മീററ്റ്: മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവ് സൗരഭ് രജ്പുത്തിനെ(29) കൊലപ്പെടുത്തി ശരീരം കഷ്ണങ്ങളാക്കി വീപ്പയില്‍ നിറച്ച കേസില്‍ അറസ്റ്റിലായ ഭാര്യ മുസ്‌കാന്‍ റസ്തഗിയും (27) കാമുകനായ സാഹില്‍ ശുക്ലയും (25) ജയിലില്‍ ലഹരി ആവശ്യപ്പെട്ട് സംഘര്‍ഷമുണ്ടാക്കുന്നതായി പൊലീസ്. ഇരുവരും വന്‍ തോതില്‍ ലഹരിക്ക് അടിമകളാണെന്നും ലഹരി കിട്ടാത്തതു മൂലം സ്വയം മുറിവേല്‍പ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കടുത്ത സുരക്ഷയിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. പ്രതികള്‍ നിലവില്‍ ജയിലിലെ ഡീ അഡിക്ഷന്‍ കേന്ദ്രത്തില്‍ ചികിത്സയിലാണ്.

യുഎസില്‍നിന്നു നാട്ടിലെത്തിയ സൗരഭ് രജ്പുത്ത് (29) എന്ന നേവി ഉദ്യോഗസ്ഥനെ ഭാര്യ മുസ്‌കാന്‍ റസ്തഗിയും കാമുകനായ സാഹില്‍ ശുക്ലയും കത്തികൊണ്ട് കുത്തി കൊലപ്പെടുത്തി ശരീരം മുറിച്ച് കഷ്ണങ്ങളാക്കി വീപ്പയില്‍ നിറച്ചു എന്നാണ് കേസ്. ഇത് പിന്നീട് കോണ്‍ക്രീറ്റ് കൊണ്ട് മൂടുകയും ചെയ്തു. സൗരഭ് യാത്രയിലാണെന്ന് വിശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കുടുംബം നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊലപാതകം വെളിപ്പെട്ടത്. സൗരഭിനൊപ്പം കഴിഞ്ഞാല്‍ ലഹരി ഉപയോഗിക്കാന്‍ കഴിയില്ലെന്ന പേടിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

തനിക്ക് മോര്‍ഫിന്‍ കുത്തിവയ്പ്പുകള്‍ എങ്കിലും നല്‍കാന്‍ മുസ്‌കാന്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ലഹരി കിട്ടാത്തത് മൂലം ഭക്ഷണം കഴിക്കാന്‍ വിസമ്മതിക്കുകയാണെന്നും ഇത് സ്വാഭാവികമാണെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. രക്തപരിശോധനയില്‍ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തിയിരുന്നു.

ഭക്ഷണം വേണ്ടെന്നും പകരം ലഹരിവേണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ലഹരികിട്ടാത്ത അവസ്ഥയില്‍ ഇവര്‍ ജീവനൊടുക്കാനോ, സ്വയം മുറിവേല്‍പ്പിക്കാനോ ഉളള സാഹചര്യം ഒഴിവാക്കാന്‍ കനത്ത സുരക്ഷിയാണ് മീററ്റിലെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. തങ്ങളെ അടുത്തടുത്ത് താമസിപ്പിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ ചൊവികൊണ്ടില്ല.

സൗരഭും മുക്സാനും ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം കഴിച്ചത്. മുക്‌സാനുവേണ്ടി സ്വന്തം ബന്ധുക്കളെയും ജോലിയും ഉപേക്ഷിക്കാന്‍ പോലും സൗരഭ് തയ്യാറായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. കുറച്ചുനാള്‍ കഴിഞ്ഞപ്പോഴാണ് മുക്സാന്‍ ലഹരിക്ക് അടിമയാണെന്നും സാഹിലുമായി പ്രണയത്തിലാണെന്നും മനസിലായത്.

ഇതേതുടര്‍ന്ന് വിവാഹമോചനത്തിന് ശ്രമിച്ചെങ്കിലും അപ്പോഴേക്കും മുക്സാന്‍ മകള്‍ക്ക് ജന്മം നല്‍കിയിരുന്നു. ഇതോടെ മകളുടെ ഭാവിയെക്കരുതി വിവാഹമോചനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. സൗരഭിനൊപ്പം കഴിഞ്ഞാല്‍ ലഹരി ഉപയോഗിക്കാന്‍ കഴിയില്ലെന്ന പേടിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.