കൊല്ലം: മനുഷ്യ മനസാക്ഷിയെ തന്നെ ഞെട്ടിച്ച മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രികയായ വീട്ടമ്മയെ കാര്‍ കയറ്റി കൊന്ന സംഭവത്തില്‍ രക്ഷപ്പെടാനായി വീട്ടിലേക്ക് ഓടിക്കയറിയ പ്രതികളുടെ പരാക്രമങ്ങള്‍ വെളിപ്പെടുത്തി വീട്ടുടമ. അജ്മല്‍ രക്ഷപ്പെടാനായി വീട്ടിലേക്ക് ഓടിക്കയറിയ ശേഷം ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി വീട്ടുടമസ്ഥന്‍ പ്രദീപ് പറഞ്ഞു. തടഞ്ഞ ഭാര്യയെയും അമ്മയെയും അജ്മല്‍ തള്ളിമാറ്റി. കിടപ്പുമുറിയില്‍ കയറി അട്ടഹസിച്ചു. വീടിന്റെ ശുചിമുറിയില്‍ ഒളിക്കാന്‍ ശ്രമിച്ചു. നാട്ടുകാര്‍ വളയാന്‍ ശ്രമിച്ചപ്പോള്‍ പിടിയില്‍ നിന്ന് കടന്ന അജ്മല്‍ ഒരു വീടിന്റെ പിന്നിലൂടെ ഓടിപ്പോവുകയായിരുന്നുവെന്നും ഉടമ വിശദീകരിച്ചു.

അജ്മലിനൊപ്പം കാറില്‍ നിന്നും ഇറങ്ങിയോടിയ ശ്രീക്കുട്ടിയെ വീടിന്റെ അടുക്കളയില്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പിക്കുകയായിരുന്നെന്നും പ്രദീപ് വെളിപ്പെടുത്തി. കൂടാതെ അപകടത്തിനുശേഷം നാട്ടുകാര്‍ പ്രതികളെ പിടികൂടാന്‍ ശ്രമിക്കുന്നതും പ്രതി നാട്ടുകാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത് ഉള്‍പ്പടെയുള്ള സംഭവങ്ങള്‍ വ്യക്തമാകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രമുഖ ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ നാട്ടുകാര്‍ തല്ലിയപ്പോള്‍ അജ്മല്‍ തിരിച്ചുതല്ലുന്നതും രക്ഷപ്പെടാനായി ശ്രീക്കുട്ടി കാറില്‍ നിന്നും ഇറങ്ങിയോടുന്നതും ദൃശ്യങ്ങളിലുണ്ട്.

സംഭവത്തിന് ശേഷം പ്രതികള്‍ 6 കിലോമീറ്റര്‍ കാറോടിച്ചു കരുനാഗപ്പള്ളിയില്‍ നിര്‍ത്തിയപ്പോഴണ് നാട്ടുകാര്‍ വാഹനം വളയുന്നത്.

അജ്മലിനെ പിടികൂടാന്‍ ശ്രമിക്കുന്ന നാട്ടുകാര്‍ കാറിന്റെ ബംപര്‍ ഇളക്കിയെടുത്ത് അജ്മലിനെ തല്ലാനോങ്ങുന്നുമുണ്ട്. നാട്ടുകാര്‍ തല്ലിയപ്പോള്‍ അജ്മല്‍ തിരിച്ചുതല്ലുന്നതും വിഡിയോയില്‍ കാണാം. ഈ സമയത്താണ് ശ്രീക്കുട്ടി കാറില്‍ നിന്നും ഇറങ്ങിയോടുന്നത്. കാറില്‍ നിന്നും ഇറങ്ങിയോടിയ രണ്ടുപേരും സമീപത്തെ വീട്ടിലേക്കാണ് ഓടിക്കയറിയത്.

ശ്രീക്കുട്ടിയെ ഉടനെ കസ്റ്റഡിയിലെടുത്തെങ്കിലും അജ്മലിനെ പിറ്റേന്നാണു പിടികൂടിയത്. ഇതുകൂടാതെ പ്രതികള്‍ മദ്യത്തിനൊപ്പം രാസലഹരി ഉപയോഗിച്ചിരുന്നുവോയെന്നും അന്വേഷണസംഘത്തിന് സംശയമുണ്ട്. ഇരുവരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് രണ്ടുപേരും ഉപയോഗിച്ചിരുന്നതായി സംശയമുയര്‍ന്നത്. സ്ഥിരീകരിക്കുന്നതിനായി രക്ത, മൂത്ര സാംപിളുകള്‍ പരിശോധിക്കും. തങ്ങള്‍ മദ്യപിച്ചിരുന്നതായി ഇരുവരും പോലീസിനോട് സമ്മതിച്ചിരുന്നു. ഇത് സ്ഥീരീകരിക്കുന്ന, സോമവിലാസം ചന്തമുക്കിലെ റോഡരികില്‍ കാര്‍ നിര്‍ത്തി ശ്രീക്കുട്ടിക്ക് ഗ്ലാസില്‍ അജ്മല്‍ മദ്യമൊഴിക്കുന്ന ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചതായും വിവരമുണ്ട്.

ഇതുപോലെ ഒന്നിലേറെ സ്ഥലങ്ങളില്‍ വണ്ടി നിര്‍ത്തി ഇവര്‍ വഴി നീളെ മദ്യപിച്ചിരുന്നു. ശ്രീക്കുട്ടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായിരുന്നു നെയ്യാറ്റിന്‍കര സ്വദേശിനി ശ്രീക്കുട്ടി. ശ്രീക്കുട്ടി ലഹരി ഉപയോഗിക്കാറുണ്ടായിരുന്നെന്നും നെയ്യാറ്റിന്‍കര തൊഴുക്കലിലെ വീട്ടില്‍ ദുര്‍മന്ത്രവാദവും തുള്ളലും നടക്കാറുണ്ടായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

നെയ്യാറ്റിന്‍കര വഴുതുര്‍ സ്വദേശി ഷാജിയാണു ശ്രീക്കുട്ടിയുടെ അച്ഛന്‍. വീട്ടിലെ കാര്‍ ഡ്രൈവറും കുതിര ട്രെയിനറുമായിരുന്ന യുവാവിനൊപ്പം ശ്രീക്കുട്ടി 18ാം വയസ്സില്‍ ചെന്നൈയിലേക്കു നാടുവിട്ടെന്ന് അഭ്യൂഹമുള്ളതായി ചില നാട്ടുകാര്‍ പറയുന്നുണ്ട്. പിന്നീട് തിരിച്ചെത്തിയ ശേഷം കോയമ്പത്തൂരില്‍ പോയി എംബിബിഎസ് പഠിച്ചു. ഇക്കാലത്തിനിടെ വിവാഹിതയായെങ്കിലും വേര്‍പിരിഞ്ഞു. ഇതിനു ശേഷമാണു കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിക്കു ചേര്‍ന്നത്.




അതേസമയം അപകടക്കേസില്‍ അറസ്റ്റിലായതിനു പിന്നാലെ ശ്രീക്കൂട്ടിയെ ജോലിയില്‍നിന്നു പിരിച്ചുവിട്ടു. സുഹൃത്തിന്റെ വീട്ടിലെ മദ്യസല്‍ക്കാരത്തിനു ശേഷം വൈകിട്ടോടെയാണ് അജ്മലിന്റെ നാടായ വെളുത്തമണലിലേക്കു യാത്ര തിരിച്ചത്. ഒന്നിലേറെ സ്ഥലങ്ങളില്‍ ഇരുവരും കാറിലിരുന്ന് മദ്യപിച്ചു. ലഹരിയിലായിരുന്ന അജ്മലിനോടു വീണുകിടക്കുന്ന യുവതിയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി അവിടെനിന്നു രക്ഷപ്പെടാന്‍ ശ്രീക്കുട്ടി നിര്‍ബന്ധിച്ചെന്നാണു നിഗമനം.

ചന്ദനക്കടത്ത് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് അജ്മല്‍. ഇരുവരെയും അറസ്റ്റ് ചെയ്ത പൊലീസ് നരഹത്യാക്കുറ്റമാണു ചുമത്തിയത്. അജ്മലും ശ്രീക്കുട്ടിയും തമ്മിലുള്ള പണമിടപാടുകള്‍ പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.തന്റെ ആഭരണങ്ങള്‍ അജ്മല്‍ കൈവശപ്പെടുത്തിയെന്നു ശ്രീക്കുട്ടി പൊലീസിനോട് പറഞ്ഞിരുന്നു.