തൃശൂര്‍: അടാട്ട് അമ്പലംകാവില്‍ അമ്മയെയും കുഞ്ഞിനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശില്‍പ (30), അക്ഷയ്ജിത്ത്(5) എന്നിവരാണ് മരിച്ചത്. ശില്‍പയെ തൂങ്ങി മരിച്ച നിലയിലും കുഞ്ഞിനെ കട്ടിലില്‍ കമിഴ്ന്ന് മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.

കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ശില്‍പ ജീവനൊടുക്കിയതായാണ് കരുതുന്നത്. സംഭവം നടക്കുമ്പോള്‍ യുവതിയുടെ ഭര്‍ത്താവും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. പനിയെ തുടര്‍ന്ന് ഇന്നലെ രാത്രി ശില്‍പയുടെ ഭര്‍ത്താവ് മറ്റൊരു മുറിയിലായിരുന്നു കിടന്നിരുന്നത്. രാവിലെ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ശില്‍പയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

സമീപവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യും. കുട്ടിയെ കൊന്നതിന് ശേഷം ശില്‍പ്പ ആത്മഹത്യ ചെയ്തുവെന്നാണ് സംശയിക്കുന്നത്.

ആത്മഹത്യാക്കുറിപ്പ് ലഭിച്ചിട്ടില്ലെന്നും ജീവനൊടുക്കുന്നുവെന്ന് വെളിപ്പെടുത്തി ഫോണില്‍ റെക്കാഡ് ചെയ്തുവച്ചിട്ടുണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. സാമ്പത്തികമായി കുടുംബത്തിന് പ്രശ്നങ്ങളില്ലായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ശില്‍പ പിഎസ്സി പരീക്ഷക്കായി തയ്യാറെടുക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.