ലഖ്നൗ: മൂന്ന് വയസ്സുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ അമ്മയും കാമുകനും പൊലീസ് പിടിയില്‍. ജീവിതത്തിന് മകള്‍ തടസ്സമാകുമെന്ന് കരുതി സീമയും കാമുകന്‍ യതേന്ദ്രയും ചേര്‍ന്നാണ് കുഞ്ഞ് ദിവ്യാന്‍ഷിയെ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി.

സംഭവത്തിന് പിന്നാലെ കുറ്റം മറിച്ചുവെച്ച് അയല്‍വാസിയായ ലാല്‍ട്രേഷ എന്ന സ്ത്രീയെ കുറ്റക്കാരിയാക്കാന്‍ സീമ ശ്രമിച്ചു. ലാല്‍ട്രേഷയും കൂട്ടാളികളും ചേര്‍ന്ന് മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി സീമ നരോറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതിയുടെ അതേ ദിവസം തന്നെ പൊലീസ് ദിവ്യാന്‍ഷിയുടെ മൃതദേഹം ഗംഗാ കനാലില്‍ നിന്ന് കണ്ടെത്തി.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അമ്മയും കാമുകനും തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചു. ഭര്‍ത്താവ് മരണപ്പെട്ടതിന് ശേഷം യതേന്ദ്രയോടൊപ്പമായിരുന്നു സീമ താമസിച്ചിരുന്നത്. മകള്‍ ജോലിക്കും ബന്ധത്തിനും തടസ്സമാകുന്നുവെന്ന കാരണത്താലാണ് ദമ്പതികള്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.

ലാല്‍ട്രേഷയുമായുണ്ടായ പഴയ തര്‍ക്കത്തിന്റെ പ്രതികാരമായി അവളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ചതായും അന്വേഷണം വ്യക്തമാക്കുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിലേക്ക് എറിഞ്ഞാണ് ഇരുവരും പൊലീസ് സ്റ്റേഷനിലെത്തി വ്യാജപരാതി നല്‍കിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.