കോട്ടയം: കൊള്ള പലിശക്കാരെ കണ്ടെത്തുന്നതിനായി എറണാകുളം റേഞ്ച് ഐജിയുടെ നേതൃത്വത്തില്‍ നടത്തിയ 'ഓപ്പറേഷന്‍ ഷൈലോക്കി'ല്‍ കുടുങ്ങിയത് സി. ഐ.ടിയു നേതാവ്. കോട്ടയം ചിറക്കടവ് സ്വദേശിയും. സി. ഐ. ടി. യു. നേതാവുമായ മുകേഷ് മുരളി (45)ആണ് പിടിയിലായത്. നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ടയാളാണ് മുകേഷ്. കഴിഞ്ഞ ദിവസമാണ് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തിയത്. അനധികൃത സ്വത്ത് സമ്പാദനമെന്ന് കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തില്‍ പൊന്‍കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ആധാരങ്ങളും ബ്ലാങ്ക് ചെക്കും വാഹനവും പണയമായി സ്വീകരിച്ച് അമിത ലാഭത്തിനായി നിയമവിരുദ്ധമായി പണം പലിശയ്ക്ക് നല്‍കുന്നതായും ചിട്ടി നടത്തുന്നതായും കണ്ടെത്തി. ഇത്തരത്തില്‍ രേഖകളും വാഹനവും പണയമായി നല്‍കിയവരെ ഇയാള്‍ ചതിയില്‍പ്പെടുത്തിയതായും കണ്ടെത്തി. നിയമ വിരുദ്ധമായി കരസ്ഥമാക്കിയ 10 ആധാരങ്ങളും ഒരു ബ്ലാങ്ക് ചെക്കും ആര്‍. സി ബുക്കും നാല് ചെക്ക് ബുക്കുകളും 4 ബാങ്ക് പാസ് ബുക്കുകളും രണ്ട് ഫിനാന്‍സ് കമ്പനി രസീതുകളും മുതലായവ കണ്ടെടുത്തു. ഒരു ഇന്നോവ കാറും ഇതിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഒരു ലോറിയും പിടിച്ചെടുത്തു.

വഞ്ചനാകുറ്റത്തിനും കേരള മണി ലെന്‍ഡേര്‍സ് ആക്ട് പ്രകാരവും ചിട്ട് ഫണ്ട് ആക്ട് പ്രകാരവും വിവിധ വകുപ്പുകള്‍ ചുമത്തി പൊന്‍കുന്നം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊന്‍കുന്നം എസ്. ഐ. റിയാസ് ആറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. സി. പി. എം ചെറുവള്ളി ലോക്കല്‍ കമ്മിറ്റിയംഗവും വഴിയോര കച്ചവട തൊഴിലാളി യൂണിയന്‍ സംസ്ഥാന നേതാവും സി. ഐ. ടി. യു. ജില്ല കമ്മിറ്റിയംഗവുമാണ് ഇയാള്‍. 2018 പൊന്‍കുന്നം തെക്കേത്തുകവലയില്‍ ആര്‍. എസ്. എസ്. നേതാവ് രമേശിന്റെ കാല് വെട്ടിയ കേസില്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയാണ് മുകേഷ്.