കൊച്ചി: കളമശേരി പോളിടെക്‌നിക്കിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കളമശേരി പോളിടെക്‌നിക്കിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ കൊല്ലം സ്വദേശി അനുരാജ് ആണ് പിടിയിലായത്. ഇന്നലെ രാത്രിയാണ് അനുരാജിനെ പിടികൂടിയത്. അനുരാജിന്റെ സാമ്പത്തിക ഇടപാടുകളടക്കം പൊലീസ് പരിശോധിക്കും. അനുരാജ് ആണ് ഹോസ്റ്റലിലേക്ക് കഞ്ചാവ് എത്തിച്ചതെന്നാണ് പിടിയിലായ മറ്റു പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. അനുരാജ് നാലു കിലോ കഞ്ചാവ് വാങ്ങിയിരുന്നതായാണ് വിവരം. ഇതില്‍ രണ്ടു കിലോ കഞ്ചാവ് ആണ് കളമശേരി പോളിടെക്‌നിക്ക് ഹോസ്റ്റലില്‍ എത്തിച്ചത്.

അനുരാജാണ് പണമിടപാട് നടത്തിയതെന്ന് നേരത്തെ അറസ്റ്റിലായ മൂന്നു വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിരുന്നു. ലഹരി എത്തിച്ച് നല്‍കിയത് ഇതര സംസ്ഥാന തൊഴിലാളികളാണെന്നും മൊഴി ലഭിച്ചിരുന്നു. സുഹൈല്‍ ഭായി എന്നയാളാണ് കഞ്ചാവെത്തിച്ചത് എന്നായിരുന്നു മൊഴി. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടക്കുന്നുണ്ട്.

അനുരാജിന് വേണ്ടി പോലീസ് കഴിഞ്ഞ ദിവസം മുതല്‍ തിരച്ചില്‍ തുടങ്ങിയിരുന്നു. ആദ്യഘട്ടത്തില്‍ പോലീസ് അന്വേഷണം തുടങ്ങുമ്പോള്‍ ഇയാള്‍ പോലീസിന്റെ അന്വേഷണ പരിധിയിലുണ്ടായിരുന്നില്ല. അനുരാജിനെ ചോദ്യം ചെയ്യുന്നതിലൂടെ കഞ്ചാവ് ഹോസ്റ്റലിലേക്ക് എത്തിക്കുന്ന സംഘത്തേപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്.

കളമശ്ശേരി പോളിടെക്നിക് കോളേജ് ഹോസ്റ്റല്‍ കഞ്ചാവിന്റെ വിതരണ കേന്ദ്രമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. നാല് കിലോ കഞ്ചാവ് ഹോസ്റ്റലിലേക്ക് കൊണ്ടുവന്നിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ പിടിച്ചെടുത്തത് രണ്ടുപാക്കറ്റ് മാത്രമാണ്.

ഹോസ്റ്റലിലേക്ക് കൊണ്ടുവന്ന ബാക്കി കഞ്ചാവ് എങ്ങോട്ടുപോയി എന്നാണ് അന്വേഷിക്കുന്നത്. കഞ്ചാവ് പിടിച്ച സംഭവത്തില്‍ ആകാശ്, അഭിരാജ്, ആദിത്യന്‍ എന്നീ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ആഷിഖ്, ഷാലിഫ് എന്നിവര്‍ പിടിയിലാകുന്നത്. ഇവരെയെല്ലാം ചോദ്യം ചെയ്തപ്പോഴാണ് അനുരാജിന്റെ പേര് ഉയര്‍ന്നുവന്നത്. കളമശേരിയില്‍നിന്നാണ് അനുരാജിനെ പിടികൂടിയത്. കഞ്ചാവ് വാങ്ങിയത് അനുരാജിന്റെ നേതൃത്വത്തിലാണെന്ന് പൊലീസ് കണ്ടെത്തി.

കഴിഞ്ഞദിവസം അറസ്റ്റിലായ ആഷിഖും ശാലിക്കുമാണ് അനുരാജിന് കഞ്ചാവ് എത്തിച്ചുനല്‍കിയിരുന്നത്. വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ച കൂടുതല്‍ പേരെ കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. എട്ട് പൂര്‍വ വിദ്യാര്‍ഥികള്‍ കോളജില്‍ കഞ്ചാവ് എത്തിച്ചു നല്‍കിയിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.