കണ്ണൂര്‍: ഓണാഘോഷത്തിനിടെ കാറിന്റെ വാതിലിലും മുകളിലും ഇരുന്ന് സാഹസികമായി യാത്രചെയ്ത സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. മട്ടന്നൂര്‍ എയര്‍പോര്‍ട്ട് റോഡിലായിരുന്നു അതിരുവിട്ട അഭ്യാസ പ്രകടനം. കാഞ്ഞിരോട് നെഹര്‍ കോളേജിലെ വിദ്യാര്‍ഥികളുടെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞദിവസമാണ് ഓണാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ അപകടരമായ വിധത്തില്‍ വാഹനം ഓടിച്ചത്.

കോളേജിലെ വിദ്യാര്‍ഥികള്‍ നടത്തിയ സാഹസികയാത്രയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംഭവത്തില്‍ പങ്കാളികളാണ്. വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ആര്‍.ടി.ഒ. തലത്തില്‍ അന്വേഷണം നടത്തി. തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കല്‍ നടപടിയുണ്ടായത്.

അപകടകരമായ രീതിയില്‍ വാഹനമോടിച്ച വിദ്യാര്‍ത്ഥികളെയും വാഹനങ്ങളും ആര്‍ടിഒ കസ്റ്റടിയിലെടുത്തു. മൂന്ന് വാഹനങ്ങളാണ് കസ്റ്റഡിയിലെടുത്തത്. മാതാപിതാക്കളുടെ പേരിലുള്ളതായിരുന്നു വാഹനങ്ങള്‍. ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് റദ്ദാക്കിയത്. മാതാപിതാക്കളില്‍ നിന്നും പിഴയും ഈടാക്കി. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും അഞ്ച് ദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജ് പാലിയേറ്റീവ് കെയറില്‍ സേവനംചെയ്യാനും മൂന്ന് ദിവസത്തെ ഡ്രൈവിങ് പരിശീലനം നേടാനും ഉത്തരവിട്ടുണ്ട്.