കോതമംഗലം: കുട്ടമ്പുഴ മാമലക്കണ്ടം എളംബ്ലാശേരിയില്‍ ഗോത്രവര്‍ഗ യുവതിയെ രാത്രി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവം കൊലപാതകമാണെന്ന വിവരം പുറത്തുവന്നത് ഓട്ടോ ഡ്രൈവറുടെയും ആശാ വര്‍ഷക്കറുടെയും ഇടപെടലോടു കൂടിയാണ്.

പിണവൂര്‍ക്കുടി മുത്തനാമുടി ഓമനയുടെ മകള്‍ മായ (37) ആണു മരിച്ചത്. മലയാറ്റൂര്‍ മുളങ്കുഴി ചാരപ്പുറത്ത് ജിജോ ജോണ്‍സനെ (33) പൊലീസ് അറസ്റ്റ് ചെയ്തു. മായയെ പിണവൂര്‍ക്കുടിയിലെ വീട്ടിലേക്കു കൊണ്ടുപോകാനെന്നു പറഞ്ഞു ജിജോ ഓട്ടോറിക്ഷ വിളിച്ചുവരുത്തുകയായിരുന്നു. മായയുടെ കിടപ്പു കണ്ടു സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ ആശാവര്‍ക്കറെ വിവരം അറിയിക്കുകയായിരുന്നു.

ഇരുവരും താമസിച്ചിരുന്ന എളംബ്ലാശേരിയിലെ വീട്ടില്‍ നിലത്തുകിടക്കുന്ന നിലയില്‍ രാവിലെയാണു മൃതദേഹം കണ്ടത്. ചൊവ്വ രാത്രി മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ജിജോ മര്‍ദിച്ചു കൊലപ്പെടുത്തുകയാിയരുന്നു എന്നാണ് പോലീസ് പറയുന്ന വിവരം. മായയുടെ മുഖത്തും തലയിലും മര്‍ദനമേറ്റ പാടുകളുണ്ട്. തലയ്‌ക്കേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

രാവിലെ ഒന്‍പതോടെയാണു സമീപവാസികള്‍ വിവരം അറിയുന്നത്. പൊലീസെത്തുമ്പോള്‍ മൃതദേഹത്തിനരികില്‍ ജിജോയുമുണ്ടായിരുന്നു. കൊലപാതകമെന്ന് ഉറപ്പിച്ചതോടെ ജിജോയെ കസ്റ്റഡിയിലെടുത്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം വൈകിട്ടോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.

ജിജോയും മായയും കഴിഞ്ഞ വര്‍ഷമാണ് എളംബ്ലാശേരിയില്‍ താമസമാക്കിയത്. വേറെ ബന്ധത്തില്‍ ജിജോയ്ക്കു രണ്ടും മായയ്ക്ക് ഒരു കുട്ടിയുമുണ്ടെങ്കിലും ഇവരോടൊപ്പമില്ല. മായ നേരത്തേ ഗള്‍ഫിലായിരുന്നു. ജിജോ ഡ്രൈവറാണ്. മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം.ബൈജുവിന്റെ നേതൃത്വത്തിലാണു അന്വേഷണം.