പത്തനംതിട്ട: കോന്നി ഇളകൊള്ളൂരില്‍ വീടിന് തീപിടിച്ച് യുവാവ് വെന്തുമരിച്ച സംഭവത്തില്‍ ദുരൂഹത തുടരുന്നു. പ്രമാടം പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ ഇളകൊള്ളൂര്‍ ലക്ഷംവീട് നഗറില്‍ സോമന്റെയും വനജയുടെയും മകന്‍ മനോജി (45) ന്റെ മരണം സംബന്ധിച്ചാണ് ദുരൂഹതയേറുന്നത്. വീടിന് എങ്ങനെയാണ് തീപിടിച്ചതെന്ന് ഇതുവരെ വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിച്ചതെന്നാണ് മനോജിന്റെ അമ്മ വനജയുടെ മൊഴി. എന്നാല്‍ വീടിനു തീയിട്ടത് മരിച്ച മനോജാണോ മനോജിന്റെ അമ്മ വനജയാണോയെന്ന് പോലീസിന് സ്ഥിരീകരിക്കാനായിട്ടില്ല. മനോജ് തന്നെ വീടിന് തീവെച്ചതാണോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം തുടരുകയാണ്.

ശനിയാഴ്ച രാത്രി ഒന്‍പതരയോടെയാണ് വീടിന് തീപിടിച്ചത്. വീട്ടിലുണ്ടായിരുന്ന വനജയെ നാട്ടുകാര്‍ രക്ഷിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം ഓടിട്ടവീട് പൂര്‍ണമായും കത്തിയമര്‍ന്നു. അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പുമുറിയില്‍ കത്തിക്കരിഞ്ഞനിലയില്‍ മനോജിന്റെ മൃതദേഹം കണ്ടെത്തിയത്.

സോമനും ഭാര്യ വനജയും മകന്‍ മനോജുമാണ് വീട്ടില്‍ താമസം. മനോജ് ശബരിമലയിലെ ഹോട്ടല്‍ ജീവനക്കാരനാണ്. ജോലിസ്ഥലത്തുനിന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ വീട്ടിലെത്തിയത്. വൈകിട്ട് കുടുംബാംഗങ്ങളെല്ലാം ഒരുമിച്ച് മദ്യപിച്ചതായും പിന്നീട് വഴക്കുണ്ടായതായും അയല്‍ക്കാര്‍ പറയുന്നുണ്ട്. വഴക്കിനുപിന്നാലെ രാത്രി ഏഴുമണിയോടെ അച്ഛന്‍ സോമനെ മനോജ് വീട്ടില്‍നിന്ന് ഇറക്കിവിട്ടിരുന്നു. വീട്ടില്‍നിന്ന് മകന്‍ ഇറക്കിവിട്ടതിന് പിന്നാലെ സോമന്‍ ബന്ധുവീട്ടിലേക്ക് പോയെന്നാണ് വിവരം. പിന്നീട് വീടിന് തീപിടിച്ചവിവരമറിഞ്ഞാണ് സോമന്‍ തിരികെയെത്തിയതെന്നും പറയുന്നു. സോമനില്‍നിന്ന് പോലീസ് മൊഴിയെടുത്തിട്ടുണ്ട്.

തീപടര്‍ന്നപ്പോള്‍ വീട്ടില്‍ മറ്റാരും ഇല്ലെന്നാണ് വനജ നാട്ടുകാരോട് പറഞ്ഞത്. എന്നാല്‍ അഗ്‌നിരക്ഷാസേനയെത്തി തീയണച്ചപ്പോഴാണ് മനോജിന്റെ മൃതദേഹം കണ്ടെത്തിയത്. വനജയും ഈ സമയം മദ്യലഹരിയിലായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം വീടിന് തീപിടിച്ചെന്നാണ് വനജയുടെ മൊഴി. എന്നാല്‍, ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പും ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം വീട്ടില്‍ ചെറിയ തീപ്പിടിത്തമുണ്ടായിരുന്നു. അതേസമയം, ഇതുസംബന്ധിച്ച് ഫൊറന്‍സിക് വിദഗ്ധരും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ഉദ്യോഗസ്ഥരും വിശദമായ പരിശോധന നടത്തും.

വനജയുടെ സഹോദരന്‍ പ്രസാദിന്റെ ഉടമസ്ഥതയിലുള്ളതാണ് വീട്. പ്രസാദിന്റെ ഭാര്യ 25 വര്‍ഷം മുമ്പ് കുടുംബകലഹത്തെ തുടര്‍ന്ന് വീട്ടില്‍വെച്ച് തീകൊളുത്തുകയും പിന്നാലെ കിണറ്റില്‍ചാടി മരിക്കുകയുമായിരുന്നു. അഞ്ചുവര്‍ഷം മുമ്പ് പ്രസാദിനെ വീടിന് സമീപം മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു.

എട്ടുവര്‍ഷം മുമ്പാണ് വീട്ടില്‍ വനജയും ഭര്‍ത്താവ് സോമനും മകന്‍ മനോജും താമസമാക്കിയത്. ആരോടും അടുപ്പം പുലര്‍ത്താത്ത പ്രകൃതക്കാരായിരുന്നു മനോജും കുടുംബവും. സ്ഥിരമായി ഒരു ജോലിക്ക് പോകാത്ത മനോജ്. ഇടയ്ക്ക് പെട്രോള്‍ പമ്പിലും ഹോട്ടലിലും പണിയെടുത്തിരുന്നു. മനോജും മാതാപിതാക്കളും ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതും വഴക്കുണ്ടാക്കുന്നതും പതിവായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.