കോഴിക്കോട്: മുക്കത്ത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവതി ഫോണില്‍ ഗെയിം കളിക്കുന്നതിനിടെയാണ് പീഡനശ്രമം ഉണ്ടായത്. ഇതോടെ പീഡന ശ്രമത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ റെക്കോര്‍ഡ് ആകുകയായിരുന്നു.

യുവതി ഉച്ചത്തില്‍ ബഹളം വച്ച് പീഡന ശ്രമം തടുക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്നിട്ടും, ഭയം മൂലം കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്കു ചാടിയ യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പ്രതി അല്ലെങ്കില്‍ പ്രതികള്‍ എന്ന് സംശയിക്കുന്നവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ചോറ്റാനിക്കരയില്‍ യുവതി അതിദാരുണമായി പീഡിപ്പിക്കപ്പെട്ടു മരണത്തിനു കീഴടങ്ങി ദിവസങ്ങള്‍ക്ക് ശേഷമാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച മറ്റൊരു പീഡന ശ്രമവും കേരളത്തില്‍ സംഭവിക്കുന്നത്.

അതേസമയം ് പീഡനശ്രമം ചെറുക്കുന്നതിനിടെ ലോഡ്ജിന് മുകളില്‍ നിന്നുചാടി ഗുരുതര പരിക്കേറ്റ യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഹോട്ടലുടമ ഉള്‍പ്പെടെയുള്ളവര്‍ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്കായി തെരച്ചില്‍ വ്യാപിപ്പിച്ചതായും പൊലീസ് അറിയിച്ചു.

മുക്കത്തെ സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയാണ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയത്. ഫെബ്രുവരി ഒന്നിന് രാത്രി 11.30ഓടെയായിരുന്നു സംഭവം. ലോഡ്ജ് ഉടമയും ജീവനക്കാരും പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. സംഭവത്തില്‍ മുക്കം പൊലീസ് മൂന്നുപേര്‍ക്കെതിരെ കേസെടുത്തിരുന്നു.

29കാരിയായ യുവതിയാണ് ആക്രമണത്തിന് ഇരയായത്. മൂന്നുമാസമായി ഈ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു യുവതി. സംഭവദിവസം രാത്രി ഫോണില്‍ ഗെയിം കളിച്ചു കൊണ്ടിരിക്കെ മൂന്നുപേര്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ഈ സമയത്ത് പ്രാണരക്ഷാര്‍ത്ഥം ഓടി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്.