തിരുവനന്തപുരം: തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ ശുചീകരണ തൊഴിലാളിയെ കാണാതായി. തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടതാണെന്ന സംശയമാണ് ഉയരുന്നത്. കോര്‍പ്പറേഷന്റെ താല്‍ക്കാലിക ജീവനക്കാരനായ മാരായിമുട്ടം സ്വദേശിയായ 42കാരനായ ജോയ് എന്നയാളെയാണ് കാണാതായത്. തൊഴിലാളി തോട്ടിലെ ഒഴുക്കില്‍ പെട്ടെന്നാണ് സംശയം ഉയരുന്നത്. അഗ്നിരക്ഷാസേനയും സ്‌കൂബാ സംഘവുമെത്തി രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന് സമീപത്താണ് തോട് ഒഴുകുന്നത്. തോട്ടിലെ ഒഴുക്കില്‍പെട്ടുപോയെന്നാണ് സംശയം. റെയില്‍വേയുടെ നിര്‍ദേശാനുസരണമാണ് തോട് വൃത്തിയാക്കല്‍ നടന്നത്. റെയില്‍വേ ലൈന്‍ ക്രോസ് ചെയ്ത് പോകുന്ന ഭാഗമാണിത്. റെയില്‍വെ ലൈനിന് അടിയില്‍ കൂടി പോകുന്ന തോടിന്റെ ഭാഗം പുറത്ത് കാണുന്ന വീതിയില്ല. ടണലിന്റെ രൂപത്തിലാണ് തുടര്‍ന്നുളള ഭാഗങ്ങളെന്നാണ് വിവരം. ഇവിടെ വൃത്തിയാക്കാന്‍ നാല് പേരാണ് ഉണ്ടായിരുന്നത്. രാവിലെ മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയായിരുന്നു.

തോട്ടില്‍ ധാരാളം മാലിന്യങ്ങള്‍ കൂമ്പാരംകെട്ടി കിടക്കുകയാണ്. മാലിന്യങ്ങള്‍ മൂലം തോട് ഒഴുക്ക് നിലച്ചുപോകുന്ന സാഹചര്യവും ഉണ്ടാവാറുണ്ട്. വൃത്തിയാക്കുന്നതിനിടെ തോട്ടില്‍ വെളളം ഉയരുകയും ശുചീകരണ തൊഴിലാളി ഒഴുക്കില്‍പെടുകയുമായിരുന്നുവെന്നാണ് വിവരം. മാലിന്യം നിറഞ്ഞുകിടക്കുന്ന തോട്ടില്‍ അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുകയാണ്.

പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങളുടെ വലിയ കൂമ്പാരമാണ് തോട്ടിലുള്ളത്. മഴ കൂടി കണക്കിലെടുത്താണ് തോട് വൃത്തിയാക്കാനുള്ള നടപടികള്‍ അടിയന്തരമായി ആരംഭിച്ചത്. ഇന്നലെ രാത്രി മുതല്‍ തിരുവനന്തപുരത്ത് ഇടവിട്ട് മഴ പെയ്യുന്നുണ്ട്. അതുകൊണ്ടു തന്നെ തോട്ടില്‍ വെളളത്തിന്റെ നിലയും ഉയര്‍ന്നിരുന്നു. ജോയ് ഉള്‍പ്പെടെ നാല് പേരാണ് തോട് വൃത്തിയാക്കാന്‍ ഇറങ്ങിയത്. ബാക്കി മൂന്ന് പേരും വെളളം ഉയരുന്നതുകണ്ട് കരയ്ക്ക് കയറി. ജോയിയോട് കയറി വരാന്‍ പറഞ്ഞെങ്കിലും അപ്പുറത്തെ വശത്തേക്ക് പോകുയായിരുന്നു. ഇതിനിടെ വെളളം കൂടിയതോടെ പിടിച്ചിരുന്ന കല്ലിലെ പിടിവിടുകയും തോട്ടില്‍ വീണുപോകുകയുമായിരുന്നുവെന്നാണ് വിവരം.

സ്ഥലത്ത് മൂന്ന് ദിവസമായി ജോലി പുരോഗമിക്കുന്നുണ്ട്. റെയില്‍വേയാണ് ഇവരെ ജോലി ഏല്‍പ്പിച്ചത്. ഇന്ന് രാവിലെ മുതല്‍ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. അഗ്‌നിരക്ഷാസേനയും സ്‌കൂബാ സംഘവുമാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.