റോം/കൊല്ലം: ഇറ്റലിയിലെ നാപ്പോളിയില്‍, കഴിഞ്ഞമാസാവസാനം താമസ സ്ഥലത്തെ കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചതില്‍ ദുരൂഹതയെന്ന് സുഹൃത്തുക്കള്‍. കൊല്ലം ജില്ലയിലെ നല്ലില സ്വദേശി നിതിന്‍ ജെയിംസിനാണ് (28) കഴിഞ്ഞ മാസം 31 ന് രാത്രി ദാരുണാന്ത്യം സംഭവിച്ചത്. രാത്രി ഇറ്റലിയിലെ പ്രാദേശിക സമയം 10.30ന് ആണ് അപകടം സംഭവിച്ചത്.

നാപ്പോളിയില്‍ നാല് നില കെട്ടിടത്തില്‍ ഷെയര്‍ റൂമില്‍ താമസിക്കുകയായിരുന്ന നിതിന്‍, ഭക്ഷണം കഴിച്ച ശേഷം വേസ്റ്റ് ബാഗുകള്‍ കളയാന്‍ താഴത്തെ നിലയിലേക്ക് പോയി മടങ്ങിവരുമ്പോഴാണ് സംഭവം. രണ്ടാം നിലയിലെ സ്റ്റെപ്പില്‍ നിതിന്റെ ചെരിപ്പ് കണ്ടെത്തിയതില്‍ നിന്ന് അവിടെ വെച്ചാകാം കാല്‍ വഴുതി വീണതെന്നാണ് സംശയിച്ചിരുന്നു. കെട്ടിടത്തില്‍ ലിഫ്റ്റ് സ്ഥാപിക്കുന്നതിനുള്ള ഒഴിഞ്ഞ ഭാഗത്തേക്ക് തലയിടിച്ചു വീണതിലുണ്ടായ ഗുരുതര പരിക്കുകളാണ് മരണകാരണം.

എന്നാല്‍, നിതിനും ഒപ്പം താമസിക്കുന്ന വ്യക്തിയും തമ്മില്‍ തര്‍ക്കം ഉണ്ടായതായി വിവരം ലഭിച്ചിട്ടുണ്ട്. ഇരുവരും ഒരുമിച്ച് ബിയര്‍ കഴിക്കുന്നതിനിടെ തര്‍ക്കം ഉണ്ടായെന്നാണ് സൂചന. ഭക്ഷണം കഴിച്ച ശേഷം വേസ്റ്റ് ബാഗുകള്‍ കളയാന്‍ താഴെ പോയ നിതിന്‍ രണ്ടാം നില വരെ എത്തിയതായി സ്ഥിരീകരിച്ചിട്ടുണ്ട്. അതിനിടെ, ഒപ്പം താമസിച്ചിരുന്ന വ്യക്തി അവനിട്ട് രണ്ടടി കൊടുക്കണം എന്ന ഉദ്ദേശ്യത്തില്‍ താഴേക്ക് ഇറങ്ങി വന്നതായി ചില സുഹൃത്തുക്കള്‍ ആരോപിക്കുന്നു. പിന്നീട് എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല.

നിതിന്‍ നിലത്ത് വീഴുന്നതിന് ആരും ദൃക്‌സാക്ഷികൡല്ലന്നാണ് ആദ്യം റിപ്പോര്‍ട്ട് വന്നത്. ഒപ്പം താമസിക്കുന്ന വ്യക്തി വിവരമറിഞ്ഞ് അപടസ്ഥലത്ത് എത്തിയെന്നും നിതിന്റെ തല മടിയില്‍ വച്ചിരുന്നുവെന്നും പറയുന്നു. എന്തായാലും, സമീപവാസികള്‍ ചേര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവാവിന്റേത് ആത്മഹത്യയാകാനുള്ള സാധ്യതയും സുഹൃത്തുക്കള്‍ തള്ളിക്കളയുന്നു.

നാപ്പോളിയിലും മറ്റും മലയാളികളുടെ മരണം ഉണ്ടായാല്‍, മൃതദേഹം നാട്ടിലെത്തിക്കാന്‍, പ്രവാസി മലയാളികള്‍ തന്നാലാകും വിധം സഹായം നല്‍കി പണം സ്വരൂപിക്കുകയാണ് ചെയ്യാറുള്ളത്. അതേസമയം, ആരോപണവിധേയനായ വ്യക്തി തന്റെ ഒരുമാസത്തെ ശമ്പളമായ 1000 യൂറോ( 1ലക്ഷത്തോളം രൂപ) മൃതദേഹം നാട്ടിലെത്തിക്കാനായി സംഭാവന ചെയ്യാമെന്ന് വാഗ്ദാനം ചെയ്തതും സുഹൃത്തുക്കളില്‍ സംശയം ഉയര്‍ത്തി.

ബിടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ് പഠനത്തിനു ശേഷം രണ്ട് വര്‍ഷം മുന്‍പാണ് നിതിന്‍ മാള്‍ട്ടയില്‍ വര്‍ക്ക് വീസയില്‍ എത്തിയത്. എട്ട് മാസം മുന്‍പാണ് മെച്ചപ്പെട്ട ജോലി തേടി ഇറ്റലിയിലെത്തിയത്. വിവിധ ജോലികള്‍ ചെയ്തുവരികയായിരുന്ന നിതിന്റെ അകാല വിയോഗം കുടുംബത്തിനും ബന്ധുക്കള്‍ക്കും നാടിനും വലിയ നൊമ്പരമായിരിക്കുകയാണ്. അതിനിടെയാണ് മരണത്തില്‍ ദുരൂഹത ഉണ്ടെന്ന ആരോപണം ഉയര്‍ന്നിരിക്കുന്നത്. നിതിനും ആരോപണവിധേയനായ വ്യക്തിയും വിസിറ്റിംഗ് വിസയില്‍ ജോലി ചെയ്യുന്നവരായതിനാല്‍, സംഭവത്തെ കുറിച്ച് കാര്യമായ അന്വേഷണം നടക്കുമോ എന്നും ആശങ്കയുണ്ട്.

നിതിന്‍ ജെയിംസ് നല്ലില എള്ളുവിള എന്‍ എന്‍ ഹൗസില്‍ പി. ജയിംസ് - ഗീത ദമ്പതികളുടെ മകനാണ്. നീതു ജെയിംസ് ഏക സഹോദരിയാണ്.നല്ലില സെന്റ് ഗബ്രിയേല്‍ സൂബോറോ ഓര്‍ത്തഡോക്‌സ് വലിയപള്ളിയിലെ അംഗങ്ങളാണ് നിതിന്റെ കുടുംബം.