ഹാഥ്‌റസ്: ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ അഞ്ചുവർഷത്തോളം കെയർടേക്കർമാർ തടങ്കലിൽ പാർപ്പിച്ച 11 വയസ്സുകാരിയെ കണ്ടെത്തിയത് എല്ലും തോലുമായ അവസ്ഥയിൽ. 70 വയസ്സുകാരനായ റെയിൽവേ ക്ലർക്ക് ഓംപ്രകാശ് സിങ് റാത്തോർ മരണപ്പെട്ടപ്പോൾ, 27 വയസ്സുകാരിയായ മകൾ രശ്മിയെ എല്ലും തോലുമായ നിലയിൽ കണ്ടെത്തുകയായിരുന്നു. വീട്ടിലെ പരിചാരകരായ രാം പ്രകാശ് കുശ്വാഹയും ഭാര്യ രാംദേവിയുമാണ് ഈ ക്രൂരതകൾക്ക് പിന്നിലെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.

2016-ൽ ഭാര്യയുടെ മരണ ശേഷം, ഓംപ്രകാശും മാനസിക വെല്ലുവിളി നേരിടുന്ന മകൾ രശ്മിയും മറ്റൊരു വീട്ടിലേക്ക് താമസം മാറുകയായിരുന്നു. ഇരുവരെയും പരിചരിക്കാനായാണ് രാം പ്രകാശിനെയും രാംദേവിയെയും നിയമിച്ചത്. എന്നാൽ, പരിചാരകർ വീടിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും ഓംപ്രകാശിനെയും രശ്മിയെയും താഴത്തെ മുറികളിൽ പൂട്ടിയിടുകയും ചെയ്തു. അവർ മുകൾനിലയിൽ സുഖമായി താമസിച്ചു. ഓംപ്രകാശിനും രശ്മിക്കും അടിസ്ഥാന ആവശ്യങ്ങൾ പോലും നിഷേധിക്കപ്പെട്ടതായും ബന്ധുക്കൾ ആരോപിക്കുന്നു.

"ബന്ധുക്കൾ സന്ദർശിക്കാൻ വരുമ്പോഴെല്ലാം, ഓംപ്രകാശ് ആരെയും കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് ശുശ്രൂഷകർ അവരെ മടക്കി അയക്കുമായിരുന്നു," ഓംപ്രകാശിന്റെ സഹോദരൻ അമർ സിങ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച ഓംപ്രകാശ് മരണപ്പെട്ടുവെന്ന വാർത്തയെ തുടർന്ന് ബന്ധുക്കൾ വീട്ടിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ചകൾ കണ്ടത്. ഓംപ്രകാശിന്റെ ശരീരം അങ്ങേയറ്റം മെലിഞ്ഞ് എല്ലും തോലുമായ നിലയിലായിരുന്നു. ഇരുണ്ട മുറിയിൽ നഗ്നയായ നിലയിൽ കണ്ടെത്തിയ രശ്മിയുടെ ശരീരം അസ്ഥികൂടം പോലെയായിരുന്നു.

പോഷകാഹാരക്കുറവ് കാരണം അവൾക്ക് 80 വയസ്സുണ്ടെന്ന് തോന്നിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു."അവളുടെ ശരീരത്തിൽ മാംസം ഒട്ടും അവശേഷിച്ചിരുന്നില്ല. ജീവൻ കഷ്ടിച്ച് നിലനിർത്തുന്ന ഒരു അസ്ഥികൂടം മാത്രമായിരുന്നു അത്," ബന്ധുവായ പുഷ്പ സിങ് റാത്തോർ വിശദീകരിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഓംപ്രകാശ് മരിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പോലീസ് മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ഏറ്റെടുത്തു. അന്തസ്സോടെ ജീവിച്ചിരുന്ന, എപ്പോഴും സ്യൂട്ടും ടൈയും ധരിച്ചിരുന്ന ഒരു റെയിൽവേ ജീവനക്കാരന്റെ ദുരന്തവിധി അയൽവാസികളിൽ ഞെട്ടലുണ്ടാക്കി.