- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചായ ഉണ്ടാക്കാൻ താഴത്തെ നിലയിൽ പോയ സീന തൂങ്ങി മരിച്ച നിലയിൽ; കുഞ്ഞിമംഗലത്ത് സഹകരണ സൊസൈറ്റിയിലെ സംഭവത്തിൽ ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണത്തിന് പൊലീസ്; ചില സൂചനകൾ നൽകുന്ന ആത്മഹത്യാ കുറിപ്പ് രാസപരിശോധനയ്ക്ക് അയയ്ക്കും
കണ്ണൂർ: കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ സഹകരണ സൊസൈറ്റി ജീവനക്കാരി സ്ഥാപനത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ പരിയാരം പൊലീസ് ശാസ്ത്രീയ അന്വേഷണത്തിന് ഒരുങ്ങുന്നു. സംഭവസ്ഥലത്തുനിന്നും പൊലീസ് കസ്റ്റഡിയിലെടുത്ത ആത്മഹത്യാ കുറിപ്പ് അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌ഐ.പി.സി.സഞ്ജയ് കുമാർ പയ്യന്നൂർ കോടതിയുടെ അനുമതിയോടെ രാസപരിശോധനക്ക് അയക്കും.
സൊസൈറ്റി ജീവനക്കാരേയും മരിച്ച യുവതിയുടെ ബന്ധുക്കളിൽ നിന്നും മൊഴിയെടുക്കാൻ തുടങ്ങിയിട്ടുണ്ട്. തുടരന്വേഷണത്തിൽ ആത്മഹത്യാ കുറിപ്പിൽ കാരണക്കാരനെന്ന് പരാമർശവിധേയനായ വ്യക്തിയെയും പൊലീസ് ചോദ്യം ചെയ്യും. കഴിഞ്ഞ തിങ്കളാഴ്ചയാണ്
രാമന്തളികുന്നരു കാരന്താട്ടിലെ കൂലേരി സുരേന്ദ്രന്റെ ഭാര്യയും കുഞ്ഞിമംഗലം കൊവ്വപ്പുറത്തെ അഗ്രിക്കൾച്ചറൽ വെൽഫേർ സൊസൈറ്റി ജീവനക്കാരിയുമായ കടവത്ത് വളപ്പിൽ സീന (43) ജോലിചെയ്യുന്ന സൊസൈറ്റി കെട്ടിടത്തിൽ കെട്ടിത്തൂങ്ങി മരിച്ചത്.
സൊസൈറ്റി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിൽ ചായ ഉണ്ടാക്കുന്നതിനായി പോയ സീനയെ കാണാതെ വന്നതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ അന്വേഷണത്തിലാണ് സീനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിവരമറിഞ്ഞെത്തിയ പരിയാരം പൊലീസ് നടത്തിയ അന്വേഷണത്തിൽ സംഭവസ്ഥലത്തുനിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിയിരുന്നു.
സ്ഥാപനത്തിൽ മുമ്പുണ്ടായിരുന്ന വ്യക്തിക്കെതിരേയുള്ള പരാമർശവും താൻ ഡിപ്രഷന് മരുന്നുകഴിച്ചുകൊണ്ടിരിക്കുകയാണെന്ന കത്തിലെ വിവരണവും പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ കത്താണ് കോടതിയുടെ അനുമതിയോടെ പൊലീസ് രാസപരിശോധനക്കായി അയക്കുന്നത്. എന്നാൽ കത്തിൽ പരാമർശിക്കപ്പെടുന്ന വ്യക്തി ഒരുവർഷത്തോളമായി ബെംഗളുരുവിലാണ് താമസമെന്ന് പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
യുവതിയുടെ മരണവുമായി ഇയാൾക്ക് എന്തെങ്കിലും ഫോൺ വഴിയുള്ള ബന്ധമുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. യുവതിയുടെ ബന്ധുക്കളേയും സൊസൈറ്റി ജീവനക്കാരേയും അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ചോദ്യം ചെയ്തുതുടങ്ങിയിട്ടുണ്ട്. ആത്മഹത്യാ കുറിപ്പിലെ രാസപരിശോധനാഫലവും മറ്റു വിവരങ്ങളും ലഭിക്കുന്നതോടെ സഹകരണ സൊസൈറ്റി ജീവനക്കാരിയുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാൻ കഴിയുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.