വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരം ദിവസം അര്‍ധരാത്രിയില്‍ യുവാവ് കുത്തേറ്റു മരിച്ചു. വടക്കാഞ്ചേരി റെയില്‍വെ ഗെയിറ്റിനു സമീപം താമസിക്കുന്ന അരിമ്പൂര്‍ വീട്ടില്‍ സേവ്യര്‍ (42) ആണ് മരിച്ചത്. കാവിലുണ്ടായ വഴക്കിനെത്തുടര്‍ന്നാണ് തുടര്‍ന്നാണ് കൊലപാതകം നടന്നത്.

ബസ് സ്റ്റാന്‍ഡിന്റെ പടിഞ്ഞാറ് വശം താമസിക്കുന്ന സ്റ്റേഷന്‍ റൗഡിയായ അടാട്ട് വളപ്പില്‍ വിഷ്ണു (32) എന്നയാളുടെ വീട്ടിലേക്ക് ചെന്നപ്പോഴാണ് സേവ്യര്‍ ആക്രമിക്കപ്പെട്ടത്. സുഹൃത്തായ വടക്കഞ്ചേരി സ്വദേശി അനീഷിനോടൊപ്പമാണ് സേവ്യര്‍ പോയത്. വീട്ടിലുണ്ടായിരുന്ന വിഷ്ണുവിനെ ഇരുവരും പുറത്തേക്ക് വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് വീടിന്റെ മുന്നില്‍വച്ച് ഉന്തും തള്ളും ഉണ്ടായതായി പറയുന്നു.

ഇതിനിടയിലെ കയ്യേറ്റത്തിനിടയില്‍ വിഷ്ണു കത്തിയുമായി ഇരുവരെയും നേരിടുകയാണ് ഉണ്ടായത്. സേവ്യറിനും അനീഷിനും നെഞ്ചിലും വയറിലും കുത്തേറ്റ് ഗുരുതര പരിക്കുപറ്റി. രണ്ടുപേരെയും മെഡിക്കല്‍ കോളേജ് ആശുപത്രി എത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടയില്‍ ബുധനാഴ്ച രാവിലെ സേവ്യര്‍ മരിച്ചു.

അനീഷിന് കഴുത്തിലും തലയിലും, കയ്യിലും മുറിവുഉണ്ട്. സേവ്യര്‍ ബില്‍ഡിംഗ് കോണ്‍ട്രാക്ടറാണ്. പെയിന്റിങ് പണിക്കാരനാണ് അനീഷ്. പ്രതി വിഷ്ണുവിനെ പോലീസ് അന്വേഷിച്ചു വരുന്നു. സ്ഥാപനങ്ങള്‍ക്കും മറ്റും ക്യു.ആര്‍ കോഡ് ചെയ്തു കൊടുക്കുന്ന സ്ഥാപനം നടത്തിവരുന്ന വ്യക്തിയാണ് വിഷ്ണു. അവിവാഹിതനാണ് സേവ്യര്‍. സേവ്യര്‍ നേരത്തെ ബൈക്കുകള്‍ കത്തിച്ച കേസില്‍ പ്രതിയായിരുന്നു. പ്രദേശത്തെ അറിയപ്പെടുന്ന മാര്‍ഷര്‍ ആര്‍ട്‌സ് ട്രെയിനര്‍ കൂടിയാണ സേവ്യര്‍.