കൊച്ചി: എറണാകുളത്ത് ഹൈബ്രിക് കഞ്ചാവുമായി ഫിസിഷ്യന്‍ പിടിയില്‍. എറണാകുളത്തെ ആസ്റ്റര്‍ മെഡിസിറ്റി ആശുപത്രിയിലെ അസിസ്റ്റന്റ് ഫിസിഷ്യന്‍ അലന്‍ കോശിയാണ് ഡാന്‍സാഫ് സംഘത്തിന്റെ പിടിയിലായത്. കൊട്ടാരക്കര സ്വദേശിയാണ് ഇയാള്‍. 2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 8 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്നും പിടിച്ചെടുത്തു.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാന്‍സാഫ് സംഘം പരിശോധന നടത്തിയത്. ഫിസിഷ്യനെ വരാപ്പുഴ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കഞ്ചാവിന്റെ അളവ് കുറവാണെന്ന് കാണിച്ചാണ് ജാമ്യത്തില്‍ വിട്ടയച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടയാണ് ഡാന്‍സാഫ് സംഘം എത്തിയത്.

ആശുപത്രിയുടെ വടക്കുവശത്തായി പാല്യത്ത് റോഡില്‍ വെച്ചാണ് പിടിയിലായതെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അതേസമയം ഇയാള്‍ താമസിച്ചിരുന്ന വീട്ടില്‍ ലഹരി വില്‍പ്പന നടക്കുന്നുണ്ടെന്ന് സംശയത്തിലാണ് പരാതി എത്തിയത്. യുവാക്കള്‍ ഇയാളുടെ വാടകവീട്ടിലേക്ക് എത്തുന്നത് പതിവായതോടെയാണ് നാട്ടുകാര്‍ വിവരം ഡാന്‍സാഫ് സംഘത്തെ അറിയിച്ചത്.

പരിശോധനക്കായി പോലീസ് സംഘം വാടക വീട്ടില്‍ എത്തുമ്പോള്‍ പോക്കറ്റില്‍ സൂക്ഷിച്ച നിലയിലാണ് ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തിയത്. ഹൈബ്രിഡ് കഞ്ചാവ് ഉപയോഗിക്കുന്നത് ഉന്നതരാണ്. അലന്‍ പലര്‍ക്കും ഹൈബ്രിഡ് കഞ്ചാവ് വിതരണം ചെയ്യുന്നതായും സംശയമുണ്ട്. 8 ഗ്രാം കഞ്ചാവിനും ഒപ്പം കണ്ടെടുത്തത് തൂക്കം നോക്കാനുള്ള ത്രാസും കണ്ടെടുത്തിട്ടുണ്ട്. ചൈനീസ് നിര്‍മ്മിത വെയിംഗ് മെഷീനാണ് ഡാന്‍സാഫ് സംഘം കണ്ടെത്തിയത്.

അതേസമയം ലഹരിക്കേസില്‍ ജീവനക്കാരന്‍ അറസ്റ്റിലായ സംഭവത്തില്‍ ആശുപത്രിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആശുപത്രിയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. അറസ്റ്റിലായ അലന്‍ ആശുപത്രിയിലെ ലിവര്‍ കെയറിലെ സഹായി മാത്രമാണെന്നുമാണ് ആശുപത്രി ജീവനക്കാരുമായി അടുപ്പമുള്ളവര്‍ സൂചിപ്പിക്കുന്നത്.