തിരുവനന്തപുരം: എസ്.വിജയന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ ലൈംഗികതാല്‍പര്യത്തിന് മറിയം റഷീദ എന്ന മാലദ്വീപ് സ്വദേശിനി വഴങ്ങാതിരുന്നതാണ് ഐഎസ്ആര്‍ഒ ചാരക്കേസിന്റെ തുടക്കമെന്ന് സിബിഐ കുറ്റപത്രം പറയുമ്പോള്‍ സംസ്ഥാന സര്‍ക്കാരിനെതിരേയും വിമര്‍ശനം. വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ.കെ.ജോഷ്വ, എസ്. വിജയന്‍ എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നതായി കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ ചാരക്കേസ് വീണ്ടും അന്വേഷിക്കാനാണ് ഉത്തരവിട്ടത്. ആ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി. എങ്കിലും ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി വേണ്ടെന്ന സര്‍ക്കാര്‍ തീരുമാനമാണ് വിമര്‍ശിക്കപ്പെടുന്നത്.

നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് ഡിഐജി ആയിരുന്ന സിബി മാത്യൂസിന്റെ നിര്‍ദേശപ്രകാരമാണെന്ന് എസ്ഐടി അംഗമായിരുന്ന ജോഗേഷ് മൊഴി നല്‍കിയത് സിബിഐ ഉയര്‍ത്തിക്കാട്ടുന്നു. നമ്പി നാരായണന്‍ ചെയ്ത കുറ്റം സംബന്ധിച്ച് ഒരു തെളിവും തനിക്കു ലഭിച്ചിരുന്നില്ലെന്നും ജോഗേഷ് മൊഴി നല്‍കിയിട്ടുണ്ട്. ഐബി ഉദ്യോഗസ്ഥര്‍ നമ്പി നാരായണനെ ചോദ്യം ചെയ്യുമ്പോള്‍ മുറിയില്‍ പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ലെന്നും ജോഗേഷ് വ്യക്തമാക്കിയിട്ടുണ്ട്. നമ്പി നാരായണനെ ചോദ്യം ചെയ്ത് റിപ്പോര്‍ട്ട് എഴുതിയത് ജോഗേഷ് ആണെന്നാണ് കേസ് ഡയറിയില്‍ പറയുന്നത്. എന്നാല്‍ സിബിഐ ചോദ്യം ചെയ്യലില്‍ ജോഗേഷ് ഇതു നിഷേധിച്ചു. നമ്പി നാരായണന്റെ മൊഴി ഒപ്പില്ലാതെ സിബി മാത്യൂസ് ടൈപ്പ് ചെയ്തു നല്‍കിയത് അതേപടി പകര്‍ത്തി എഴുതുകയായിരുന്നുവെന്നും ജോഗേഷ് പറഞ്ഞവെന്നും സിബിഐ കുറ്റപത്രത്തിലുണ്ട്. ഇതാണ് സിബിഐ അന്വേഷണത്തില്‍ നിര്‍ണ്ണായകമായത്.

മറിയം റഷീദയെ അനധികൃതമായി അറസ്റ്റ് ചെയ്‌തെന്നും പിന്നീട് അതു മറയ്ക്കാനായി കൂടുതല്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യുകയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. സിബി മാത്യൂസ്, കെ.കെ.ജോഷ്വ, ആര്‍.ബി.ശ്രീകുമാര്‍, എസ്.വിജയന്‍, പി.എസ്.ജയപ്രകാശ് എന്നിവര്‍ ഗൂഢാലോചന നടത്തി വ്യാജരേഖകള്‍ തയാറാക്കി, അനധികൃത അറസ്റ്റുകള്‍ നടത്തി, ഇരകളെ പീഡിപ്പിക്കുകയായിരുന്നുവെന്നും സിബിഐ കുറ്റപ്പെടുത്തുന്നു. മറിയം റഷീദയെ ലൈംഗികമായി പീഡിപ്പിക്കാനും എസ്.വിജയന്‍ ശ്രമിച്ചു. ഈ നാലു പേരെയും ഐപിസി 120-ബി, 167, 193, 323, 330, 342, 354 വകുപ്പുകള്‍ പ്രകാരം പ്രോസിക്യൂട്ട് ചെയ്യണമെന്നും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ച കോടതി കേസില്‍ അദ്ദേഹത്തെ കുടുക്കിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ഡി.കെ.ജയിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് 2021 മേയില്‍ ഗൂഢാലോചന സംബന്ധിച്ച് കേസെടുത്തത്. കേരളാ പൊലീസിലെ ഏഴ് ഉദ്യോഗസ്ഥരുടെയും 11 ഐബി ഉദ്യോഗസ്ഥരുടെയും പേരിലാണ് കേസ്.

സിബിഐ നടത്തിയ അന്വേഷണത്തില്‍ മാലദ്വീപ് സ്വദേശികളായ മറിയം റഷീദയും ഫൗസിയ ഹസനും തിരുവനന്തപുരത്ത് ഹോട്ടല്‍ സാമ്രാട്ടില്‍ 1994 സെപ്റ്റംബര്‍ 17 മുതല്‍ താമസിച്ചിരുന്നതായി കണ്ടെത്തി. വീസാ കാലാവധി കഴിയാനിരുന്നതിനാല്‍ പൊലീസ് കമ്മിഷണറുടെ ഓഫിസില്‍ എത്തി സ്പെഷല്‍ ബ്രാഞ്ച് സിഐ എസ്.വിജയനെ കണ്ടു. ശ്രീലങ്കയിലേക്കുള്ള വിമാന ടിക്കറ്റും പാസ്പോര്‍ട്ടും വാങ്ങിവച്ച വിജയന്‍, വീണ്ടും വരാന്‍ മറിയം റഷീദയോടു പറഞ്ഞു. ഒക്ടോബര്‍ 13 ന് ഇവര്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയിലെത്തിയ വിജയന്‍ ഫൗസിയ ഹസനോടു പുറത്തുപോകാന്‍ പറഞ്ഞു. തുടര്‍ന്ന് മുറിയടച്ച വിജയന്‍ ലൈംഗികതാല്‍പര്യത്തോടെ മറിയം റഷീദയെ സമീപിച്ച് അവരെ കെട്ടിപ്പിടിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അവര്‍ ചെറുത്തതോടെ വിജയന്‍ പെട്ടെന്ന് മുറിവിട്ടു പുറത്തുപോയി. ഇതാണ് ചാരക്കേസിന് പിന്നിലെ യഥാര്‍ത്ഥ വസ്തുതയെന്നാണ് സിബിഐ വാദം.

ഹോട്ടല്‍ രേഖകള്‍ പരിശോധിച്ചതില്‍നിന്ന്, മറിയം റഷീദ ഐഎസ്ആര്‍ഒയില്‍ ജോലി ചെയ്തിരുന്ന ഡി.ശശികുമാരന്‍ എന്ന ശാസ്ത്രജ്ഞനെ ഫോണില്‍ ബന്ധപ്പെട്ടതായി വിജയന് വിവരം ലഭിച്ചു. മാലദ്വീപ് സ്വദേശിനി ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനെ വിളിച്ച വിവരം വിജയന്‍ പൊലീസ് കമ്മിഷണര്‍ വി.ആര്‍.രാജീവനെ അറിയിച്ചു. ഇദ്ദേഹം അക്കാര്യം എസ്ഐബി ഡപ്യൂട്ടി ഡയറക്ടര്‍ ആയിരുന്ന ആര്‍.ബി.ശ്രീകുമാറിനെയും അറിയിച്ചു. ഫൗസിയ ഹസന്‍ ഒക്ടോബര്‍ 19-ന് ഹോട്ടല്‍ വിട്ട് ബെംഗളൂരുവിലേക്കു പോയി. എന്നാല്‍ വിജയന്‍ പാസ്പോര്‍ട്ട് പിടിച്ചുവച്ചിരുന്നതിനാല്‍ മറിയം റഷീദയ്ക്ക് തിരുവനന്തപുരത്തുനിന്ന് ശ്രീലങ്കയിലേക്കു പോകാന്‍ കഴിഞ്ഞില്ല. രേഖകള്‍ മടക്കിക്കിട്ടാന്‍ പല തവണ ഓഫിസില്‍ എത്തിയെങ്കിലും വിജയന്‍ ഇല്ലെന്ന മറുപടിയാണ് അവര്‍ക്കു കിട്ടിയത്. 20 ന് അവര്‍ ഹോട്ടല്‍ വിട്ട് അവര്‍ക്കു പരിചയമുള്ളവര്‍ താമസിക്കുന്ന വീട്ടിലേക്കു മാറി.

വീസാ കാലാവധി കഴിഞ്ഞ് ഇന്ത്യയില്‍ താമസിച്ച കുറ്റത്തിന് മറിയം റഷീദയ്ക്കെതിരെ കേസെടുക്കാന്‍ പൊലീസ് കമ്മിഷണര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് 20 ന് അവരെ എസ്.വിജയന്‍ ഓഫിസിലേക്കു വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തതു. പിന്നാലെ കഥയെത്തി. മറിയം റഷീദ ശശികുമാരനെ ഫോണില്‍ ബന്ധപ്പെട്ടുവെന്നും പിഎസ്എല്‍വിയുടെ വിവരങ്ങള്‍ കൈമാറിയെന്നുമുള്ള തരത്തില്‍ വാര്‍ത്ത പ്രചരിച്ചു. മറിയത്തിനെ ചാരക്കേസില്‍ കുടുക്കാന്‍ എസ്.വിജയന്‍ മാധ്യമങ്ങള്‍ക്കു തെറ്റായ വിവരങ്ങള്‍ നല്‍കുകയായിരുന്നുവെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. എസ്.വിജയന്‍ മറിയത്തിനെ സിആര്‍പിഎഫ് ക്യാംപിലെത്തിച്ച് അനധികൃതമായി ഐബി ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ചോദ്യം ചെയ്യലിനായി വിട്ടു നല്‍കിയെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു.

ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിക്കാനായി പൊലീസും ഐബി ഉദ്യോഗസ്ഥരും മാനസികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചുവെന്ന് നമ്പി നാരായണന്‍, ഡി.ശശികുമാരന്‍, മറിയം റഷീദ, ഫൗസിയ ഹസന്‍ എന്നിവര്‍ പറഞ്ഞതായി സിബിഐ വ്യക്തമാക്കുന്നു. പി.എസ്.ജയപ്രകാശാണ് ക്രൂരമായി പീഡിപ്പിച്ചതെന്ന് നമ്പി നാരായണനും ശശികുമാരനും പറഞ്ഞു. നമ്പി നാരായണനെ കൂടുതല്‍ മര്‍ദിക്കരുതെന്ന് പൊലീസുകാരോടു പറഞ്ഞതായി സാക്ഷിയായ ഡോ.വി. സുകുമാരന്‍ മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ മനപൂര്‍വം പൂഴ്ത്തിവയ്ക്കുകയാണ് കേരളാ പൊലീസ് ചെയ്തതെന്നും സിബിഐ കുറ്റപ്പെടുത്തുന്നു.

സിബി മാത്യൂസിന്റെ നിര്‍ദേശപ്രകാരം കെ.കെ.ജോഷ്വയാണ് തെറ്റായ കേസ് രേഖകള്‍ തയാറാക്കിയതെന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ആര്‍.ബി.ശ്രീകുമാറിന്റെ നിര്‍ദേശം അനുസരിച്ചാണ് എസ്ഐബിയിലെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതെന്ന് ഡി.ശശികുമാരന്‍ സിബിഐക്ക് മൊഴി നല്‍കിയിട്ടുണ്ട്.