ബെംഗളൂരു: യുവ ഡോക്ടർ കൃതിക റെഡ്ഡിയെ ഭർത്താവ് ശ്വാസം മുട്ടിച്ചുകൊന്ന കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്ത്. ഭർത്താവായ ഡോ. മഹേന്ദ്ര റെഡ്ഡി, ഭാര്യയുടെ കൊലപാതകത്തിന് ശേഷം കാമുകിക്ക് അയച്ച സന്ദേശമാണ് കേസിൽ നിർണായക വഴിത്തിരിവായത്. "നിനക്ക് വേണ്ടി ഞാൻ എന്റെ ഭാര്യയെ കൊന്നു" എന്നായിരുന്നു ഗൂഗിൾ പേ ചാറ്റിലൂടെയുള്ള സന്ദേശം. ഈ വിവരം പുറത്തുവന്നതോടെ ഡോ. മഹേന്ദ്ര റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ഏപ്രിൽ 21നാണ് ചർമരോഗ വിദഗ്ധയായ ഡോ. കൃതിക റെഡ്ഡിയെ ബെംഗളൂരു മുന്നെക്കൊല്ലാലയിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഭർത്താവായ ഡോ. മഹേന്ദ്ര റെഡ്ഡിയാണ് ഭാര്യയെ ആദ്യം കണ്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യഘട്ടത്തിൽ ഇത് അസ്വാഭാവിക മരണമായി കരുതി അന്വേഷണം ആരംഭിച്ച മാറത്തഹള്ളി പോലീസ്, കൃതിക മരിച്ച് ആറു മാസത്തിനു ശേഷമാണ് ഇത് കൊലപാതകമാണെന്ന് കണ്ടെത്തുന്നത്.

അമിതമായ അളവിൽ അനസ്തേഷ്യ മരുന്നായ പ്രൊപോഫോൾ കുത്തിവെച്ചാണ് ഡോ. മഹേന്ദ്ര കൃതികയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഗ്യാസ്ട്രിക് ചികിത്സയുടെ മറവിലാണ് പ്രതി ഈ കൃത്യം ചെയ്തത്. സംഭവുമായി ബന്ധപ്പെട്ട് മഹേന്ദ്ര റെഡ്ഡിയുടെ മൊബൈൽ ഫോൺ പോലീസ് വിശദമായി പരിശോധിച്ചപ്പോഴാണ് ഗൂഗിൾ പേ ചാറ്റിലൂടെയുള്ള ഞെട്ടിക്കുന്ന സന്ദേശം കണ്ടെത്തിയത്. ഈ സന്ദേശം ഡോ. മഹേന്ദ്രയുടെ കാമുകിക്കാണ് അയച്ചിരുന്നത്. തുടർന്ന് പോലീസ് കാമുകിയെ ചോദ്യം ചെയ്യുകയും മൊഴിയെടുക്കുകയും ചെയ്തു.

കൃതികയുടെ മരണശേഷം അവരുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ ചില നിർണായക തെളിവുകൾ പോലീസിന് ലഭിച്ചിരുന്നു. ഇൻജക്ഷൻ ട്യൂബുകൾ, കാനുല സെറ്റുകൾ, മറ്റ് മെഡിക്കൽ ഉപകരണങ്ങൾ എന്നിവ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയതിനെത്തുടർന്നാണ് കൂടുതൽ അന്വേഷണം നടത്തിയത്. കൃതികയുടെ ആന്തരികാവയവങ്ങളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചപ്പോൾ അതിൽ പ്രൊപോഫോളിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് പോലീസ് ഡോ. മഹേന്ദ്ര റെഡ്ഡിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനിടയിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് റിപ്പോർട്ട്.

തുടർച്ചയായ മെഡിക്കൽ പഠനങ്ങളുടെയും അനസ്തേഷ്യയുടെ ഉപയോഗത്തെക്കുറിച്ചുള്ള അറിവും ഉപയോഗിച്ചു കൊണ്ടാണ് ഡോക്ടർ കൂടിയായ പ്രതി കൃതികയെ കൊലപ്പെടുത്തിയത്. ഭാര്യയുടെ മരണത്തെക്കുറിച്ച് തൻ്റെ കാമുകിയുമായി ഇയാൾ പങ്കുവെച്ച ഗൂഗിൾ പേ സന്ദേശം കേസിൻ്റെ അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ചു. ഭർത്താവ് കാമുകിക്കായി ഭാര്യയെ കൊലപ്പെടുത്തിയ സംഭവം കർണാടകയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.