ഇന്‍ഡോര്‍: മേഘാലയയില്‍ ഹണിമൂണിനിടെ ദമ്പതികളെ കാണാതായ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയെ നേരത്തെ കാണാതായിരുന്നു. ഭാര്യയെ ജീവനോടെ കണ്ടെത്തിയ സംഭവത്തോടെ ഭര്ത്താവിന്റെ കൊലപാതകവും തെളിഞ്ഞു. ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തി ദിവസങ്ങള്‍ കഴിഞ്ഞ ശേഷമാണ് ഭാര്യയെ ജീവനോടെ കണ്ടെത്തിയത്. യുവതിയാണ് ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. യുവതിക്ക് മറ്റൊരു യുവാവുമായി പ്രണയബന്ധം ഉണ്ടായിരുന്നു. അതുകൊണ്ട് ഭര്‍ത്താവിനെ ഒഴിവാക്കാനാണ് അരുംകൊല ചെയ്തത് എന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളെയാണ് മേഘാലയയിലെ ചിറാപുഞ്ചിയില്‍ നിന്ന് മേയ് 23 മുതല്‍ കാണാതായത്. ഭോപ്പാല്‍ സ്വദേശികളായ രാജാ രഘുവംശിയും ഭാര്യ സോനത്തേയുമാണ് കാണാതായത്. രാജാ രഘുവംശിയുടെ മൃതദേഹം ലഭിച്ചതോടെയാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷം നവവരനെ കൊലപ്പെടുത്താന്‍ യുവതി കൊലയാളികളെ വാടകക്ക് എടുത്തുവെന്നാണ് വിവരം.

' ഇന്‍ഡോറില്‍ നടന്ന ഒരാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഭാര്യ ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തുവെന്നാണ് പോലീസ് വ്യക്തമാക്കിയത്. മേഘാലയ ഡിജിപി ഡിജിപി ഐ നോങ്റാങ് ആണ് കേസിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. കേസ് തെളിയിച്ചതിന് മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ പൊലീസിനെ അഭിനന്ദിച്ചു. 'ഏഴു ദിവസത്തിനുള്ളില്‍, രാജ കൊലപാതക കേസില്‍ മേഘാലയ പൊലീസ് ഒരു പ്രധാന വഴിത്തിരിവ് കണ്ടെത്തി. മധ്യപ്രദേശില്‍ നിന്നുള്ള 3 അക്രമികളെ അറസ്റ്റ് ചെയ്തു, ഒരു സ്ത്രീ കീഴടങ്ങി, മറ്റൊരു അക്രമിയെ പിടികൂടാനുള്ള ഓപ്പറേഷന്‍ ഇപ്പോഴും തുടരുകയാണ്,' അദ്ദേഹം എക്‌സില്‍ കുറിച്ചു.

കാണാതായി 17 ദിവസങ്ങള്‍ക്ക് ശേഷമാണ് സോനത്തിനെ കണ്ടെത്തുന്നത്. ഉത്തര്‍പ്രദേശിലെ ഗാസിപൂര്‍ ജില്ലയിലെ നന്ദ്ഗഞ്ച് പ്രദേശത്തെ ഒരു വഴിയോര ഭക്ഷണശാലയില്‍ (ധാബ) നിന്നാണ് സോനത്തെ കണ്ടെത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കാണാതായ സമയത്ത് എന്താണ് സംഭവിച്ചതെന്ന് യുവതി വ്യക്തമാക്കിയിട്ടില്ല. അതേസമയം, മകള്‍ക്കെതിരായ കൊലപാതകക്കുറ്റം സോനത്തിന്റെ പിതാവ് തള്ളിക്കളഞ്ഞു. മേഘാലയ പോലീസ് കഥകള്‍ കെട്ടിച്ചമയ്ക്കുകയാണെന്ന് ആരോപിച്ചു. വിഷയത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിനെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കാണുമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച, മേഘാലയയിലെ ചിറാപുഞ്ചിക്കടുത്തുള്ള ഒരു മലയിടുക്കില്‍ നിന്നാണ് യുവതിയുടെ ഭര്‍ത്താവ് രാജാ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാതി അഴുകിയ നിലയിലായിരുന്നു. കേസില്‍ രഘുവംശിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ മേയ് 23നാണ് രഘുവംശിയെയും ഭാര്യ സോനത്തെയും ഇന്‍ഡോറിലെ ഹണിമൂണ്‍ ആഘോഷത്തിനിടെ കാണാതാകുന്നത്. ജൂണ്‍ 2 ന് ചിറാപുഞ്ചിക്കടുത്തുള്ള സൊഹ്രാരിമിലെ ഒരു മലയിടുക്കില്‍ രാജയുടെ മൃതദേഹം കണ്ടെത്തി. എന്നാല്‍ സോനത്തെ കണ്ടെത്താനായില്ല.

കാണാതായ ദിവസം സോനത്തിനും രാജക്കുമൊപ്പം മൂന്ന് പുരുഷന്‍മാരെ കണ്ടതായി ഒരു ടൂറിസ്റ്റ് ഗൈഡ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ''നാല് പുരുഷന്‍മാര്‍ മുന്നില്‍ നടക്കുന്നുണ്ടായിരുന്നു. ഇവര്‍ക്ക് പിന്നിലായി യുവതിയും. പുരുഷന്‍മാര്‍ ഹിന്ദിയാണ് സംസാരിച്ചത്. പക്ഷേ എനിക്ക് ഖാസിയും ഇംഗ്ലീഷും മാത്രമേ അറിയൂ എന്നതിനാല്‍ അവര്‍ എന്താണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല,' ഗൈഡായ ആല്‍ബര്‍ട്ട് പറഞ്ഞു.

മേയ് 22 ന്, ദമ്പതികളെ നോംഗ്രിയാറ്റിലേക്ക് വഴികാട്ടാമെന്ന് ആല്‍ബര്‍ട്ട് വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ദമ്പതികള്‍ നിരസിക്കുകയായിരുന്നു. എന്നാല്‍ അവര്‍ ഭാ വാന്‍സായി എന്ന മറ്റൊരു ഗൈഡിനെ നിയമിച്ചു, രാത്രി മുഴുവന്‍ ഷിപ്പാറ ഹോംസ്റ്റേയില്‍ താമസിച്ചു, പിറ്റേന്ന് ഗൈഡില്ലാതെ തിരിച്ചെത്തി.'ഞാന്‍ മൗലഖിയാത്തില്‍ എത്തിയപ്പോഴേക്കും അവരുടെ സ്‌കൂട്ടര്‍ അവിടെ ഉണ്ടായിരുന്നില്ല,' ആല്‍ബര്‍ട്ട് കൂട്ടിച്ചേര്‍ത്തു.

ബിസിനസുകാരനാണ് രാജ. ദമ്പതികള്‍ സൊഹ്റയിലെ (ചിറാപുഞ്ചി) കുന്നുകളിലേക്ക് പോയിരുന്നു. മേയ് 22 ന് വാടകയ്ക്കെടുത്ത സ്‌കൂട്ടറില്‍ അവര്‍ മൗലഖിയത്ത് ഗ്രാമത്തില്‍ എത്തി.തുടര്‍ന്ന് നോന്‍ഗ്രിയാറ്റ് ഗ്രാമത്തിലെ പ്രശസ്തമായ ലിവിംഗ് റൂട്ട് ബ്രിഡ്ജുകള്‍ കാണാന്‍ പോവുകയും രാത്രി അവിടെ തങ്ങുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഹോം സ്റ്റേയില്‍ നിന്നിറങ്ങിയതിന് ശേഷമാണ് ഇരുവരും അപ്രത്യക്ഷരാകുന്നത്.

അതിനിടെ, രാജാ രഘുവംശിയുടെ മൃതദേഹം മേഘാലയയിലെത്തിയ സഹോദരന്‍ വിപിന്‍ രഘുവംശി തിരിച്ചറിഞ്ഞു. മരണ സമയവും മറ്റു വിശദാംശങ്ങളും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ വ്യക്തമാകൂ. ട്രാന്‍സ്പോര്‍ട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജാ രഘുവംശിയുടേത്. മേയ് 11നായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികളെ തട്ടിക്കൊണ്ടുപോയതാണെന്ന് രാജയുടെ സഹോദരന്‍ സച്ചിന്‍ രഘുവംശി നേരത്തെ പറഞ്ഞിരുന്നു. ദമ്പതികളെ കണ്ടെത്താന്‍ സൈന്യത്തെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.