ന്യൂഡല്‍ഹി: വാടകയ്‌ക്കെത്തിയ യുവതിയുടെ കിടപ്പുമുറിയിലും കുളിമുറിയിലും ഒളിക്യാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ വാടക വീടിന്റെ ഉടമയുടെ മകനെ പോലിസ് അറസ്റ്റ് ചെയ്തു. കിടപ്പുമുറിയിലേയും കുളിമുറിയിലേയും ബള്‍ബ് ഹോള്‍ഡറിനകത്ത് നിന്നാണ് ഒളി ക്യാമറ കണ്ടെത്തിയത്. ക്യാമറ വെച്ചിട്ടുണ്ടെന്ന് സംശയം തോന്നിയതിനെ തുടര്‍ന്ന് യുവതി വീടുമുഴുവനും അരിച്ചു പെറുക്കി നടത്തിയ പരിശോധനയിലാണ് ക്യാമറകള്‍ കണ്ടെത്തിയത്.

ബള്‍ബ് ഹോള്‍ഡറിനകത്താണ് മെമ്മറി കാര്‍ഡ് ഉള്‍പ്പെടെയുള്ള ക്യാമറകള്‍ വച്ചിരുന്നത്. ഉടന്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലിസ് എത്തി വിശദമായ പരിശോധന നടത്തി. അടുത്തയിടെ ഉത്തര്‍പ്രദേശിലെ വീട്ടില്‍ പോയപ്പോള്‍ വാടക വീടിന്റെ താക്കോല്‍ വീട്ടുടമയുടെ മകന്‍ കരണിനെ (30) ഏല്‍പിച്ചിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

തുടര്‍ന്ന് പോലിസ് ചോദ്യം ചെയ്തപ്പോഴാണ് ക്യാമറ വച്ചത് താനാണെന്ന് ഇയാള്‍ സമ്മതിച്ചത്. ക്യാമറയില്‍ പതിഞ്ഞ വിഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ച ലാപ്‌ടോപ്പും പിടിച്ചെടുത്തെന്ന് ഡിസിപി അപൂര്‍വ ഗുപ്ത പറഞ്ഞു.