെക്കുറിച്ച് യാതൊരു ധാരണയുമില്ല. പെണ്‍കുട്ടിയുടെ ബന്ധുക്കളിലാരെയും ആശുപത്രിയില്‍ കണ്ടില്ലെന്നും പരിസരവാസികള്‍ പറയുന്നുണ്ട്.

കൊല്ലപ്പെട്ട പെണ്‍കുട്ടി പി.ജി.യ്ക്ക് പഠിക്കുകയായിരുന്നു എന്നാണ് കുട്ടിയുടെ ബന്ധു പറയുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ ആക്രമണങ്ങളൊന്നുമുണ്ടായിട്ടില്ല. ട്യൂഷന് പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. തുടര്‍ന്ന്, അഫാന്റെ കൂടെ കുട്ടി പോയി എന്നാണ് ഇവര്‍ പറയുന്നത്. യുവാവിന്റെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തതാണ് ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു.

അതേസമയം, 23-കാരന്‍ അഞ്ചുപേരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടലിലാണ് പരിസരവാസികള്‍. പ്രതി അഫാന്‍ ഇതിന് മുമ്പും എലിവിഷം കഴിച്ചതായി ഇയാളുടെ സുഹൃത്ത് പറഞ്ഞു. മറ്റ് പ്രശ്നങ്ങളൊന്നും ഇതുവരെയുണ്ടായിട്ടില്ല. അഫാന്‍ സഹോദരനുമായി വളരെ സ്നേഹത്തിലാണെന്നും ഇദ്ദേഹം വ്യക്തമാക്കി.

ഒരേ ചുറ്റിക ഉപയോഗിച്ച് ആക്രമണം

കൊലപ്പെടുത്തിയ അഞ്ച് പേരെയും കൊന്നത് ഒരേ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ചാണെന്നാണ് പ്രാഥമിക നിഗമനം. എല്ലാവര്‍ക്കും തലയില്‍ അടിയേറ്റ ക്ഷതമുണ്ട്. ചുറ്റിക അഫാന്‍ വാങ്ങിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അമ്മൂമ്മയെ കൊലപ്പെടുത്തിയ ശേഷം കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുത്ത് പണയം വച്ച് പൈസ വാങ്ങിയെന്നാണ് പ്രതിയുടെ മൊഴി. വെഞ്ഞാറമൂടിലെ പണമിടപാട് സ്ഥാപനത്തില്‍ അഫാന്‍ ഇടപാട് നടത്തിയിട്ടുണ്ട്. മൃതദേഹം കിടന്ന സ്ഥലത്ത് 500 രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയെന്നും പൊലീസ് പറയുന്നു.

അഫാന്‍ ആദ്യം നല്‍കിയ വിവരം മാത്രമേ പൊലീസിനുള്ളു. അത് മുഴുവന്‍ മുഖവിലക്ക് എടുക്കാനാകില്ലെന്നാണ് പൊലീസ് വാദം. അതിനാല്‍ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം വിശദമായ ചോദ്യം ചെയ്യും. റൂറല്‍ എസ് പിയുടെ നേതൃത്വത്തില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്കാണ് കേസിന്റെ അന്വേഷണത്തിന് ചുമതല. നാല് സി ഐമാരുടെയും പ്രത്യേക സംഘവും അന്വേഷണത്തിനുണ്ടാകും.

മൊഴി പൂര്‍ണമായും വിശ്വസിക്കാതെ പൊലീസ്

അഫാന്‍ എന്ന 23 കാരന്‍ സ്വന്തം സഹോദരനെയും പ്രായമായ മുത്തശ്ശിയേയും അടക്കം അഞ്ച് പേരെ ക്രൂരമായി കൊന്നത് സാമ്പത്തിക കാരണങ്ങള്‍കൊണ്ട് മാത്രമെന്ന് പൊലീസ് കരുതുന്നില്ല. പ്രതി ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്ന് ഇതിനോടകം കിട്ടിയ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. മൂന്ന് സ്റ്റേഷന്‍ പരിധികളിലായി നടന്ന കൊലപാതകങ്ങള്‍ വ്യത്യസ്ത സംഘങ്ങളായിട്ടാണ് പൊലീസ് അന്വേഷിക്കുന്നത്.

ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യും. അഫാന്‍ പറഞ്ഞത് മുഴുവന്‍ വിശ്വസിക്കാനാവില്ലെന്ന് പൊലീസ് പറയുന്നു.

കൊല്ലപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പ്രതി അഫാന്റെ സഹോദരന്‍ അഫ്‌സാന്റെ തലയ്ക്ക് ചുറ്റും മുറിവുകളുണ്ട്. തുടര്‍ച്ചയായി ചുറ്റിക കൊണ്ട് തലയ്ക്കടിച്ചതായിട്ടാണ് പ്രഥമിക നിഗമനം. തലയുടെ ഒരു വശത്ത് ടി മോഡലിലാണ് മുറിവ്. മൂന്ന് മുറിവുകളും ആഴത്തിലുള്ളത്. ചെവിയിലും മുറിവുണ്ട്. അഫാന്റെ പെണ്‍ സുഹൃത്ത് ഫര്‍സാനയുടെ നെറ്റിയിലാണ് മുറിവുള്ളത്. ഈ മുറിലും ഏറെ ആഴത്തിലാണ്. അഫാന്റെ മുത്തശ്ശി സല്‍മാബീവിയുടെ തലയുടെ പിന്‍ഭാഗത്ത് മാരകമായ പരിക്കുണ്ട്.