പുതുച്ചേരി: മോഡലും രാജ്യത്തെ സൗന്ദര്യ വ്യവസായ മേഖലയിലെ വര്‍ണ വിവേചന വിരുദ്ധ പോരാളിയുമായ സാന്‍ റേച്ചല്‍ (26) അന്തരിച്ചു. ആത്മഹത്യ ചെയ്തതായാണ് വിവരം. പുതുച്ചേരിയിലെ ജവഹര്‍ലാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ എഡുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ (ജിപ്മര്‍) വച്ചാണ് ഞായറാഴ്ച സാന്‍ റേച്ചല്‍ മരണപ്പെട്ടത്.

ജൂലൈ അഞ്ചിന് അളവിലധികം ഉറക്ക ഗുളിക കഴിച്ച സാന്‍ റേച്ചലിനെ ആദ്യം ഇന്ദിരാ ഗാന്ധി ജനറല്‍ ആശുപത്രിയിലും തുടര്‍ന്ന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിച്ചത്. എന്നാല്‍ സാനിന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് യുവതിയെ ജിപ്മറില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എന്റെ മരണത്തില്‍ ആരും ഉത്തരവാദിയല്ല എന്നെഴുതിക്കൊണ്ടുള്ള ആത്മഹത്യാകുറിപ്പ് സാന്‍ റേച്ചലിന്റെ പിതാവിന്റെ വീട്ടില്‍ നിന്ന് കണ്ടെടുത്തതായും വിവരമുണ്ട്. സംഭവത്തില്‍ തഹസില്‍ദാര്‍ തലത്തിലുള്ള അന്വേഷണത്തിന് ഉത്തരവിട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിറം കറുപ്പായതിനാല്‍ വളരെ പ്രയാസപ്പെട്ടാണ് സാന്‍ റേച്ചല്‍ മോഡലിംഗ് രംഗത്തേക്ക് കടന്നുവന്നത്. ആദ്യ ഘട്ടങ്ങളില്‍ നിരവധിയിടങ്ങളില്‍ സാനിനെ പലരും പരിഗണിക്കാതെ വന്നു. അതിനാല്‍ തന്നെ മോഡലിംഗ് രംഗത്ത് സജീവമായ നാള്‍ മുതല്‍ സാന്‍ വര്‍ണ വിവേചനത്തിനെതിരെ ശക്തമായ നിലപാടെടുത്തു.

മിസ് ഡാര്‍ക് ക്യൂന്‍ തമിഴ് നാട് (2019), മിസ് ബെസ്റ്റ് ആറ്റിറ്റിയൂഡ് (2019), മിസ് പുതുച്ചേരി (2020/2021), ക്വീന്‍ ഓഫ് മദ്രാസ് (2022, 2023) എന്നീ നിരവധി നേട്ടങ്ങള്‍ സാന്‍ നേടി. 2023ലെ മിസ് ആഫ്രിക്ക ഗോള്‍ഡന്‍ ഇന്ത്യയില്‍ സാന്‍ ആയിരുന്നു റണ്ണറപ്പ്. ജര്‍മനി, യുകെ, ഫ്രാന്‍സ്, സൗത്ത് ആഫ്രിക്ക തുടങ്ങിയ വിവിധ രാജ്യങ്ങളില്‍ ഇന്ത്യയുടെ പ്രതിനിധിയായി പല പരിപാടികളിലും സാന്‍ റേച്ചല്‍ പങ്കെടുത്തു.

മോഡലിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്ന നോയര്‍ ഫാഷന്‍ ഗ്രൂമിംഗ് എന്ന കമ്പനിയുടെ സ്ഥാപകയാണ് സാന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ സാന്‍ വര്‍ണ വിവേചനത്തിനെതിരെക്കുറിച്ചുള്‍പ്പെടെ വിവിധ പ്ലാറ്റ്‌ഫേഫോമുകളില്‍ സംസാരിക്കാറുണ്ട്. ഭര്‍ത്താവിനോടൊപ്പം പുതുച്ചേരിയില്‍ തന്നെയാണ് സാന്‍ റേച്ചല്‍ താമസിച്ചിരുന്നത്.

സാമ്പത്തിക ബാധ്യതയും വ്യക്തിപരമായ സമ്മര്‍ദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. തന്റെ ആവശ്യങ്ങള്‍ക്ക് പണം കണ്ടെത്താന്‍ സാന്‍ സമീപ മാസങ്ങളില്‍ ആഭരണങ്ങള്‍ പണയം വയ്ക്കുകയും വില്‍ക്കുകയും ചെയ്തിരുന്നു. പിതാവില്‍നിന്നു സാമ്പത്തിക സഹായം പ്രതീക്ഷിച്ചിരുന്നതായും എന്നാല്‍ അദ്ദേഹം സഹായിക്കാന്‍ തയാറായില്ലെന്നും പറയുന്നു.

തന്റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നാണ് പൊലീസ് കണ്ടെടുത്ത ആത്മഹത്യക്കുറിപ്പില്‍ സാന്‍ എഴുതിയിരിക്കുന്നത്. എന്നാല്‍ അടുത്തിടെ നടന്ന വിവാഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ നേരിട്ടിരുന്നോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.