ബെംഗളൂരു: ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിച്ചതുമായി ബന്ധപ്പെട്ട കേസില്‍ കോഴിക്കോട് സ്വദേശി ബെംഗളൂരുവില്‍ പിടിയില്‍. കോഴിക്കോട് വെങ്ങളം സ്വദേശി മുഹമ്മദ് യാസിന്‍ അഥവാ 'ഖുല്‍ഫി യാസിന്‍' (29) ആണ് പിടിയിലായത്. എലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ കെ.ആര്‍. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിലെ മടിവാളയിലെ ഇയാള്‍ താമസിക്കുന്ന ഫ്‌ളാറ്റിന് അടുത്ത് വച്ചാണ് ഇയാളെ അതിസാഹസികമായി പിടികൂടിയത്.

മടിവാള കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ഏഴ് വര്‍ഷത്തോളമായി യാസിന്‍ ലഹരി വിതരണം നടത്തിയത്. മുംബൈ, ബെംഗളൂരു കേന്ദ്രീകരിച്ചുള്ള നൈജീരിയന്‍ സംഘങ്ങളില്‍ നിന്ന് എംഡിഎംഎ, മെത്താഫെറ്റമിന്‍, ബ്രൗണ്‍ ഷുഗര്‍ എന്നിവ മൊത്തമായി വാങ്ങി കേരളത്തിലേക്ക് എത്തിച്ച് വിതരണമാണ് ഇയാളുടെ രീതി. വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കായി എത്തിയ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ചില്ലറ വില്‍പ്പന നടത്തിയിരുന്നതായും പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസം പിടിയിലായ അത്തോളി സ്വദേശി മുഹമ്മദ് നുഫൈലിന്റെ (26) ബാങ്ക് ഇടപാടുകളിലൂടെ യാസിന്റെ പങ്കാളിത്തം തെളിഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.