- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൃഷ്ണകുമാറിന് എതിരായ തട്ടിക്കൊണ്ടുപോകല്‍ ആരോപണം പച്ചക്കള്ളമെന്ന് തെളിയുന്നു; കവടിയാറിലെ ഫ്‌ലാറ്റില്‍ നിന്നും പരാതിക്കാരികള്‍ വാഹനത്തില്‍ കയറുമ്പോള്‍ ബലപ്രയോഗം നടക്കുന്നത് ദൃശ്യങ്ങളിലില്ല; ഒരാള്‍ പോയത് സ്വന്തം സ്കൂട്ടറിലും; തെളിവുകള്‍ പുറത്തുവരുന്നതോടെ പൊളിയുന്നത് മോഷണ കേസില്‍ നിന്നും രക്ഷപെടാനുള്ള കുതന്ത്രങ്ങള്‍
കൃഷ്ണകുമാറിന് എതിരായ തട്ടിക്കൊണ്ടുപോകല്‍ ആരോപണം പച്ചക്കള്ളമെന്ന് തെളിയുന്നു
തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാര്‍ പ്രതിയായ തട്ടികൊണ്ടുപോകല്‍ കേസ് കെട്ടിച്ചമച്ചതെന്നതിന് തെളിവുകള്‍ പുറത്തുവരുന്നു. മോഷണ കേസില്‍ ആരോപണ വിധേയരായതിന് പിന്നാലെയാണ് യുവതികള്‍ കൃഷ്ണകുമാരിനെതിരെ തട്ടിക്കൊണ്ടു പോകല്‍ പരാതിയുമായി രംഗത്തുവന്നത്. ഇത് യഥാര്‍ഥ കുറ്റം മറയ്ക്കാനാണെന്ന് വ്യക്തമായിരുന്നു. ഇത് സാധൂകരിക്കുന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവരുന്നതും. യുവതികള്‍ ഉന്നയിച്ച തട്ടുക്കൊണ്ടു പോകല്‍ ആരോപണം കള്ളമാണെന്ന് വ്യക്തമാക്കുന്ന സിസി ടി വിയുടെ ദൃശ്യങ്ങലാളാണ് പുറത്തുവന്നത്.
കേസിലെ കവടിയാറിലെ ഫ്‌ലാറ്റില്‍ നിന്നും പരാതിക്കാരികള്‍ കൃഷ്ണകുമാറിന്റെ വാഹനത്തില്‍ കയറുന്നത് ദൃശ്യങ്ങളില്‍ കാണാം. രണ്ട് ജീവനക്കാരികളാണ് ഇവിടെ നിന്ന് വാഹനത്തില്‍ കയറുന്നത്. എന്നാല്‍ ഇവര്‍ ആരോപിക്കുന്നതുപോലെ ബലപ്രയോഗം നടത്തി തട്ടികൊണ്ടുപോയതായി ഈ ദൃശ്യങ്ങളിലില്ല. പരാതിക്കാരില്‍ ഒരു സ്ത്രീ സ്വന്തം സ്‌കൂട്ടില്‍ വാഹനത്തിന് പിന്നാലെ പോവുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതോടെ യുവതികള്‍ ഉന്നയിച്ച തട്ടിക്കൊണ്ടുപോകല്‍ ആരോപണം വെറും കള്ളക്കഥയാണെന്ന് തെളിയുകയാണ്.
കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണയുടെ കവടിയാറിലുള്ള ഫ്‌ലാറ്റിലേക്ക് ചര്‍ച്ചയ്ക്കായി സ്ഥാപനത്തിലെ ജീവനക്കാരികളെ വിളിച്ചുവരുത്തുകയായിരുന്നു. ബലപ്രയോഗം ഒന്നുമില്ലാതെ ഇവര്‍ നേരിട്ട് വീട്ടിലെത്തുന്നത് വ്യക്തമാണ്. കൃഷ്ണകുമാറും കുടുംബവും ഈ സമയം ഇവിടെയുണ്ടായിരുന്നു. ചര്‍ച്ചയ്ക്കിടെ വാക്കുതര്‍ക്കമുണ്ടായപ്പോള്‍ ഫ്‌ലാറ്റിലെ കെയര്‍ ടേക്കറും റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹിയും ഇടപെട്ട് ഉച്ചത്തിലുള്ള സംസാരം വിലക്കി.
തുടര്‍ന്നാണ് ഇവര്‍ അമ്പലംമുക്കിലുള്ള ഓഫീസിലേക്ക് പോയത്. ഇവിടേക്ക് തട്ടിക്കൊണ്ട് പോയി ബന്ദിയാക്കി വെച്ച് പണം അപഹരിച്ചു എന്നായിരുന്നു ജീവനക്കാരികളുടെ പരാതി. കൃഷ്ണകുമാര്‍ നല്‍കിയ പരാതിക്ക് ശേഷമായിരുന്നു ഈ പരാതി എത്തിയത്. എന്നാല്‍ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഇതിന് വിരുദ്ധമായ കാര്യങ്ങളാണുള്ളത്. മൂന്ന് ജീവനക്കാരികളില്‍ രണ്ട് പേര്‍ സ്വമേധയാ കാറില്‍ കയറി പോകുന്നത് കാണാം. ഒരാള്‍ കാറിന് പിന്നാലെ സ്വന്തം സ്‌കൂട്ടറില്‍ തന്നെ പോവുകയും ചെയ്യുന്നു. ബലപ്രയോഗം നടന്നിട്ടില്ലെന്ന് ഇവിടെയുണ്ടായിരുന്ന മറ്റുള്ളവരും മൊഴി നല്‍കിയിട്ടുണ്ട്.
പിന്നീട് ഇവര്‍ എത്തുന്നത് അമ്പലംമുക്കിലുള്ള ഓഫീസിലാണ്. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ല. ഇരുവിഭാഗവും ഷൂട്ട് ചെയ്തിട്ടുള്ള ദൃശ്യങ്ങളാണ് പിന്നീട് നടന്ന സംഭവങ്ങളില്‍ ഉള്ളത്. എന്നാല്‍ തട്ടിക്കൊണ്ടു പോകലും പണാപഹരണവും സംബന്ധിച്ച് ജീവനക്കാരികള്‍ നല്‍കിയ പരാതി സാധൂകരിക്കുന്ന തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടില്ലെന്നാണ് സൂചന.
കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍, പണാപഹരണം എന്നിങ്ങനെയുള്ള ഗുരുതര കുറ്റങ്ങള്‍ ചുമത്തിയാണ് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. 23 വര്‍ഷവും മൂന്ന് മാസവും ജയിലില്‍ അടക്കാന്‍ കഴിയുന്ന ഏഴ് കുറ്റങ്ങളാണ് കൃഷ്ണകുമാറിനെതിരെ പോലീസ് ചുമത്തിയത്. ഇതില്‍ തന്നെ പത്തു വര്‍ഷം തടവിലിടാന്‍ കഴിയുന്ന മൂന്ന് വകുപ്പുകള്‍ ജാമ്യമില്ലാത്തവയുമാണ്. ഭാരതീയ നിയമസംഹിതയിലെ 137(2), 308(6), 296(യ), 75(1)(!), 351(2), 155(2), 3(5) വകുപ്പുകളാണ് കൃഷ്ണകുമാറിനെതിരെ ചുമത്തിയിരിക്കുന്നത്. മോഷണ കുറ്റത്തിന് തെളിവുകള്‍ അടക്കം ഉണ്ടെന്നിരിക്കവേയാണ് കൗണ്ടര്‍ കേസില്‍ പോലീസ് ഗുരുതരമായ വകുപ്പുകളും കുറ്റങ്ങളും ചുമത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ബാങ്കുകളില്‍ നിന്ന് സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ ശേഖരിച്ച് പോലീസ്. അതേസമയം ആരോപണ വിധേയരായ യുവതികളുടെ മൊഴി വിശദമായി രേഖപ്പെടുത്താന്‍ പോലീസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇത് അന്വേഷണത്തില്‍ മെല്ലേപ്പോക്കെന്ന ആരോപണത്തിന് ഇടയാക്കിയിട്ടുണ്ട്. കൃഷ്ണകുമാറിനെതിരായ കൗണ്ടര്‍ കേസിനെ സംബന്ധിച്ച നിജസ്ഥിതി ബോധ്യപ്പെടാന്‍ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു. ദിയ കൃഷ്ണയുടെ കവടിയാറിലെ 'ഓ ബൈ ഓസി'യില്‍ പരിശോധന നടത്തി സാമ്പത്തിക ഇടപാടുകളുടെ രേഖകള്‍ കൈവശപ്പെടുത്തിയതിന് പിന്നാലെയാണ് സ്ഥാപനത്തിന്റെ പേരിലുള്ള പേരൂര്‍ക്കടയിലെ സ്വകാര്യ ബാങ്കില്‍ നിന്ന് അന്വേഷണസംഘം 2024 മുതലുള്ള അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ശേഖരിച്ചത്.
തുടര്‍ന്ന് ആരോപണ വിധേയരുടെ പേരിലുള്ള വലിയതുറയിലെ എസ് ബി ഐ ബ്രാഞ്ചിലെ അക്കൗണ്ട് വിവരങ്ങളും പോലീസ് ശേഖരിച്ചതായി ആണ് സൂചന. മൂന്നു വനിതാ ജീവനക്കാരില്‍ ഒരാളുടെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നെങ്കിലും മറ്റ് രണ്ടുപേരില്‍ നിന്ന് മൊഴിയെടുക്കാന്‍ മ്യൂസിയം പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ താരതമ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിന്റെ നിജസ്ഥിതി ബോധ്യപ്പെടും എന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം.
2024 ജൂലൈ മുതല്‍ സ്ഥാപനത്തിലെ ക്യൂ ആര്‍ കോഡ് മാറ്റി 69 ലക്ഷം രൂപ മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് തട്ടിയെടുത്തതായാണ് പരാതി. ഇത് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും നേരത്തെ പുറത്തു വന്നിരുന്നു. അതേസമയം തട്ടിക്കൊണ്ടു പോകല്‍ ഉള്‍പ്പെടെയുള്ള ഗുരുതര വകുപ്പുകള്‍ ചുമത്തി നടന്‍ കൃഷ്ണകുമാറിനെതിരെ മ്യൂസിയം പോലീസ് രജിസ്റ്റര്‍ ചെയ്ത കൗണ്ടര്‍ കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് പരിശോധന നടത്തുമെന്ന് പോലീസ് അറിയിച്ചു.
തുടര്‍ന്ന് കൃഷ്ണകുമാറിന്റെയും ദിയ കൃഷ്ണയുടെയും മൊഴി വീണ്ടും വിശദമായി രേഖപ്പെടുത്തിയേക്കും. കന്റോന്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ മ്യൂസിയം സിഐയാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നത്. തിങ്കളാഴ്ച കവടിയാറിലെ ദിയയുടെ ഫാന്‍സി ആഭരണശാലയായ 'ഓ ബൈ ഓസി'യില്‍ പൊലീസ് പരിശോധന നടത്തി. കടയില്‍ നിന്ന് സ്ഥാപനത്തിലെത്തിയ കസ്റ്റമേഴ്സിന്റെ മൊബൈല്‍ നമ്പറുകളടങ്ങിയ രജിസ്റ്ററും ബാങ്ക് അക്കൗണ്ട് വിവരങ്ങളും സി.സി.ടി.വി ദൃശ്യങ്ങളും ശേഖരിച്ചിരുന്നു.
കൂടാതെ, ജീവനക്കാരികള്‍ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടെന്നാരോപിക്കുന്ന കൃഷ്ണകുമാറിന്റെ ജവഹര്‍ നഗറിലെ ഫ്ലാറ്റിലെ ദൃശ്യങ്ങളും ശേഖരിച്ചു. സ്ഥാപനത്തിലെ ഔദ്യോഗിക അക്കൗണ്ടിലേക്കെത്തിയ പണവും ജീവനക്കാരികളുടെ അക്കൗണ്ടിലേക്കെത്തിയ പണവും പരിശോധിച്ചു വരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു.
തട്ടിക്കൊണ്ടുപോയെന്ന ജീവനക്കാരുടെ പരാതിയില്‍ കേസെടുത്തെങ്കിലും പണം തട്ടിപ്പില്‍നിന്ന് രക്ഷപ്പെടാന്‍ നല്‍കിയ എതിര്‍ പരാതിയാണിതെന്നാണ് പൊലീസ് സംശയിക്കുന്നത്. 2024 ജൂലൈ മുതല്‍ സ്ഥാപനത്തില്‍ നിന്നും പ്രതികള്‍ ഇത്തരത്തില്‍ പണം മോഷ്ടിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഉപഭോക്താക്കള്‍ക്ക് സ്‌കാന്‍ ചെയ്ത് പണം നല്‍കാനുള്ള ക്യു.ആര്‍ കോഡിന് പകരം സ്വന്തം ബാങ്ക് അക്കൗണ്ടിലെ ക്യു.ആര്‍ കോഡ് നല്‍കിയാണ് തട്ടിപ്പ് നടത്തിയത്.
തങ്ങളെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെടുത്തെന്നാരോപിച്ച് ജീവനക്കാര്‍ നല്‍കിയ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ജാമ്യമില്ല വകുപ്പുപ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം പരാതിക്കാരായിട്ടും കൃഷ്ണകുമാറിനെതിരെ യുവതികളുടെ പരാതിയില്‍ പോലീസ് ചേര്‍ത്ത വകുപ്പുകള്‍ അടക്കം കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. അടിസ്ഥാന പരമായ പരിശോധന പോലും നടത്താതെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന പോലീസ് നടപടിയാണ് എതിര്‍പ്പുകള്‍ക്ക് ഇടയാക്കുന്നത്.