കൊല്ലം: അമ്മയ്‌ക്കൊപ്പം പൂജയ്ക്ക് എത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച് ജോത്സ്യന്‍. കൊല്ലം വെണ്ടാറിലാണ് സംഭവം. ബാധ ഒഴിപ്പിക്കാനെത്തിയ പെണ്‍കുട്ടിയെയാണ് ജ്യോത്സ്യന്‍ പീഡിപ്പികക്കാന്‍ ശ്രമിച്ചത്. കേസില്‍ പ്രതിയായ വെണ്ടാര്‍ സ്വദേശി മുരാരി തന്ത്രി എന്നറിയപ്പെടുന്ന രാജന്‍ ബാബു ഒളിവിലെന്ന് സൂചന.

പൊലീസ് ഇയാള്‍ക്കായി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. കൊല്ലം പുത്തൂരില്‍ കഴിഞ്ഞ ദിവസമാണ് ബാധ ഒഴിപ്പിക്കാന്‍ അമ്മയ്ക്കൊപ്പം എത്തിയ കുട്ടിക്കെതിരെ പ്രതി ലൈംഗികാതിക്രമം നടത്തിയത്. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കടന്നുപിടിക്കുകയായിരുന്നു.

പെണ്‍കുട്ടി നിലവിളിച്ച് പുറത്തേക്കോടി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പിന്‍വാതിലിലൂടെ ജോത്സ്യന്‍ കടന്നുകളഞ്ഞു. റീല്‍ വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളില്‍ സജീവമാണ് മുരാരി തന്ത്രി. ജ്യോതിഷ സംബന്ധമായ കാര്യങ്ങള്‍ക്കായി മുന്‍പും പെണ്‍കുട്ടിയും അമ്മയും മുരാരിയുടെ വീട്ടില്‍ പോയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബാധ കയറിയിട്ടുണ്ടെന്നും ഇതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയെ ധരിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.

മന്ത്രവാദത്തിലൂടെ ബാധ ഒഴിപ്പിച്ചുനല്‍കാമെന്നും വിശ്വസിപ്പിച്ചു. ഇതേത്തുടര്‍ന്ന് ഇന്നലെ ഇവര്‍ മന്ത്രവാദിയുടെ അരീക്കലിലെ വീട്ടിലെത്തിയതായിരുന്നു. രാവിലെ 11 മണിക്ക് എത്തിയ ഇവര്‍ക്ക് മൂന്ന് മണിയോടെയാണ് ജോത്സ്യനെ കാണാന്‍ സാധിച്ചത്. അമ്മയെ പുറത്തിരുത്തി പെണ്‍കുട്ടിയെ മാത്രം ഇയാള്‍ മുറിയിലേയ്ക്ക് വിളിപ്പിച്ചു. രണ്ടുമണിക്കൂറിലേറെ പിന്നിട്ടിട്ടും മകള്‍ പുറത്തേയ്ക്ക് വരാതിരുന്നതിനാല്‍ അമ്മ അകത്തുപോയി നോക്കിയപ്പോള്‍ കുട്ടി കരഞ്ഞുകൊണ്ട് പുറത്തുവന്ന് ദുരനുഭവം വെളിപ്പെടുത്തുകയായിരുന്നു.

പ്രതിയെ പിടികൂടാനായി ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിക്കാനുള്ള നടപടികളിലേയ്ക്ക് കടക്കുകയാണ് പൊലീസ് എന്നാണ് വിവരം.